'അന്നമൂട്ടുന്നവരുടെ കണ്ണീർ ഇനിയും ഈ മണ്ണിൽ വീഴരുത്', രാജീവന്റെ കുടുംബത്തെ സന്ദർശിച്ച് ബൽറാം
തിരുവനന്തപുരം: കൃഷി നാശത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിരണം സ്വദേശി രാജീവന്റെ കുടുംബത്തെ സന്ദര്‍ശിച്ച് വിടി ബല്‍റാം അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍. ഇന്നലെ രാത്രിയാണ് രാജീവന്‍ തൂങ്ങി മരിച്ചത്. വേനൽ മഴയിൽ കൃഷി നശിച്ചതും തുടർന്ന് കടബാധ്യതയിലായതുമാണ് രാജീവനെ ആത്മഹത്യയിലേക്ക് നയിച്ചത്.
ജീവനടക്കം പൂർണ്ണ കൃഷിനാശത്തെ നേരിടേണ്ടി വന്ന പല കർഷകർക്കും ഭാഗികമായ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം മാത്രമാണ് സർക്കാരിൽ നിന്ന് ലഭിച്ചത് എന്ന് വിടി ബൽറാം ആരോപിച്ചു.
വിടി ബൽറാമിന്റെ കുറിപ്പ്: '' തിരുവല്ല നിരണത്ത് കടം കയറി ആത്മഹത്യ ചെയ്ത രാജീവന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഭാര്യയും രണ്ട് മക്കളുമാണ് രാജീവിനുള്ളത്. ഇതിൽ ഇളയ മകൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സ്വന്തമായ അൽപം ഭൂമിക്ക് പുറമേ മറ്റുള്ളവരിൽ നിന്ന് പാട്ടത്തിനെടുത്തും നെൽകൃഷിയിറക്കുന്ന ഒരു സാധാരണ കർഷകനാണ് രാജീവ്. കഴിഞ്ഞ വർഷം കാലം തെറ്റിയെത്തിയ മഴയിൽ ഈ പ്രദേശത്തെ കൃഷിയാകെ പൂർണ്ണമായും നശിച്ചുപോയി. എന്നാൽ രാജീവനടക്കം പൂർണ്ണ കൃഷിനാശത്തെ നേരിടേണ്ടി വന്ന പല കർഷകർക്കും ഭാഗികമായ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം മാത്രമാണ് സർക്കാരിൽ നിന്ന് ലഭിച്ചത്.
നഷ്ടപരിഹാരം പാടശേഖരത്തിൽ വീതം വച്ചപ്പോൾ ഏതാണ്ട് ആറേക്കർ കൃഷി നടത്തി നഷ്ടം വന്ന രാജീവന് ലഭിച്ചത് വെറും 4000ഓളം രൂപ മാത്രമാണെന്ന് സ്ഥലത്തുണ്ടായിരുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അപ്രതീക്ഷിതമായിട്ടാണ് ഇത്തവണയും മഴക്കെടുതിയിൽ ഇവിടെ വ്യാപകമായി കൃഷി നശിച്ചത്. കൊയ്ത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഉണ്ടായ ഈ ദുരിതം രാജീവനടക്കമുള്ള നിരവധി കർഷകരുടെ കണ്ണീരാണ് വീഴ്ത്തിയത്. കഴിഞ്ഞ വർഷത്തെ ദുരവസ്ഥ ആവർത്തിക്കപ്പെടുമെന്ന ആശങ്കയായിരിക്കാം ഒരു ദുർബല നിമിഷത്തിൽ അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഏതാണ്ട് 500 ഏക്കറോളം സ്ഥലത്ത് കൃഷിചെയ്ത നിരവധി സാധാരണ കർഷകർ രാജീവന്റെ അതേ മനോവിഷമം പങ്കുവെക്കുന്നവരായി ഇപ്പോഴും തുടരുകയാണ് എന്ന് കാണാതിരിക്കാൻ കഴിയില്ല. പലരും ഈ വിഷമം ഞങ്ങളുമായി പങ്കുവെച്ചു. ഇവർക്ക് അടിയന്തരമായി ആശ്വാസമെത്തിക്കുന്നതിൽ ഇനിയെങ്കിലും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം.
കർഷകരുടെ സാമ്പത്തിക പ്രയാസങ്ങൾ മുതലെടുത്ത് തടിച്ചുകൊഴുക്കുന്നത് ബ്ലേഡ് മാഫിയകളും സ്വകാര്യ പണമിടപാട് സംഘങ്ങളുമാണ്. സഹകരണ സ്ഥാപനങ്ങളോ സർക്കാർ സംവിധാനങ്ങളോ ഫലപ്രദമല്ലാത്തത് കൊണ്ടാണ് കർഷകർക്ക് കൃഷിയിറക്കുന്ന സമയത്തും മറ്റും ഇത്തരക്കാരെ ആശ്രയിക്കേണ്ടി വരുന്നത്. ഈ പ്രദേശത്തും സ്ഥിതി വ്യത്യസ്തമല്ല എന്ന് നിരവധി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് കാലത്ത് മൊറട്ടോറിയത്തിന്റെ പേരിൽ നിർത്തിവച്ചിരുന്ന ജപ്തി നടപടികൾ സംസ്ഥാനമെമ്പാടും ഊർജിതമായി പുനരാരംഭിച്ചതിന്റെ ചർച്ചകൾ ഈയിടെ മൂവാറ്റുപുഴയിലെ ഒരു സംഭവത്തോടെ ഉയർന്നുവന്നിട്ടുണ്ട്. കുട്ടനാട്ടിലെ കർഷകരടക്കം ഇത്തരം ജപ്തി ഭീഷണികളെയാണ് ഇപ്പോൾ നേരിട്ടുവരുന്നത്.
കൃഷിവകുപ്പിനോ സർക്കാരിനോ ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന നിലക്കുള്ള പ്രതികരണങ്ങളാണ് സർക്കാർ ഭാഗത്തുനിന്ന് ഇതിനോടകം ഉയർന്നുവന്നിട്ടുള്ളത് എന്നത് തീർത്തും ദൗർഭാഗ്യകരമാണ്. കൊട്ടിഘോഷിച്ച് നടപ്പിലാക്കപ്പെടുന്ന കോടികളുടെ പദ്ധതികൾക്കിടയിലും നമ്മുടെ സർക്കാർ സംവിധാനങ്ങൾ യാഥാർത്ഥ കർഷകരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തുന്ന കാര്യത്തിൽ പരാജയപ്പെടുന്നു എന്നത് ദുഃഖകരമാണ്. ഇക്കാര്യത്തിൽ മാറ്റമുണ്ടാവണം. നമ്മെ അന്നമൂട്ടുന്നവരുടെ കണ്ണീർ ഇനിയും ഈ മണ്ണിൽ വീഴരുത്. അവരുടെ അധ്വാനത്തിന്റെ വിയർപ്പാണ്, ചേതനയറ്റ ശരീരങ്ങളല്ല ഈ മണ്ണിന്റെ ഭാഗമാവേണ്ടത്''.
'ആ ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു, മൊഴി മാറ്റിയിട്ടില്ല', ആരോപണം തള്ളി ഡോ. ഹൈദരലി