അരൂരില്‍ കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്; ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും, പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല
ആലപ്പുഴ: സാധാരണ ഇടത്തോട് ചായുന്ന അരൂര്‍ നിയമസഭാ മണ്ഡലം 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വീണ്ടും വലതു ക്യാമ്പിലെത്തിയത്. പത്ത് തവണ ഇടതു സ്ഥാനാര്‍ഥികളെ ജയിപ്പിച്ച അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ നേടിയത് അട്ടിമറി വിജയമായിരുന്നു. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ച അരൂരില്‍, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ തന്നെ യുഡിഎഫിന് വേണ്ടി ഇറങ്ങും. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്രയില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഷാനിമോള്‍ നല്‍കിയ ഷോക്ക് മറികടന്ന സിപിഎം മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്. അരൂരിന്റെ രാഷ്ട്രീയ ചിത്രം ഇങ്ങനെ....
ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം
Recommended Video
മൂന്ന് തവണ തോറ്റ ശേഷം
മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തോറ്റ ശേഷമാണ് ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ വിജയം രുചിച്ചത്. 2006ല്‍ പെരുമ്പാവൂര്‍, 2016ല്‍ ഒറ്റപ്പാലം എന്നീ നിമയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഷാനിമോള്‍ തോറ്റിരുന്നു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മല്‍സരിച്ചപ്പോഴും തോറ്റു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ ലീഡ് ചെയ്തത് ശ്രദ്ധിക്കപ്പെട്ടു.
മൂന്നാം വനിത
അതുകൊണ്ടുതന്നെയാണ് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോളെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഉപതിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വിജയിക്കുന്ന മൂന്നാമത്തെ വനിത എന്ന ഖ്യാതിയും ഷാനിമോള്‍ നേടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2016ല്‍ 38000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എഎം ആരിഫ് ജയിച്ച മണ്ഡലമാണ് ഷാനിമോള്‍ പിടിച്ചത്.
ആരാണ് ഷാനിമോള്‍ ഉസ്മാന്‍
കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഷാനിമോള്‍ ഉസ്മാന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിട്ടുണ്ട്. കൂടാതെ എഐസിസി സെക്രട്ടറി, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്നീ പദവികളും വഹിച്ചു. ആലപ്പുഴ നഗരസഭയുടെ ആദ്യ അധ്യക്ഷയാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അരൂരില്‍ നിന്ന് ജയിച്ചവര്‍
ഒരു കാലത്ത് കെആര്‍ ഗൗരിയമ്മയുടെ മണ്ഡലം എന്നാണ് അരൂര്‍ അറിയപ്പെട്ടിരുന്നത്. ഒമ്പത് തവണ ഈ മണ്ഡലത്തില്‍ നിന്ന് ഗൗരിയമ്മ ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന പിഎസ് കാര്‍ത്തികേയന്‍ രണ്ടുതവണ ജയിച്ചു. സിപിഐയുടെ പിഎസ് ശ്രീനിവാസന്‍ ഒരു തവണയും എഎം ആരിഫ് മൂന്ന് തവണയും ജയിച്ചു. അരൂരില്‍ നിന്ന് നിയമസഭയിലെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് ഷാനിമോള്‍.
15ല്‍ പത്തും ഇടതുപക്ഷത്തിന്
അരൂരില്‍ നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 10 തവണയും ഇടതുപക്ഷമാണ് ജയിച്ചത്. ഗൗരിയമ്മ രണ്ടുതവണ യുഡിഎഫ് പിന്തുണയോടെയാണ് ജയിച്ചത്. 1977ല്‍ ജയിച്ച സിപിഐ സ്ഥാനാര്‍ഥി പിഎസ് ശ്രീനിവാസനും കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു. 2006ല്‍ എഎം ആരിഫിനോട് ഗൗരിയമ്മ തോറ്റു.
കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷാനിമോള്‍ ഉസ്മാന്‍ തന്നെ എത്തുമെന്ന് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനത്തോടെ ഉറപ്പായിരിക്കുകയാണ്. ആലപ്പുഴയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. ജില്ലയില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.
ശ്രദ്ധേയമായി രണ്ടു മുഖങ്ങള്‍
ഐശ്വര്യ കേരളയാത്ര ആലപ്പുഴയിലെത്തിയപ്പോള്‍ വ്യത്യസ്തമായ മറ്റൊരു കാര്യമുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, എകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി എന്നിവര്‍ സജീവമായിരുന്നു എന്നതാണത്. തിങ്കളാഴ്ച മൂന്ന് സ്വീകരണ യോഗങ്ങളിലും ഇവര്‍ പങ്കെടുത്തു. അരൂരിന് മാത്രമായി ചില പദ്ധതികള്‍ പ്രഖ്യാപിച്ചാണ് രമേശ് ചെന്നിത്തല മടങ്ങിയത്.
കുഞ്ഞാലിക്കുട്ടിക്ക് പകരം സമദാനി ലോക്‌സഭയിലേക്ക്; പ്രമുഖരുടെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ ധാരണ
സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം