പരീക്ഷാ ഹാളില്‍ വിയര്‍ത്തൊലിച്ച് വിദ്യാര്‍ഥികള്‍: മുന്നറിയിപ്പില്ലാത്ത വൈദ്യുതി മുടക്കം
ആലപ്പുഴ: പരീക്ഷാ കാലത്ത് വേനലിനൊപ്പം വൈദ്യുതി മുടക്കവും പതിവായതോടെ ജില്ലയിലെ കുട്ടനാടന്‍ മേഖലകളിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കാണ് തലവേദനയാകുന്നത്. വൈദ്യുതി മുടക്കം പതിവായതോടെ പരീക്ഷ ചുമതലയുള്ള അധ്യാപകരും ദുരിതത്തിലായിരിക്കുകയാണ്. വൈദ്യുതി മുടക്കം മുന്നില്‍ കണ്ട് ചില സ്കൂളുകളില്‍ ജനറേറ്റര്‍ സജ്ജമാക്കിയെങ്കിലും സര്‍ക്കാര്‍ സ്കൂളികളിലെയും അവസ്ഥ ഇതല്ല. വൈദ്യുചി മുടങ്ങുന്നത് എപ്പോഴാണെന്ന് അറിയാത്ത സാഹചര്യത്തില്‍ സ്കൂള്‍ മേധാവിമാര്‍ക്ക് ബദല്‍ മാര്‍ഗങ്ങളും ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.
കടുത്ത ചൂടിൽ വിയർത്തൊലിച്ചു പരീക്ഷ എഴുതേണ്ട ഗതികേടിലാണ്. പരിഷ്കരിച്ച സംവിധാനമനുസരിച്ചു പരീക്ഷകളുടെ വിവരങ്ങൾ ഓൺലൈനിലൂടെ കൈമാറേണ്ടതിനാൽ വൈദ്യുതി തടസം അധ്യാപകർക്കും തലവേദനയായിരിക്കുകയാണ്. പ്രളയശേഷം ഒട്ടുമിക്ക സ്കൂളുകളിലെയും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നശിച്ച അവസ്ഥയിലാണ്. സന്നദ്ധ സംഘടനകളുടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെ കംപ്യൂട്ടൽ സംവിധാനങ്ങൾ പഴയ നിലയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് പല സ്കൂളുകളിലും. വൈദ്യുതി മുടങ്ങിയാൽ കംപ്യൂട്ടർ ഉൾപ്പടെയുള്ള സംവിധാനങ്ങളും നിലയ്ക്കുന്ന അവസ്ഥയാണ് ഒട്ടുമിക്ക സ്കൂളുകളിലും
നിലവിലെ രീതിയനുസരിച്ചു പരീക്ഷയാരംഭിച്ച് അരമണിക്കൂറിനകം പരീക്ഷയ്ക്കു ഹാജരാകാത്ത വിദ്യാർഥികളുടെ വിവരങ്ങൾ പരീക്ഷാഭവനിലേക്കു മെയിൽ ചെയ്യണം. പരീക്ഷ കഴിഞ്ഞാൽ അന്നത്തെ ഉത്തരക്കടലാസ് എവിടേയ്ക്കാണ് അയക്കേണ്ടതെന്ന വിവരവും പരീക്ഷയ്ക്കിടയിലാണു ലഭിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം തന്നെ ഓൺലൈൻ വഴിയാണു കൈമാറേണ്ടത്. പൊതുവെ ഇന്റർനെറ്റ് വേഗം കുറവായതും പ്രതിസന്ധിയാണ്.