വാഹനപരിശോധനയ്ക്കിടെ ഡിഐജിയുടെ ഭാര്യയോട് മോശമായി പെരുമാറി, എസ്‌ഐക്കെതിരെ പരാതി
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ തന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഡി ഐ ജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പൊലീസ് ആസ്ഥാനത്തെ ഡി ഐ ജി എം കെ വിനോദ് കുമാറാണ് നോര്‍ത്ത് സ്‌റ്റേഷനിലെ എസ് മനോജിനെതിരെ പരാതി നല്‍കിയത്. എസ് ഐ തന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.
മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍
ഡി ഐ ജി നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ
കുടുംബം താമസിക്കുന്ന കോമളപുരം റോഡ് മുക്കിലെ വീട്ടില്‍ നിന്ന് ഭാര്യ ഹസീന രോഗ ബാധിതയായ മാതാവിന് മരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ് പുറത്തേക്ക് പോയത്. ഈ സമയത്ത് ഗുരുപുരം ജംഗ്ഷന് സമീപത്ത് വച്ച് എസ് ഐ വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്ത് വാഹനത്തില്‍ രേഖകള്‍ ഇല്ലായിരുന്നു. ഭര്‍ത്താവ് പൊലീസ് ആസ്ഥാനത്ത് ഡി ഐ ജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാമെന്നും ഭാര്യ പറഞ്ഞു.

എന്നാല്‍ ഇത് കേള്‍ക്കാതെ ഹസീന തന്നെ നേരിട്ട് രേഖകൾ ഹാജരാക്കണമെന്ന് പറഞ്ഞ് എസ് ഐ തട്ടിക്കയറി. പൊതുജനങ്ങളുടെ മുന്നില്‍വച്ച് സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ മോശമായി പെരുമാറുകയായിരുന്നു. ഭര്‍ത്താവിനോട് സംസാരിക്കാന്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ തനിക്ക് ആരോടും സംസാരിക്കാനില്ലെന്ന് ധിക്കാരത്തോടെ പറഞ്ഞു. നിങ്ങള്‍ക്കെതിരെ കേസെടുക്കാമെന്നും ഭീഷണിപ്പെടുത്തി. ഇത്തരം പൊലീസുകാര്‍ വകുപ്പിനും സര്‍ക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഡി ഐ ജിയുടെ പരാതിയില്‍ പറയുന്നു.
അതേസമയം, ഡി ഐ ജിയുടെ പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡി ജയ്‌ദേവ് അറിയിച്ചു. ഡി ഐ ജി വിളിച്ച് വിഷയം പറഞ്ഞിരുന്നു. സംഭവം അന്വേഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആരോപണ വിധേയനായ എസ് ഐയുടെ വിശദീകരണവും കേള്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications