ലക്ഷങ്ങൾ ചെലവാക്കിയ മാലിന്യ സംസ്കരണ സംവിധാനമുണ്ടെങ്കിലും മാലിന്യം പെരുവഴിയിൽ തന്നെ
ആലപ്പുഴ: മാലിന്യം പൊതുനിരത്തിൽ കിടന്ന് നാറുകയാണ് കരുവാറ്റയിൽ. മൂക്കുപൊത്തി നിരത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ് ഇവിടുള്ളവർക്ക്. ലക്ഷങ്ങൾ ചെലവാക്കി മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കിയെങ്കിലും കരുവാറ്റയിൽ മാലിന്യം പെരുവഴിയിൽ തന്നെ കിടക്കുകയാണ്. ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ, പച്ചക്കറിക്കടകൾ, വഴിയോരക്കച്ചവട സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ മാലിന്യം അലക്ഷ്യമായി പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് പതിവായിരുന്നു.
ഇതൊഴിവാക്കാനായി കരുവാറ്റ പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, ടിബി എന്നിവിടങ്ങളിൽ ലക്ഷങ്ങൾ ചെലവഴിച്ച് എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിച്ചു. 2017-18 വർഷത്തെ പദ്ധതിയിൽപ്പെടുത്തിയാണ് യൂണിറ്റുകൾ സ്ഥാപിച്ചത്. എന്നാൽ, നാളിതുവരെയായിട്ടും യൂണിറ്റുകൾ പ്രവർത്തനം തുടങ്ങിയിട്ടില്ല. പൊതുനിരത്തുകളിലും ഓടകളിലും മാലിന്യം കുമിഞ്ഞുകൂടി വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്, പഞ്ചായത്ത് ഓഫീസിന് മുമ്പിലൂടെയുള്ള ഓട മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഒഴുക്കുനിലച്ച ഓടയിൽ കൊതുകുകളും മറ്റും പെരുകുകയാണ്. ദുർഗന്ധം കാരണം കാൽനടക്കാർക്ക് വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. വിവിധ ഭാഗങ്ങളിൽനിന്ന് ഓടയിലേക്ക് അഴുക്കുവെള്ളം ഒഴുക്കുകയാണ്.

സ്വന്തം രീതിയിൽ മാലിന്യം സംസ്കരിക്കാൻ സൗകര്യമില്ലാത്ത ചില സ്ഥാപനങ്ങൾ മാലിന്യം ഓടയിലേക്ക് ഒഴുക്കി വിടുകയാണെന്നും ആക്ഷേപമുണ്ട്. ഹൈസ്കൂൾ ജങ്ഷൻ, ടി ബി ജങ്ഷനിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡരിക്, മാർക്കറ്റിനുസമീപം, പവർഹൗസ്എന്നിവിടങ്ങൾ മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇറച്ചിക്കോഴിക്കടകളിലെയും അറവുശാലകളിലെയും മാലിന്യം പ്ലാസ്റ്റിക്കൂടുകളിലും ചാക്കുകളിലുമാക്കി തള്ളുന്നവരുമുണ്ട്.












Click it and Unblock the Notifications