മുഹമ്മയില്‍ വന്‍ കഞ്ചാവ് വേട്ട, രണ്ടര കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍, വില്‍പന കായല്‍ ടൂറിസം മേഖല കേന്ദ്രീകരിച്ച്
ആലപ്പുഴ: കായല്‍ ടൂറിസം മേഖലയായ പുന്നമട, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീര്‍മുക്കം ഭാഗത്ത് നിന്ന് കഞ്ചാവുമായി രണ്ട് മാസത്തിനിടെ പിടികൂടിയത് 14 പേരെയാണ്. കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെയാണ് രണ്ടര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ മുഹമ്മ പൊലിസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ബസ് തടഞ്ഞുനിര്‍ത്തിയാണ് കഞ്ചാവ് പിടികൂടിയത്.
തന്നെ സന്ദർശിച്ച രാഹുൽ ഗാന്ധിക്ക് മനോഹർ പരീക്കറിന്റെ കത്ത്; സൗഹൃദ സന്ദർശനം രാഷ്ട്രീയ നേട്ടമാക്കരുത്!
പിടിയിലായ രണ്ട് പേരും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിക്കുന്ന ഇടനിലക്കാരാണ്. കായല്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് വില്‍പന നടത്തുന്ന സംഘങ്ങള്‍ക്കാണ് ഇവര്‍ കഞ്ചാവ് കൈമാറുന്നതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. തിരുവനന്തപുരം വഞ്ചിയൂര്‍ പട്ടാല മണ്ടകംപുത്തന്‍വീട് മനോജ് എന്ന സന്ദീപ്(33), വഞ്ചിയൂര്‍ ഗോകുലം വിഷ്ണു(21) എന്നിവരാണ് കഞ്ചാവുമായി പൊലിസിന്റെ പിടിയിലായത്.
ബാംഗ്ലൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന ഇടനിലക്കാരാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇവര്‍ മുഹമ്മയിലുള്ള ഇടനിലക്കാരന് കഞ്ചാവ് കൈമാറാന്‍ എത്തുന്നതിനിടെയാണ് പിടിയിലായത്. വൈക്കത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള ബസില്‍ കഞ്ചാവുമായി ഇവര്‍ യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പുത്തനങ്ങാടിയില്‍ വച്ച് ബസ് തടഞ്ഞുനിര്‍ത്തി മുഹമ്മ പൊലിസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മുഹമ്മ എസ്.ഐ ടോള്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. 500 ഗ്രാം വീതം അഞ്ച് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. മുഹമ്മ ഭാഗത്തേക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്നത് ഇവരാണെന്ന് പൊലിസ് പറയുന്നു. ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.