കയ്യിൽക്കിട്ടിയതെടുത്ത് അറഞ്ചം പുറഞ്ചം തല്ലി അയൽക്കാർ! ചേരി തിരിഞ്ഞ് അടിയോടടി, വീഡിയോ വൈറൽ
ആറാട്ടുപുഴ: സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ആരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പക്ഷേ ഇതെന്താണ് സംഭവമെന്ന് ആദ്യം ആര്‍ക്കും മനസ്സിലായില്ല. ഓണത്തിന് മുന്‍പേ തന്നെ ഓണത്തല്ല് തുടങ്ങിയോ എന്നായി ട്രോളന്മാര്‍. പിന്നീടാണ് പ്രശ്‌നം വഴിത്തര്‍ക്കമാണ് എന്ന വിവരം പുറത്ത് വന്നത്.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലാണ് ഈ കൂട്ടത്തല്ല് നടന്നത്. ഈ സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച വഴിയെച്ചൊല്ലിയുളള വാക്ക് തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ആറാട്ടുപുഴയിലെ പെരുംമ്പള്ളി എന്ന സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച വഴി പ്രദേശവാസികളില്‍ ഒരു വിഭാഗം അടച്ച് കെട്ടാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

പഞ്ചായത്ത് അനുവദിച്ച് നല്‍കിയ വഴി അടച്ച് കെട്ടുന്നത് മറുവിഭാഗം തടഞ്ഞു. വഴി അടയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ചെന്നവരും മറുവിഭാഗവും തമ്മില്‍ കയ്യാങ്കളിയായി. തുടര്‍ന്ന് കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് തമ്മില്‍ത്തല്ലായി. സ്ത്രീകളും കൂട്ടത്തില്ലില്‍ പങ്കുചേര്‍ന്നു. വലിയ മരത്തടിയെടുത്ത് വരെ തല്ലുന്നത് വീഡിയോയില്‍ കാണാം. മരത്തിന്റെ വലിയ ചില്ല വരെ പരസ്പരം തല്ലാന്‍ ഉപയോഗിക്കുന്നു.
സ്ത്രീകള്‍ വസ്ത്രങ്ങളും മുടിയും പിടിച്ച് വലിച്ച് നിലത്ത് വീണുരുണ്ടപ്പോള്‍ പുരുഷന്മാരില്‍ ചിലര്‍ക്ക് മുണ്ട് പോയി. മരത്തടി കൊണ്ടുളള അടിയേറ്റ് കൂട്ടത്തിലൊരു സ്ത്രീ വീഴുന്നതും വീഡിയോയില്‍ കാണാം. നിരവധി പേര്‍ക്കാണ് കൂട്ടത്തല്ലില്‍ പരിക്കേറ്റത്. പെരുമ്പളളി മുറിയില്‍ കൊച്ചുവീട്ടില്‍ രേഖ, മക്കളായ ആതിര, പൂജ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. നാളുകളായി ഇവിടെ വഴിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications