ആറാട്ടുപുഴയിൽ കടൽക്ഷോഭത്തിന് അറുതിയില്ല; ദുരിതാശ്വാസ ക്യാമ്പ് കളക്ടർ സന്ദർശിച്ചു
ഹരിപ്പാട്: സുനാമിയിൽ ഏറെ ജീവനും ജീവിതവും പൊഴിഞ്ഞ ആറാട്ടുപുഴ, വലിയഴീക്കൽ തീരദേശമേഖലയിൽ കടൽക്ഷോഭത്തിന് അറുതിയില്ല. നല്ലാണിക്കലിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പ് കളക്ടർ ഡോ അദീല അബ്ദുള്ള സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താനായി കളക്ടർ എത്തിയത്. രൂക്ഷമായ കടലേറ്റത്തെത്തുടർന്നാണ് ക്യാമ്പ് ആരംഭിച്ചത്.
മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; രണ്ട് എംഎൽഎമാർ കോൺഗ്രസിലേക്ക്, സർക്കാരിന് അനുകൂലമായി വോട്ട്
55 കുടുംബങ്ങളിലെ 220 പേരാണ് ക്യാമ്പിലുള്ളത്. ഇവരിൽ അധികംപേരും ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ തെക്ക് എകെജി.നഗർ വരെ റോഡിന് കിഴക്കുവശമുള്ള താമസക്കാരാണ്. വർഷങ്ങളായി അനുഭവിച്ചുവരുന്ന ദുരിതത്തിന് അറുതിവരുത്താനായി പുലിമുട്ടോടുകൂടിയ ശക്തമായ കടൽഭിത്തി നിർമിക്കണമെന്ന ആവശ്യം അവർ കളക്ടറോട് ഉന്നയിച്ചു.
ഇവരുടെ വീടുകളിലും പരിസരങ്ങളിലും ചെളിയും വെള്ളവും ഇപ്പോഴും കെട്ടിനിൽക്കുകയാണ്. ചില വീടുകൾക്ക് കേടുപാടുകളുമുണ്ട്. വീട് വാസയോഗ്യമാക്കാൻ അടിയന്തരസഹായവും അഭ്യർഥിച്ചു. ക്യാമ്പ് പ്രവർത്തിക്കുന്ന നല്ലാണിക്കൽ എൽ പി സ്കൂളിലെ രണ്ട് കെട്ടിടങ്ങൾ വൈദ്യുതീകരിച്ചിട്ടില്ല. വൈദ്യുതീകരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എസ് എം സി ഭാരവാഹികളും ആവശ്യപ്പെട്ടു. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് തെക്ക് കടലിനോട് ചേർന്നുപോകുന്ന തീരപാതയിലൂടെ നടന്ന കളക്ടർ കാര്യങ്ങൾ കണ്ട് ബോധ്യപ്പെടുകയും ചെയ്തു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി എസ് സ്വർണമ്മ, കാർത്തികപ്പള്ളി തഹസിൽദാർ കെ ബി ശശി, ഡെപ്യൂട്ടി തഹസിൽദാർ ശരത്കുമാർ, ആറാട്ടുപുഴ വില്ലേജ് ഓഫീസർ ടി സിന്ധുമോൾ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു. നിലവിൽ സുനാമി ശക്തമായി വീശിയടിച്ച വലിയഴീക്കലിലാണ് പുലിമുട്ടോടു കൂടിയ കടൽഭിത്തിയുള്ളത്. ഇവിടെ തിരകളെ പ്രതിരോധിക്കാനായി ശക്തമായ പുലിമുട്ട് ഭിത്തി ഉള്ളതിനാൽ ഗതി മാറി തിര ശക്തമായി വീശിയടിക്കുന്നത് പുലിമുട്ടിൽ നിന്ന് മാറി മറ്റ് സമീപ പ്രദേശങ്ങളിലാണ്. ഈ കാരണത്താലാണ് ആറാട്ടുപുഴയിൽ കടൽക്ഷോഭത്തിന് ശമനം ഉണ്ടാകാത്തതെന്നും ഇവിടെയും പുലിമുട്ട് നിർമിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.