റോഡിലല്ല.. ടാക്സി വെള്ളത്തിൽ: ആലപ്പുഴയിൽ വാട്ടർ ടാക്സി, ഉൾനാടൻ ജലഗതാഗതത്തിന് പുത്തൻ കരുത്ത്!!
ആലപ്പുഴ: റോഡിലൂടെ യാത്ര ചെയ്ത് നിങ്ങൾ മടുത്തോ? എന്നാൽ വിരസതയകറ്റാനുള്ള മാർഗ്ഗവുമായെത്തിയിരിക്കുകയാണ് സംസ്ഥാന ജലവകുപ്പ്. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ടാക്സിയാണ് ആലപ്പുഴയിൽ പ്രവർത്തനമാരംഭിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളോടുകൂടിയ നാല് ബോട്ടുകളാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്. ജനങ്ങൾക്ക് അതിവേഗം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ കഴിയും എന്നതാണ് വാട്ടർ ടാക്സിയുടെ പ്രധാന പ്രത്യേക. കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലാണ് ടാക്സികൾ സർവീസ് നടത്തുക. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം. ഡീസലിൽ ഓടുന്ന ബോട്ടുകളാണ് സർവീസിനായി ഒരുക്കിയിട്ടുള്ളത്.
സംസ്ഥാന ജലഗതാഗത വകുപ്പ് ഒരു മൊബൈൽ നമ്പറാണ് യാത്ര ബുക്ക് ചെയ്യുന്നതിനും നിരക്കുകൾ അറിയുന്നതിനുമായി ആരംഭിച്ചിട്ടുള്ളത്. മണിക്കൂറുകളുടെ അടിസ്ഥാനത്തിലാണ് നിരക്ക് തീരുമാനിക്കുക. എന്നാൽ നിരക്ക് നിശ്ചയിക്കുക സംസ്ഥാന സർക്കാരായിരിക്കും. ഒരേ സമയം പത്ത് യാത്രക്കാരെ വരെ കയറ്റാൻ ശേഷിയുള്ളതായിരിക്കും വാട്ടർ ടാക്സികൾ. 15 നോട്ടിക്കൽ മൈലായിരിക്കും വാട്ടർ ടാക്സികളുടെ വേഗത. കോട്ടയം- കുമരകം റൂട്ട് ഒരു മണിക്കൂർ കൊണ്ട് കഴിയുന്നവയായിരിക്കും ഈ ടാക്സികൾ. സാധാരണ യാത്രാബോട്ടുകൾക്ക് രണ്ട് മണിക്കൂർ സമയമാണ് ഇതിനായി എടുക്കുക. ഒക്ടോബർ 15ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വാട്ടർ ടാക്സി സർവീസിന്റെ ഫ്ലാഗ് ഓഫ് കർമം നിർവ്വഹിക്കുക.
ആലപ്പുഴയിൽ ഈ മാസം നാല് ബോട്ടുകളും ഡിസംബറോടെ രണ്ട് ബോട്ടുകളെയും വിന്യസിക്കാനാണ് സർക്കാർ നീക്കം. പദ്ധതി വിജയകരമായിത്തീർന്നാൽ ഘട്ടംഘട്ടമായി കേരളത്തിൽ എമ്പാടും കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് നീക്കം. ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പരിസ്ഥിതി സൌഹാർദ്ദ യാത്രാ മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുക കൂടിയാണ് സർക്കാർ. ആലപ്പുഴ ജില്ലയിലെ അരൂരിൽ നിർമിച്ചിട്ടുള്ള നാല് ബോട്ടുകളിൽ ഒന്നിന്റെ നിർമാണച്ചെലവ് 50 ലക്ഷം രൂപയാണ്. സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള പ്രത്യേക ഡിസൈനിലുള്ള എൻജിനാണ് ബോട്ടുകളിലെല്ലാം ഘടിപ്പിച്ചിട്ടുള്ളത്.