ഭാര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർത്താവ്: മൃതദേഹം സംസ്കരിക്കുന്നത് പോലീസ് തടഞ്ഞു
അമ്പലപ്പുഴ: ഭാര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യതദേഹം സംസ്കരിക്കുന്നത് പൊലീസ് തടഞ്ഞു. തകഴി പഞ്ചായത്ത് 10ാം വാർഡിൽ അമ്പിളി ഭവനിൽ (വേലി പറമ്പ്) തങ്കപ്പന്റെ മകൾ അമ്പിളി (43) ആണ് ഇന്നലെ രാവിലെ 11 ഓടെ ചേർത്തല സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. തുടർന്ന് മൃതദേഹം തകഴിയിൽ എത്തിച്ച് സംസ്കരിക്കാൻ തയ്യാറായപ്പോൾ ഭർത്താവ് രാജേഷിന്റെ പരാതിയെ തുടർന്ന് പൊലിസ് തടയുകയായിരുന്നു. മരണത്തിന് പിന്നിൽ അച്ഛൻ തങ്കപ്പനും, രണ്ടാനമ്മയുമാണെന്നു കാട്ടിയാണ് രാജേഷ് അമ്പലപ്പുഴ പൊലിസിൽ പരാതി നൽകിയത്.
തിരഞ്ഞെടുപ്പിന് ശേഷം അമർഷം പുകഞ്ഞ് ബിജെപി, നാല് മണ്ഡലങ്ങളിൽ മാത്രം കോടികൾ ഒഴുകി, മറ്റുളളർക്ക് അവഗണന
അമ്പിളിയുടെ തകഴിയിലെ വീട്ടിൽ ആയിരുന്നു രാജേഷ് താമസിച്ചിരുന്നത്, എന്നാൽ കഴിഞ്ഞ 4 വർഷം മുൻപ് സാമ്പത്തിക ഇടപാടിനെച്ചൊല്ലി തങ്കപ്പൻ രാജേഷിനെ തകഴിയിൽ നിന്ന് ഇറക്കിവിടുകയും അമ്പിളിയെ വീട്ടിൽ തന്നെ താമസിപ്പിക്കുകയുമായിരുന്നു. തുടർന്ന് രാജേഷ് കാക്കാഴത്തെ വീട്ടിൽ താമസമാക്കി. ഇടക്കിടെ അപസ്മാര രോഗം വരുന്ന അമ്പിളിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ചികിത്സ നൽകാതിരിക്കുകയും അമ്പിളിയെ രാജേഷിനെ കാണുവാൻ സമ്മതിക്കാതെ രണ്ടാനമ്മയും തങ്കപ്പനും ചേർന്ന് മർദിക്കുകയും ചെയ്യുമായിരുന്നെന്ന് രാജേഷ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് അസുഖത്തെ തുടർന്ന് ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്പിളി ഇന്നലെ ഇവിടെ വച്ച് മരണപ്പെടുകയായിരുന്നു. എന്നാൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് രാജേഷ് പരാതി നൽകിയിരിക്കുന്നത്. അമ്പിളി മരിച്ച വിവരവും രാജേഷിനെ അറിയിച്ചിരുന്നില്ല. മൃതദേഹം തകഴിയിൽ എത്തിയ ശേഷം അയൽവാസികൾ പറഞ്ഞാണ് രാജേഷ് വിവരം അറിഞ്ഞത്. തുടർന്ന് അമ്പലപ്പുഴ പൊലിസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.