പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷം രൂപ കവർന്നു; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
ആലപ്പുഴ: കായംകുളത്ത് പട്ടാപ്പകൽ നഗരത്തിലെ തേയില വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽലായി. കണ്ണൂർ എടയക്കാട് തോട്ടട കക്കര റോഡിൽ റാഷി ഹൗസിൽ മുഹമ്മദ് സാജിദിനെയാണ്(49) അറസ്റ്റ് ചെയ്തത്. പ്രതി വന്ന കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കർണാടക പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യ? അതൃപ്തി പരസ്യമാക്കി രാഹുൽ ഗാന്ധിയും
കാർ ഇയാളുടെ ഭാര്യയുടെ പേരിലാണെങ്കിലും ഇയാളാണ് ഉപയോഗിച്ച വന്നത്. ഇയാൾ ഭാര്യയുമായി പിണങ്ങി എറണാകുളം' കലൂരിലെ ഒരു ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുകയാണ്. കാറിനെ കുറിച്ച് എല്ലാ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചതിനെ തുടർന്ന് എറണാകുളം നോർത്ത് പോലീസ് ഇയാളെ രാത്രി ഏഴു മണിക്ക്ഫ്ലാറ്റിൽ നിന്ന് കണ്ടെത്തുകയും ഇവർ ഇയാളെ തടഞ്ഞു വെക്കുകയുമായിരുന്നു. തുടർന്ന് 12 മണിയോടെ കായംകുളം പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ ഒരു ലക്ഷം രൂപയും പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തു.
എരുവ വാഴപ്പള്ളിൽ വീട്ടിൽ പ്രഭാകരന്റെ ഉടമസ്ഥതയിൽ പോലീസ് സ്റ്റേഷന് സമീപം മുക്കവലയിലുളള പ്രഭാകരൻ ടീമർച്ചന്റ് എന്ന തേയില വ്യാപാര സ്ഥാപനത്തിൽ നിന്നും ചൊവ്വാഴ്ച മൂന്നു മണിയോടെയായിരുന്നു പണം കവർന്നത്. സമീപത്തെ കടകളിൽ നിന്നും ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മോഷണത്തിനു ശേഷം അൽപ്പം മാറി റോഡരികിൽ പാർക്ക് ചെയ്ത കാറിൽ രക്ഷപ്പെടുകയായിരുന്നു. സംഭവ സമയം കടയിലെ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയിരുന്നു.
കട ഉടമ പ്രഭാകരൻ മാത്രമേ കടയിലുണ്ടായിരുന്നുള്ളൂ. മോഷ്ടാവായ സാജിത് ആദ്യം കടയിലെത്തി 50 ഗ്രാം തേയില വാങ്ങി 500 രൂപയുടെ നോട്ടു നൽകി. പ്രഭാകരൻ തേയില നൽകിയ ശേഷം മേശ തുറന്നു ബാക്കി നൽകി, കടയിൽ നിന്നും പോയ മോഷ്ടാവ് അൽപ്പസമയത്തിന് ശേഷം മടങ്ങി വന്ന് 100 ഗ്രാം തേയില കൂടി ആവശ്യപ്പെട്ടു. ഇതെടുക്കാൻ പ്രഭാകരൻ ക്യാഷ് കൗണ്ടറിൽ നിന്നും എണീറ്റ് കടയുടെ ഉൾഭാഗത്തേക്കു മാറിയ നേരത്താണ് പ്രതി പണം കവർന്നത്.
ഇതിന് ശേഷം ഒരു കിലോ തേയില കൂടി വേണമെന്നും പോയിട്ടു ഉടൻ മടങ്ങി വരാമെന്നും പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. മോഷ്ടാവ് മേശയിൽ കൈ ഇടുന്നത് കണ്ട എതിർവശത്തെ കച്ചവടക്കാരൻ എത്തിയപ്പോഴേക്കും ഇയാൾ കാറിൽ കയറികടന്നു കളഞ്ഞു. അടുത്ത കടക്കാർ സംഭവം പറഞ്ഞതോടെ പ്രഭാകരൻ മേശ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്.
തുടർന്ന് നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. 2014ൽ പയ്യോളിയിൽ ഒരു കടയിൽ നിന്നും സമാന സംഭവത്തിൽ 2018ൽ ഇയാൾ അറസ്റ്റിലായിരുന്നു. ഇതിൽ ഇയാൾക്കെതിരെ ഇടക്കാട് പോലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിഐ വിനോദ് എസ്ഐ ഷാരോൺ എന്നിവർ പറഞ്ഞു. കൊച്ചിയിൽ ടൂറിസ്റ്റ് ഗൈഡായും ഇയാൾ ജോലി ചെയ്തുവരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ കെ വിനോദ്, എസ് ഐ, സി എസ് ഷാരോൺ, എസ് ഐ, ബി റ്റി സാമുവൽ, സീനിയർ സിപിഒ നവിൻ, എഎസ്ഐ ജ്യോതികുമാർ, സിപിഒമാരായ ബിനു, രാജേഷ്, റജി, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.