ആലപ്പുഴയിൽ കർശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം
ആലപ്പുഴ: കോവിഡ് 19ന്റെ നിയന്ത്രണത്തിനും രോഗവ്യാപനം തടയുന്നതിനുമായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോണുകളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ കൂടിയതും ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം നിലനില്ക്കുന്നതും പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ പാലിക്കേണ്ട കര്‍ശനമായ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
നിയന്ത്രണങ്ങള്‍ ഉള്ള ഭാഗങ്ങളില്‍ ഇറങ്ങുവാനോ കയറുവാനോ പാടില്ല കണ്ടെയ്ന്മെന്റ് സോണുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസ് / വാര്‍ഡ് ആര്.ആര്.റ്റി കളുടെ സേവനം തേടാവുന്നതാണെന്നും കള്കടര്‍ അറയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയിലായിരുന്നു. 87 പേര്. അതില്‍ 51 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചെല്ലാനം ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനു പോയ ജില്ലയിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും ഇതിലൊരു മത്സ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
താമരക്കുളം, നൂറനാട് മേഖലകളിലും, കായംകുളത്തും തീരദേശ മേഖലയിലും കൂടുതല്‍ ജാഗ്രതയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. നൂറനാട് ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്റൈന് ഉറപ്പാക്കും. നൂറനാട് ഐടിബിപി ക്യാമ്പിന് പുറത്ത് വീടുകളില്‍ കുടുംബമായി താമസിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരെയും കുടുംബാംഗങളെയും ക്വാറന്റൈനില്‍ ആക്കി. തീരദേശത്തെ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.