വാച്ചാൽ തോടുകൾ പുനഃസ്ഥാപിക്കാൻ ഉത്തരവ്
പെരിങ്ങര : പഞ്ചായത്തിലെ പാടശേഖരത്തിലെ വാച്ചാൽ തോടുകൾ പുനഃസ്ഥാപിക്കാൻ ആലപ്പുഴ പുഞ്ച സ്‌പെഷൽ ഓഫിസറുടെ ഉത്തരവ്. പാണാകേരി പാടശേഖരത്തിലെ വാച്ചാൽ തോട് തടസപ്പെടുത്തിയതായി കാണിച്ച് കൃഷിക്കാർ നൽകിയ പരാതിയിലാണ് നടപടി. പാടശേഖരത്തിന്റെ ഒരു ഭാഗം 10 വർഷമായി കൃഷി ചെയ്യാതെ കിടക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. ഇവിടേക്കു വെള്ളം എത്തുന്നത് കാരയ്ക്കൽ കൂരാച്ചാൽ തോട്ടിൽ നിന്നാണ്. എന്നാൽ, തോട് പല ഭാഗത്തും കയ്യേറി നികത്തിയതിനാൽ കൃഷിക്കായി വെള്ളം എത്താത്തതു മൂലമാണ് കൃഷി ചെയ്യാൻ കഴിയാത്തത്. തടസ്സം ഒഴിവാക്കി നീരൊഴുക്ക് പുനഃസ്ഥാപിച്ചാൽ അടുത്ത വർഷം മുതൽ കൃഷി ചെയ്യാൻ തയാറാണെന്നും പരാതിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും കാരയ്ക്കൽ തോടിന്റെ പല ഭാഗത്തും മണ്ണിട്ടുമൂടി സ്വകാര്യവ്യക്തികൾ ഉപയോഗിക്കുന്നതായി തെളിഞ്ഞിരുന്നു. തുടർന്ന് പാടശേഖര സമിതികളെയും ബന്ധപ്പെട്ട കക്ഷികളെയും നേരിൽ കേട്ട് മൊഴിയെടുത്താണ് ഉത്തരവ് നൽകിയത്. ഇതിൽ രണ്ടു വ്യക്തികൾ തടസ്സം നീക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തടസ്സം സൃഷ്ടിച്ച വ്യക്തികൾ സ്വന്തം ചെലവിൽ തൂമ്പ് പുനഃസ്ഥാപിക്കണമെന്നാണ് ഉത്തരവ്. പരാതിക്കാരുടെയും ചാലിന്റെ ഗുണഭോക്താക്കളുടെയും ചെലവിൽ പാടശേഖരസമിതിയുടെ മേൽനോട്ടത്തിൽ ചാല് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കണമെന്നും നിർദേശമുണ്ട്.

ഉത്തരവ് പാലിക്കപ്പെട്ടില്ലെങ്കിൽ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്കും കൃഷി ഓഫിസർക്കും നിർദേശം പുഞ്ച സ്‌പെഷൽ ഓഫിസർ നൽകിയിട്ടുണ്ട്. അപ്പർ കുട്ടനാട് പത്തനംതിട്ട ജില്ലയിലാണെങ്കിലും ഇപ്പോഴും ആലപ്പുഴ പുഞ്ച സ്‌പെഷൽ ഓഫിസറുടെ അധികാര പരിധിയിലാണ്. പാടശേഖരങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനു പെട്ടി, പറ എന്നിവയുടെ പ്രവർത്തനം, തോടുകളുടെ സംരക്ഷണം എന്നിവയുടെ ചുമതല പുഞ്ച സ്‌പെഷൽ ഓഫിസർക്കാണ്. ഇതു കാരണം കർഷകർക്ക് എന്താവശ്യത്തിനും ആലപ്പുഴ ജില്ലയിലെ ഓഫിസുമായി ബന്ധപ്പെടേണ്ടിവരുന്നു. ഇത് കർഷകർക്ക് ഏറെ ബുദ്ധിമുണ്ടാക്കുന്നതായും പരാതിയുണ്ട്.












Click it and Unblock the Notifications