ഡെപ്യൂട്ടി കലക്ടറെത്താന്‍ വൈകി: ആലപ്പുഴയില്‍ ജനപ്രതിനിധികള്‍ യോഗം ബഹിഷ്കരിച്ചു
മാവേലിക്കര: റീബിൽഡ് കേരള പദ്ധതി താലൂക്ക് തല അവലോകന യോഗത്തിന്റെ ചുമതല ഉണ്ടായിരുന്ന ഡെപ്യൂട്ടി കലക്ടർ എത്താൻ ഒരു മണിക്കൂർ വൈകി, ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു. മാവേലിക്കര സിവിൽ സ്റ്റേഷൻ ഹാളിൽ ചൊവ്വാഴ്ച രാവിലെ 11നു വിളിച്ചു ചേർത്ത യോഗമാണു ഡെപ്യൂട്ടി കലക്ടർ വൈകിയതു മൂലം ഉപേക്ഷിച്ചത്. താലൂക്കിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും എത്തിയെങ്കിലും യോഗത്തിനു ചുക്കാൻ പിടിക്കേണ്ട ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടർ ചെങ്ങന്നൂർ ആർഡിഒ എന്നിവർ 11.45 ആയിട്ടും എത്തിയില്ല.
മുക്കാൽ മണിക്കൂറോളം കാത്തിരുന്ന ജനപ്രതിനിധികൾ ക്ഷുഭിതരായി യോഗം ബഹിഷ്കരിച്ചു. ഇതിനു പിന്നാലെ 12നു ഡപ്യൂട്ടി കലക്ടർ എത്തിയെങ്കിലും യോഗം ചേരുന്നതിനു ജനപ്രതിനിധികൾ വിസമ്മതിച്ചു. യോഗം മാറ്റിയെന്ന അറിയിപ്പു ലഭിച്ചതോടെ കാത്തിരുന്ന ഉദ്യോഗസ്ഥരും മടങ്ങി. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്ക് അധികമായി അനുവദിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന കലക്ടറേറ്റിൽ നടന്നതിനാലാണു തിരഞ്ഞെടുപ്പ് ചുമതല കൂടിയുള്ള ഡപ്യൂട്ടി കലക്ടർ എത്താൻ വൈകിയതെന്നും ആർഡിഒ മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് എത്താഞ്ഞതെന്നും റവന്യു അധികൃതർ പറഞ്ഞു.

ഡപ്യൂട്ടി കലക്ടർ വൈകുമെന്നതു ജനപ്രതിനിധികളെ അറിയിക്കാഞ്ഞതു വീഴ്ചയാണെന്നും റീ ബിൽഡ് കേരള പദ്ധതിയോടു നിരുത്തരവാദപരമായ സമീപനം ഉദ്യോഗസ്ഥർ കാട്ടുന്നതിനു തെളിവാണു യോഗം മാറ്റി വയ്ക്കേണ്ടി വന്ന സംഭവമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ആരോപിച്ചു. റീ ബിൽഡ് കേരള അവലോകന യോഗം വ്യാഴാഴ്ച രാവിലെ 11ന് ആലപ്പുഴ സിവിൽ സ്റ്റേഷനിൽ നടക്കും.












Click it and Unblock the Notifications