ദേശീയപാതയിൽ മഴക്കുഴികൾ നിറഞ്ഞു; ഇരുചക്ര വാഹനയാത്രികർക്ക് ഭീഷണിയാവുന്നു
അമ്പലപ്പുഴ: ദേശീയപാതയിൽ മഴയിൽ അപകടക്കുഴികൾ നിറഞ്ഞതോടെ ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ജർമൻ സാങ്കേതിക വിദ്യയിൽ പുനർനിർമിച്ച പുറക്കാട് മുതൽ പാതിരപ്പള്ളി വരെയുള്ള ദേശീയപാതയിൽ നിരവധി സ്ഥലങ്ങളിൽ കുഴികളുണ്ട്. മഴപെയ്യുമ്പോൾ വെള്ളം കെട്ടിനിന്ന് കുഴി കാണാനാകാതെ അപകടങ്ങളുണ്ടാകും.
രാത്രിസമയത്തും അപകടങ്ങൾക്ക് സാധ്യതയേറെയാണ്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ബസ്‍സ്റ്റോപ്പിന് സമീപം വാഹനങ്ങൾ നിർത്തുകയും പോവുകയും ചെയ്യുമ്പോൾ കുഴി വലുതാകുകയാണ്. അപകടമേഖലയായ പുറക്കാട് മുതൽ തോട്ടപ്പള്ളി വരെയുള്ള ദേശീയപാതയിലും നിറയെ കുഴികളുണ്ട്. തോട്ടപ്പള്ളി ലിറ്റിൽവേ അപകടവളവിലും കുഴികൾ നിറഞ്ഞിരിക്കുകയാണ്. മഴസമയത്ത് പകൽ പോലും റോഡിലെ കുഴികൾ തിരിച്ചറിയാനാകില്ല. അതേസമയം എം.സി. റോഡിൽ കേബിളിടാനെടുത്ത കുഴി വില്ലനായി മാറുകയാണ്. തിങ്കളാഴ്ച മാത്രം 12 ഇരുചക്രവാഹന യാത്രക്കാരാണ് കുഴിയിൽ വീണത്. അപകട വളവായ ആഞ്ഞിലിമ്മൂട് കവലയ്ക്ക് സമീപമാണ് കുഴിയുള്ളത്. കേബിളിനായി കുഴിച്ചത് സ്വകാര്യ ടെലികോം കമ്പനിക്കാർ മൂടി കോൺക്രീറ്റ് ചെയ്തെങ്കിലും ഇതുശരിയായിട്ടില്ല. മഴ പെയ്തതോടെ കോൺക്രീറ്റ് നീങ്ങി വീണ്ടും കുഴിയായിരിക്കുന്നു.

നല്ല മഴയായതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. റോഡിലും വെള്ളമുള്ളതിനാൽ കുഴിയേതെന്ന് തിരിച്ചറിയാനാകില്ല. നല്ല റോഡായതിനാൽ സാമാന്യം വേഗത്തിലാണ് വാഹനങ്ങൾ വരുന്നത്. അപ്രതീക്ഷിതമായി കുഴിയിൽ ചാടേണ്ടി വരുമ്പോഴാണ് മിക്കവരും വീഴുന്നത്. ഏറെ കുഴപ്പം പിടിച്ച സ്ഥലമായ ഇവിടെ കുഴി മൂടിയില്ലെങ്കിൽ വലിയ അപകടം സംഭവിച്ചേക്കാം.












Click it and Unblock the Notifications