ആറ്റുകാലമ്മയെ കാര്‍ത്തികനാളില്‍ കാപ്പുകെട്ടി കുടിയിരുത്തി പൂരംനാൾ പൊങ്കാല... ആറ്റുകാൽ പൊങ്കാല ഇങ്ങനെ...
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല. മകരം- കുംഭമാസത്തിലാണ് ആറ്റുകാല്‍ പൊങ്കാല ആചരിക്കുന്നത്. കുഭമാസത്തിലെ കാര്‍ത്തിക നാളില്‍ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തും. ഒമ്പതാം ദിവസം പൂരം നാളിലാണ് ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ പൊങ്കാലസമര്‍പ്പണം. പൊങ്കാല നടക്കുന്ന ദിവസം സ്ത്രീകള്‍ക്കു മാത്രമാണ് പ്രവേശനം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു നടത്തുന്നതാണ് കണ്ണകി ചരിത്രം തോറ്റംപാട്ട്.
ദേവിയെ കുടിയിരുത്തുന്ന ആദ്യദിനം മുതല്‍ കണ്ണകിയുടെ കഥ പാട്ടുരൂപത്തില്‍ പാടുന്നു. മധുരാനഗരിയെ, കണ്ണകിയുടെ നേത്രത്തില്‍ നിന്നുളള കോപാഗ്നി വിഴുങ്ങുന്നതും, പാണ്ഡ്യരാജാവിന്റെ നാശവും പാടി നിര്‍ത്തുന്നതോടെ പൊങ്കാല തുടങ്ങും. ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പില്‍ നിന്നും തീപകര്‍ന്ന് പൊങ്കാല അടുപ്പുകളിലേക്കു പകരുന്നത് ഈ സമയത്താണ്. കണ്ണകി ചരിത്രം തോറ്റം പാട്ടു പാടുന്നത് ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പൊങ്കാലക്കു ശേഷം അടുത്ത ദിവസം ഗുരുതിതര്‍പ്പണത്തോടു കൂടിയാണ് ആറ്റുകാലിലെ ഉത്സവം സമാപിക്കുക.
പൊങ്കാലയുടെ ചിട്ടവട്ടങ്ങൾ
പൊങ്കാല അര്‍പ്പിക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. ദേവിയെ കാപ്പുകെട്ടികുടിയിരുത്തുന്ന കാര്‍ത്തിക നാള്‍ മുതല്‍ വ്രതം തുടങ്ങണം. സസ്യഭക്ഷണം വേണം കഴിക്കാന്‍. ശരീരശുദ്ധി, മനശുദ്ധി കാത്തുസൂക്ഷിക്കണം. ബ്രഹ്മചര്യം പാലിക്കണം. ആറ്റുകാലിലെത്തി ദേവിയെ തൊഴുത് വ്രതം തുടങ്ങുന്നതാണ് നല്ലത്. കഴിയാത്തവര്‍ അടുത്തുളള ക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്തുന്നതും ഉത്തമമാണ്. ദേവിനാമങ്ങള്‍ ജപിച്ച് വ്രതം അനുഷ്ഠിക്കണം. നിത്യപ്രാര്‍ത്ഥന വേണം. പൊങ്കാലയുടെ തലേദിവസം ഒരിക്കലെടുക്കണം. ഒമ്പതു ദിവസം വ്രതം എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 7,5,3 ക്രമത്തിലും വ്രതം അനുഷ്ഠിച്ചു വരുന്നു.
എന്താണ് പൊങ്കാലയുടെ അർഥം?
ആദിപരാശക്തിയായ ദേവിയുടെ അംശമായ കണ്ണകിക്കുളള ആദരവായി ആറ്റുകാലില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കുന്നു. ജാതിമതഭേദമന്യേ വിശ്വാസമുളള സ്ത്രീകള്‍ക്ക് പൊങ്കാല അര്‍പ്പിക്കാം. പൊങ്കാല എന്നാല്‍ തിളച്ചുപൊങ്ങുന്നത് എന്നര്‍ത്ഥം. സര്‍വ്വകാര്യസിദ്ധി, വിജയം,സന്താനഭാഗ്യം, എന്നിങ്ങനെ മനമുരുകി വിളിക്കുന്ന അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം കനിഞ്ഞരുളുന്ന ദേവിയാണ് ആറ്റുകാലമ്മ. പച്ചരി, ശര്‍ക്കര, നെയ്യ്, പഞ്ചസാര, കല്‍ക്കണ്ടം, തേന്‍, ചെറുപഴം തുടങ്ങിയവയാണ് പൊങ്കാല വിഭവങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
അടുപ്പുകൂട്ടൽ ഇങ്ങനെ
കിഴക്കോ പടിഞ്ഞാറോ ഭാഗത്തായി പൊങ്കാല അടുപ്പു കൂട്ടുന്നതാണ് നല്ലത്. അടുപ്പ,് വെളളംതളിച്ച് ശുദ്ധമാക്കണം. പൊങ്കാല ഇടുമ്പോള്‍ ഗണപതിക്കൊരുക്കുന്നതും നല്ലതാണ്. ദേവിസ്തുതികള്‍ ഉരുവിട്ട് ഏകാഗ്രതയോടെ നിവേദ്യം അര്‍പ്പിക്കണം. പൊങ്കാലതിളക്കുംവരെ ഭക്ഷണം കഴിക്കാന്‍ പാടില്ല. ശര്‍ക്കപ്പായസം, വെളളനിവേദ്യം,പാല്‍പ്പായസം, മണ്ടപ്പുറ്റ്, തെരളിയപ്പം, തുടങ്ങിയവയാണ് പ്രധാനപ്പെട്ട പൊങ്കാല നിവേദ്യങ്ങള്‍. ശര്‍ക്കരപ്രിയയായ ദേവിയുടെ ഇഷ്ട വഴിപാടാണ് ശര്‍ക്കരപായസം. അഭിഷ്ടകാര്യസിദ്ധിയാണ് ശര്‍ക്കരപായസം കൊണ്ട് ലഭ്യമാകുന്ന ഫലം. ശിരോരോഗങ്ങള്‍ മാറാനായാണ് മണ്ടപ്പുറ്റ് പൊങ്കാല അര്‍പ്പിക്കുന്നത്.
