ആലപ്പുഴ പ്രതിസന്ധി തീരാതെ സിപിഎം; ലോക്കൽ കമ്മിറ്റിയിൽ തീർപ്പില്ല, ഇനി ഏരിയ കമ്മിറ്റി... മൊഴി രേഖപ്പെടുത്തി
ആലപ്പുഴ: സിപിഎം വിഭാഗീയതയുടെ ചരിത്രത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാനമാണ് ആലപ്പുഴ ജില്ലയ്ക്കുള്ളത്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചപ്പോഴും ആലപ്പുഴയിലെ പ്രതിസന്ധികള്‍ തുടരുന്നു എന്ന് വേണം വിലയിരുത്താന്‍.
ജി സുധാകരനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി വിഭാഗീയതയുടെ ഭാഗമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ആലപ്പുഴയില്‍ ഇനി എന്ത് എന്നാണ് ചോദ്യം....

സുധാകരനെതിരെ പരാതി
മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് ജി സുധാകരനെതിരെ അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും വര്‍ഗ്ഗീയ സംഘര്‍ഷത്തിന് വഴിവയ്ക്കാവുന്ന തരത്തിലും ഉള്ള പരാമര്‍ശങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തി എന്നാണ് ആക്ഷേപം.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍
പരാതി പിന്‍വലിപ്പിക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ആദ്യം തന്നെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഒരു ഘട്ടത്തില്‍ പരാതി പിന്‍വലിക്കാന്‍ യുവതി തയ്യാറായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് വലിയ ട്വിസ്റ്റുകളായിരുന്നു. പരാതി പിന്‍വലിച്ചു എന്ന പോലീസിന്റെ വാദം ഖണ്ഡിച്ച് യുവതി തന്നെ രംഗത്തെത്തി. നലിപാട് കടുപ്പിക്കുകയും ചെയ്തു.

ലോക്കല്‍ കമ്മിറ്റി യോഗം
ഇതേ തുടര്‍ന്നാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് കൂടി ഉള്‍പ്പെട്ട പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തത്. പതിവില്‍ നിന്ന് വിഭിന്നമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു യോഗം. പരാതിക്കാരിയുടെ ഭര്‍ത്താവും യോഗത്തില്‍ പങ്കെടുത്തിരുന്നു.

തീരാത്ത പ്രശ്‌നം
മൂന്ന് മണിക്കൂര്‍ ആണ് ഈ വിഷയം മാത്രം ലോക്കല്‍ കമ്മിറ്റി ചര്‍ച്ച ചെയ്തത്. എന്നാല്‍ പരാതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന നിലപാടില്‍ നിന്ന് മാറ്റമൊന്നും ഉണ്ടായില്ല. സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗവും പരാതിക്കാരിയുടെ ഭര്‍ത്താവും ആയ പാര്‍ട്ടി അംഗവും ഈ ചര്‍ച്ചകളില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കി.

കടുപ്പിച്ചിട്ടും
സുധാകരനെതിരെയുള്ള പരാതി പിന്‍വലിക്കണം എന്നതായിരുന്നു പാര്‍ട്ടി നിലപാട്. അതിന് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കണം എന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. പക്ഷേ, ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു എന്നാണ് വിവരം.

ഇനി ഏരിയാ കമ്മിറ്റിയിലേക്ക്
ലോക്കല്‍ കമ്മിറ്റി യോഗം പ്രശ്‌ന പരിഹാരത്തില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വിഷയം ഏരിയ കമ്മിറ്റിയ്ക്ക് വിട്ടിരിക്കുകയാണ്. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയാണ് വിഷയം പരിഗണിക്കുക. അവിടേയും ഒത്തുതീര്‍പ്പ് സാധ്യമായില്ലെങ്കില്‍ വിഷയം കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്.

പരാതിക്കാരിയുടെ മൊഴി
അമ്പലപ്പുഴ പോലീസ് പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് യുവതി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇതിനിടെ യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.












Click it and Unblock the Notifications