സമ്പൂർണ വിഡ്ഢിത്തരം, വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു, രൂക്ഷ വിമർശനവുമായി തോമസ് ഐസക്
ആകാശവാണി ആലപ്പുഴ നിലയത്തില് നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചതിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പ്രസാർ ഭാരതിയുടെ നടപടി വിഡ്ഢിത്തരം ആണെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ പ്രതികരിച്ചു. സമ്പൂർണ വിഡ്ഢിത്തരം എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരം തീരുമാനങ്ങൾ അധികാരത്തിന്റെ ഗർവിൽ അടിച്ചേൽപ്പിക്കുന്നത് മോദി ഭരണത്തിന്റെ ഒരു സ്ഥിരം രീതിയായിരിക്കുകയാണ് എന്നും ഐസക് തുറന്നടിച്ചു.
ഈ തീരുമാനത്തെ അംഗീകരിക്കുന്ന സംഘികൾക്ക് നരേന്ദ്രമോദിയുടെ മൻകി ബാത്തുപോലും ഇനി കേരളത്തിൽ വളരെക്കുറച്ചു കേന്ദ്രങ്ങളിലേ കേൾക്കാനാവൂ എന്നും തോമസ് ഐസക് കുറിച്ചു.
നടപടി വിഡ്ഢിത്തരം
തോമസ് ഐസകിന്റെ പ്രതികരണത്തിന്റെ പൂർണരൂപം: '' ആകാശവാണി ആലപ്പുഴ നിലയത്തില് നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ച പ്രസാർ ഭാരതിയുടെ നടപടി വിഡ്ഢിത്തരം എന്നു വിശേഷിപ്പിക്കാവുന്ന തോന്നിയവാസമാണ്. ഇതിനെയും അനുകൂലിക്കാൻ ഇവിടെ സംഘികളെത്തും. അവരോട് ആദ്യമേ പറയട്ടെ, നരേന്ദ്രമോദിയുടെ മൻകി ബാത്തുപോലും ഇനി കേരളത്തിൽ വളരെക്കുറച്ചു കേന്ദ്രങ്ങളിലേ കേൾക്കാനാവൂ.
സമ്പൂർണ നിരാശ
ആകാശവാണിയുടെ കേരളത്തിലെ സ്ഥിരം ശ്രോതാക്കൾക്ക് സമ്പൂർണ നിരാശയാണ് പ്രസാർ ഭാരതിയിൽ സംപ്രേക്ഷണം ചെയ്തു കിട്ടിയത്. തിരുവനന്തപുരം നിലയത്തിന്റെ റിലേ സ്റ്റേഷനായിട്ടാണ് 1971ൽ ആലപ്പുഴയിലെ 200 കിലോവാട്ടിന്റെ മീഡിയം വേവ് നിലയം പ്രവർത്തനമാരംഭിച്ചത്. കേരളത്തിൽ മാത്രമല്ല, ലക്ഷദ്വീപിലെ കവരത്തിയും തമിഴ്നാട്ടിലെ തിരുനൽവേലിയും വരെ തിരുവനന്തപുരം നിലയത്തിന്റെ പ്രക്ഷേപണം എത്തിയിരുന്നു.
അജണ്ടയുടെ ഭാഗം
ഈ സംവിധാനം അവസാനിപ്പിച്ചതുകൊണ്ട് ആകാശവാണിയ്ക്കോ പ്രസാർ ഭാരതിയ്ക്കോ എന്തു നേട്ടമാണുണ്ടാവുക? മീഡിയം വേവ് റിലേ കേന്ദ്രങ്ങൾ ഒന്നൊന്നായി അവസാനിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ആലപ്പുഴ പൂട്ടിക്കെട്ടാനുള്ള തീരുമാനം. ഇതേ തുടർന്ന് നാളെ തൃശൂരും കോഴിക്കോടുമുള്ള മീഡിയം വേവ് നിലയങ്ങൾ നിർത്തിയേക്കാം. ഇപ്പോൾ തിരുവനന്തപുരം നിലയത്തിലും മീഡിയം വേവ് പ്രക്ഷേപണം മാത്രമേയുള്ളൂ.
വിനോദപരിപാടികൾ മാത്രമല്ല
കേരളത്തിന്റെ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ആകാശവാണിയുടെ പ്രധാനകേന്ദ്രത്തിൽ എഫ്എം ഇല്ല. പ്രസാർഭാരതിയെ നിയന്ത്രിക്കുന്ന ഏമാന്മാർ ഇന്ന് ആലപ്പുഴയിൽ ചെയ്തത് നാളെ തിരുവനന്തപുരത്തിനും ബാധകമാക്കിയേക്കാം. വിനോദപരിപാടികൾ മാത്രമല്ല ആകാശവാണിയിൽ നിന്നു ലഭിക്കുന്ന സേവനം. കഴിഞ്ഞ പ്രളയകാലത്ത് അതു നാം മനസിലാക്കിയത്. കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കിയിലെ ദുരന്തമേഖലകളിൽ അറിയിപ്പുകളും മറ്റും എത്തിച്ചതിൽ ആകാശവാണിയ്ക്ക് നല്ല പങ്കുണ്ടായിരുന്നു.
വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു
തുടർച്ചയായ പ്രോഗ്രാമുകൾ വഴി നിർദ്ദേശങ്ങൾ നൽകാനും ഫീഡ്ബാക്ക് ഏകോപിപ്പിക്കാനും ആകാശവാണിയും അവരുടേതായ പങ്കു നിറവേറ്റിയിരുന്നു. ഇതൊക്കെ അവസാനിക്കുകയാണ്. സമ്പൂർണ വിഡ്ഢിത്തരം എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരം തീരുമാനങ്ങൾ അധികാരത്തിന്റെ ഗർവിൽ അടിച്ചേൽപ്പിക്കുന്നത് മോദി ഭരണത്തിന്റെ ഒരു സ്ഥിരം രീതിയായിരിക്കുകയാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു.
അധികാര ദുർവിനിയോഗമാണ്
കേരളം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കേണ്ട അധികാര ദുർവിനിയോഗമാണ്, പ്രസാർ ഭാരതിയുടെ ഈ നടപടി. തിരുവനന്തപുരം നിലയത്തിന്റെ റിലേ കേന്ദ്രമായി ആലപ്പുഴ തുടരുക തന്നെ വേണം. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഇതുവരെ ലഭിച്ചുവന്നതുപോലെ ആകാശവാണിയുടെ എല്ലാ പ്രോഗ്രാമുകളും കേരളത്തിലെ എല്ലാ ശ്രോതാക്കൾക്കും ലഭ്യമാകണം. ഈ തീരുമാനം തിരുത്തിക്കുന്നതിനുവേണ്ട എല്ലാ ശ്രമങ്ങളും നാം ഒറ്റക്കെട്ടായി നടത്തണം''.