പൊങ്കാല തിളക്കുന്നതിനും ചിട്ടയുണ്ട്
അരിപ്പൊടിയും ശര്‍ക്കരയും പയറും ചേര്‍ത്താണ് മണ്ടപ്പുറ്റുണ്ടാക്കുന്നത്. ധനത്തിനും ഐശ്വര്യത്തിനുമായി തെരളി വഴിപാട് നടത്തുന്നു. പൊങ്കാല തിളച്ചുതൂവുന്നതിനും സൂചനകളുണ്ടെന്നാണ് വിശ്വാസം. കിഴക്കോട്ടാണ് തിളച്ചുതൂവുന്നതെങ്കില്‍ അഭിവൃദ്ധിയും, പടിഞ്ഞാറു ഭാഗത്തേക്കാണെങ്കില്‍ ദേവിയുടെ അനുഗ്രഹവും, വടക്കോട്ടാണെങ്കില്‍ കാര്യസിദ്ധി അല്പ്പം കാലതാമസത്തോടെ ലഭ്യമാകുമെന്നും തെക്കോട്ടെങ്കില്‍ കാര്യതടസമെന്നും ഫലം. ദേവിഭജനം കൂടുതല്‍വേണമെന്നും അര്‍ത്ഥമാക്കുന്നു.
പൊങ്കാല പ്രസാദം
പൊങ്കാല പ്രസാദം മറ്റുളളവര്‍ക്കു പകുത്തു നല്‍കാം. അഴുക്കുനിറഞ്ഞ സാഹചര്യങ്ങളില്‍ പ്രസാദം നിക്ഷേപിക്കരുത്. ബാക്കിവരുന്നത് പക്ഷികള്‍ക്കു നല്‍കുകയോ ജലത്തില്‍ ഒഴുക്കുകയോ ചെയ്യാം.. പൊങ്കാലക്കലം വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. കലത്തെ അക്ഷയപാത്രമായി സങ്കല്പ്പിച്ച് കുറച്ച് അരി ഇട്ടുവെച്ച് അതില്‍നിന്നും ദിവസേന ഓരോപിടി അരി എടുത്ത് ചോറുവെക്കുന്ന അരിക്കൊപ്പമിട്ടാല്‍ ദാരിദ്ര്യം വരില്ല എന്നും പറയപ്പെടുന്നു. അന്നപൂര്‍ണ്ണേശ്വരി കൂടിയായ ദേവിയുടെ കടാക്ഷത്താല്‍ അന്നത്തിനു മുട്ടുണ്ടാവില്ല എന്നാണ് സങ്കല്പ്പം.
പൊങ്കാലയുടെ ഫലപ്രാപ്തി
ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇടുന്ന സ്ത്രീകളുടെ എണ്ണം പ്രതിവര്‍ഷം കൂടിവരുന്നത് പൊങ്കാലയുടെ ഫലപ്രാപ്തി കൊണ്ടാണെന്ന് വിശ്വാസം. നിഷ്ഠയോടെയും വ്രതശുദ്ധിയോടെയും ഭക്തിയോടെയും വേണം പൊങ്കാലയിടാന്‍. മാസുറകഴിഞ്ഞ് ഏഴു ദിവസം കഴിഞ്ഞ് ശരീരശുദ്ധി ഉറപ്പാക്കിയതിനു ശേഷം മാത്രമേ പൊങ്കാല ഇടാന്‍ പാടുളളു. പ്രസവശേഷം തൊണ്ണൂറു ദിനം കഴിഞ്ഞോ അല്ലെങ്കില്‍ ചോറൂണിനു ശേഷമോ പൊങ്കാലയിടാം. പുലയുണ്ടെങ്കില്‍ 16 ദിനം കഴിഞ്ഞും വാലായ്മയാണെങ്കില്‍ 11 ദിനം കഴിഞ്ഞും മാത്രമേ പൊങ്കാല സമര്‍പ്പിക്കാവൂ. പുത്തന്‍ മണ്‍പാത്രത്തില്‍ വേണം പൊങ്കാലയിടാന്‍. പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം. പറ്റാത്ത സാഹചര്യത്തില്‍ അലക്കി വെടിപ്പാക്കിയ വസ്ത്രം ധരിക്കാം. പൊങ്കാലക്കു ശേഷം അതേദിവസം മറ്റുക്ഷേത്രദര്‍ശ്ശനം ഒഴിവാക്കണം.