ആലപ്പുഴയിൽ സ്ഥിതി ഗുരുതരം; ഇന്ന് 87 പേർക്ക് കൊവിഡ്, 51 കേസുകളും സമ്പർക്കത്തിലൂടെ,ജില്ലയിൽ 326 രോഗികൾ
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ വന്നിട്ടുള്ളത് ആലപ്പുഴ ജില്ലയിലാണ്. 87 പേര്‍. അതില്‍ 51 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചെല്ലാനം ഹാര്‍ബറില്‍ മത്സ്യബന്ധനത്തിനു പോയ ജില്ലയിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും ഇതിലൊരു മത്സ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
താമരക്കുളം, നൂറനാട് മേഖലകളിലും, കായംകുളത്തും തീരദേശ മേഖലയിലും കൂടുതല്‍ ജാഗ്രതയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. നൂറനാട് ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കും. നൂറനാട് ഐടിബിപി ക്യാമ്പിന് പുറത്ത് വീടുകളില്‍ കുടുംബമായി താമസിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരെയും കുടുംബാംഗങളെയും ക്വാറന്റൈനില്‍ ആക്കി. തീരദേശത്തെ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരെ കമ്യൂണിറ്റി സെന്ററുകളില്‍ നിയോഗിച്ചു. കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തയ്യാറാക്കുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 87 പേര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 326 ആയി.
അതേസമയം, കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് 143 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.