എസ്എൻഡിപി വേദി പങ്കിട്ട് വെള്ളാപ്പള്ളിയും എഎം ആരിഫും പിന്നെ ബിഡിജെഎസ് നേതാക്കളും
ആലപ്പുഴ: പുതിയ വിവാദങ്ങൾക്ക് വഴിവച്ചാണ് ഇന്നലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആലപ്പുഴ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി എ.എം.ആരിഫും ഒപ്പം ബിഡിജെഎസ് നേതാക്കളും ഒരേ വേദിയിലെത്തിയത്.
ചേർത്തല യൂണിയൻ ഓഫിസിനു സമീപം നടന്ന പരിപാടിയിലാണ് നോട്ടിസിൽ പേരില്ലാഞ്ഞിട്ടും ആരിഫ് എത്തിയത്. തുഷാർ വെള്ളാപ്പള്ളി ബിജെപി സ്ഥാനാർത്ഥിയാകുമെന്നിരിക്കെ ബിഡിജെ എസ് നേതാക്കളും എസ്എൻഡിപിയും ഇടത് സ്ഥാനാർത്ഥിക്കായി വേദിയൊരുക്കിയത് പുതിയ വിവാദത്തിലേക്ക് നീങ്ങുകയാണ്. ഇതോടെ എസ്എൻഡിപിയും എസ്എൻഡിപി ഭാരവാഹികളായ ബിഡിജെഎസ് നേതാക്കളും ആലപ്പുഴ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കരുക്കൾ നീക്കുകയാണെന്നാണ് ആരോപണം. അതിഥിയായി ഇടത് സ്ഥാനാർത്ഥി എഎം ആരിഫിനെ ക്ഷണിച്ചിട്ടും തർക്കമൊഴിക്കാൻ വേണ്ടിയാണ് നോട്ടിസിൽ നിന്നും ആരിഫിന്റെ പേരൊഴുവാക്കിയത്. ഉദ്ഘാടകനായിരുന്ന വെള്ളാപ്പള്ളി നടേശൻ ക്ഷണിച്ചതനുസരിച്ചാണ് ആരിഫ്എത്തിയതെന്നു സംഘാടകർ പറഞ്ഞു.

ബിഡിജെഎസ് നേതാക്കളും വേദിയിലുണ്ടായിരുന്നു. കാര്യപരിപാടികൾ തുടങ്ങും മുൻപ്ആ ശംസാപ്രസംഗം നടത്തിയ ആരിഫ് തിരഞ്ഞെടുപ്പിനെക്കുറിച്ചു സംസാരിക്കുകയോ വോട്ട് അഭ്യർഥിക്കുകയോ ചെയ്തില്ല. ഉടൻ മടങ്ങുകയും ചെയ്തു.
ആലപ്പുഴയിൽ മത്സരിച്ചേക്കുമെന്നു പറയാൻ വിളിച്ച അടൂർ പ്രകാശിനോട് ഇവിടെ മത്സരിക്കേണ്ടെന്നു താൻ ഉപദേശിച്ചിരുന്നതായി വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു. "ഗ്രൂപ്പിന്റെ പേരിൽ, മത്സരിക്കാൻ വിളിച്ച് ചതിക്കുകയായിരുന്നു ലക്ഷ്യം. ആലപ്പുഴയിലെ കോൺഗ്രസിന്എന്നെ കാണുമ്പോൾ ചൊറിച്ചിലാണ്. വി.എം.സുധീരനും കെ.സി.വേണുഗോപാലും എ.എ.ഷുക്കൂറും വർഷങ്ങളായി വേട്ടയാടുകയാണ്. ഇപ്പോൾ ആലപ്പുഴയിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയിൽ കോൺഗ്രസ് എത്തി'-അദ്ദേഹം പറഞ്ഞു. അതേ സമയം ആരിഫിനെ പരിപാടിയിൽ പങ്കെടുപ്പിച്ചതിനെതിരെ ബിഡിജെഎസിലെ തന്നെ മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളി ബിജെപി സ്ഥാനാർത്ഥിയാകുമെങ്കിലും ആലപ്പുഴയിൽ മത്സരിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തിൽ എസ്എൻഡിപി പരിപാടിയിൽ ഇടത് സ്ഥാനാർത്ഥി എഎം ആരിഫിനെ പങ്കെടുപ്പിച്ചതിനെ സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിട്ടില്ല












Click it and Unblock the Notifications