അഴീക്കോടൻ്റെ പത്നി മീനാക്ഷി ടീച്ചറുടെ വിയോഗത്തിൽ അനുശോചന പ്രവാഹം
കണ്ണുർ: കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരിലൊരാളായ
അഴീക്കോടൻ രാഘവൻ്റെ ജീവിത പങ്കാളി മീനാക്ഷി ടീച്ചറുടെ വിയോഗത്തിൽ അനുശോചന പ്രവാഹം. രക്തസാക്ഷിയും സമുന്നത സിപി എം നേതാവുമായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ (87) വ്യാഴാഴ്ച്ച രാവിലെയാണ് കണ്ണൂർ എകെജി ആശുപത്രിയിൽ മരണമടഞ്ഞത്. ജീവിതകാലം മുഴുവൻ നാടിന് വേണ്ടി സമർപിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചർ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളായാണ് ജനിച്ചത്.
1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972 സെപ്ബതംബർ 23നാണ് ഇടതുമുന്നണി കൺവീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം. തീഷ്‌ണ സമരപോരാട്ടങ്ങൾ നിറഞ്ഞ അഴീക്കോടൻ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ടീച്ചർ സധൈര്യം ഒപ്പം നിന്നു. അഴീക്കോടന്റെ വേർപാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്‌ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു. അഞ്ച് കുഞ്ഞു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ടീച്ചർ തനിച്ച് ഏറ്റെടുത്തു. 34 വർഷം പള്ളിക്കുന്ന് ഹൈസ്‌കൂൾ അധ്യാപികയായിരുന്നു. പ്രധാന അധ്യാപികയായാണ് വിരമിച്ചത്.

വിരമിച്ചത്. എൻസി ശേഖർ പുരസ്‌കാരം, ദേവയാനി സ്‌മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മക്കൾ: ശോഭ, സുധ(റിട്ട. കണ്ണൂർ സർവകലാശാല ലൈബ്രേറിയൻ) , മധു (റിട്ട. തലശേരി റൂറൽ ബാങ്ക്) , ജ്യോതി ( ഗൾഫ് ) സാനു( ദേശാഭിമാനി, കണ്ണൂർ ) മരുമക്കൾ: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂൾ) , ആലീസ്(ഗൾഫ്) ,എം രഞ്‌ജിനി(അധ്യാപിക, അരോളി ഗവ. സ്‌കൂൾ), പരേതനായ കെ ഇ ഗംഗാധരൻ(മനുഷ്യാവകാശകമീഷൻ അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ(പയ്യാമ്പലം), പരേതയായ സാവിത്രി. മീനാക്ഷി ടീച്ചറുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു' കേരളത്തിലെ വിപ്ളവകാരികളുടെ മാതാവായിരുന്നു മീനാക്ഷി ടീച്ചറെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചറുടെ വേർപാട് ഏവരേയും ദു.ഖിപ്പിക്കുന്നതാണെന്ന് സിപി എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സ്‌നേഹ നിധിയായ അമ്മയായാണ് എല്ലാവരും ടീച്ചറെ കണ്ടിരുന്നത്. അവരോട് സംസാരിച്ച സന്ദർഭങ്ങളിലെല്ലാം പുതിയ ഊർജമാണ് ലഭിച്ചത്. ഒന്നിന് മുന്നിലും പതറാത്ത ധീരവനിതയായിരുന്നു.നാടിന് വേണ്ടി ജീവത്യാഗം ചെയ്‌ത ധീരരക്തസാക്ഷിയുടെ ഭാര്യ എന്ന നിലയിലുള്ള എല്ലാ അന്തസും കാത്ത് സൂക്ഷിച്ചാണ് അവർ ഇത്രയും കാലം പ്രവർത്തിച്ചത്. ടീച്ചറുടെ ദേഹ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കോടിയേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.












Click it and Unblock the Notifications