തെരുവുനായ്ക്കൾ നാടുവിറപ്പിക്കുന്നു; ആലപ്പുഴയിൽ തെരുവു നായ ശല്യം രൂക്ഷം; നടപടിയില്ലെന്ന് ആക്ഷേപം
ആലപ്പുഴ: തെരുവുനായ്ക്കളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ റോഡിലും വീട്ടുമുറ്റത്തും എവിടെയും തെരുവുനായ് ആക്രമണം ഭയന്ന് ജീവിക്കേണ്ട അവസ്ഥ. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെപ്പോലും നായ്ക്കൾ വെറുതെ വിടുന്നില്ല. തുമ്പോളിയിൽ വീടിന്റെ ഗേറ്റ് പൂട്ടാനായി പുറത്തിറങ്ങുന്നതിനിടെ കാൽവഴുതി തലയിടിച്ചുവീണ് മരിച്ച മറിയാമ്മയെയും നായ്ക്കൂട്ടം കടിച്ചുകീറി.
കോണ്ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്ക്കാര് വീണതോടെ കര്ണാടകം എങ്ങോട്ട്...
മറിയാമ്മയുടെ തലയുടെ ഭാഗങ്ങളും കാലിന്റെ ഭാഗങ്ങളുമാണ് നായ്ക്കൾ കടിച്ചെടുത്തത്. മാലിന്യക്കൂമ്പാരങ്ങളോടുചേർന്ന് പെറ്റുപെരുകുന്ന തെരുവുനായ്ക്കളാണ് ആളുകളുടെ പേടിസ്വപ്നമായി മാറിയത്. പകൽ കാൽനടയാത്രികരെയും കുട്ടികളെയുംവരെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നു.
രാത്രി ബൈക്ക് യാത്രികർക്ക് പിന്നാലെയും തെരുവുനായ്ക്കൾ ഓടിയടുക്കുന്നു. ഇത് അപകടങ്ങൾക്ക് വഴിവെക്കുകയാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം നടത്താൻ വർഷങ്ങൾക്കുമുമ്പേ തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ഇതിന് തയ്യാറായിട്ടില്ല.
കായംകുളത്ത് കഴിഞ്ഞമാസമാണ് സ്കൂൾവിദ്യാർഥികളുൾപ്പെടെ പത്തുപേരെ തെരുവുനായ ആക്രമിച്ചത്. ആലപ്പുഴ ബീച്ചിലും തെരുവുനായശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാൻ മൊബൈൽ സുരക്ഷ എന്നപേരിൽ മൊബൈൽ ആപ്പുവരെയായി. തെരുവുനായ്ക്കളുടെ ചിത്രം സഹിതം ആപ്പിൽ അറിയിച്ചാൽ പിടികൂടി വന്ധ്യംകരിക്കുന്നതാണിത്. ഇതെല്ലാം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
വന്ധ്യംകരിച്ചതിനേക്കാൾ നാലിരട്ടിയിലധികം നായ്ക്കൾ തെരുവിൽ അലയുന്നുണ്ട്. ഇവയെ ഉടൻ പിടികൂടി വന്ധ്യംകരിച്ചില്ലെങ്കിൽ ഇനിയും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ ഉയരും.