കര്‍ണാടകത്തില്‍ കോഡിഹള്ളി വിഭാഗം എഎപിക്കൊപ്പം, 224 സീറ്റിലും മത്സരിക്കും, വെല്ലുവിളി കോണ്‍ഗ്രസിന്
ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയക്കാറ്റ് മാറി വീശുമെന്ന് സൂചന. ആംആദ്മി പാര്‍ട്ടി സുപ്രധാന ബദലായി സംസ്ഥാനത്ത് മാറുമെന്നാണ് സൂചന. കര്‍ണാടകത്തിലെ എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ് എഎപിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് പ്രമുഖ വിഭാഗങ്ങളുടെ പിന്തുണയും നേടിയെടുക്കാന്‍ എഎപിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്.
ഇതിന് വലിയ തിരിച്ചടി എഎപി മത്സരിച്ചാല്‍ ഉണ്ടാവും. കോണ്‍ഗ്രസിന്റെ വോട്ടില്‍ നിന്ന് ചോര്‍ച്ചയുണ്ടായാല്‍ അത് നേട്ടമാകുക ബിജെപിക്കായിരിക്കും. അധികാരം നഷ്ടമാവാതിരിക്കാനും ഇത് ബിജെപിയെ സഹായിച്ചേക്കും പക്ഷേ വിചാരിച്ചത്ര നേട്ടം എഎപി ഉണ്ടാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

പ്രമുഖ കര്‍ഷക ഗ്രൂപ്പുകളായ റൈത്ത സംഘ വിഭാഗങ്ങള്‍ എഎപിക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ നേരത്തെ ജെഡിഎസ്സിനൊപ്പമായിരുന്നു. കോഡിഹള്ളി ചന്ദ്രശേഖര്‍ വിഭാഗം എഎപിയുടെ ചിഹ്നത്തില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഡിഹള്ളി വിഭാഗത്തിന്റെ കോര്‍ കമ്മിറ്റി യോഗത്തില്‍ എഎപി ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 21ന് കര്‍ഷകരുടെ സംഘടനയുടെകണ്‍വെന്‍ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നുണ്ട്. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ എഎപിയുടെ ഭാവി നിര്‍ണയിക്കുന്ന വരവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ 224 സീറ്റിലും മത്സരിക്കാനാണ് എഎപി തീരുമാനിച്ചിരിക്കുന്നത്. എഎപിയില്‍ പ്രമുഖ ഇനിയും ചേരാനെത്തുമെന്നാണഅ സംസ്ഥാന അധ്യക്ഷന്‍ പൃഥ്വി റെഡ്ഡി പറയുന്നത്. പഞ്ചാബിലെ ഫലത്തിന് ശേഷം നിരവധി പേര്‍ക്ക് എഎപിയില്‍ വിശ്വാസം വന്നിട്ടുണ്ടെന്ന് റെഡ്ഡി പറയുന്നു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും വിശ്വസിച്ച് ജനങ്ങള്‍ ദുരിതത്തിലാണ്. എന്നാല്‍ കര്‍ണാടകത്തില്‍ മത്സരിക്കേണ്ടതെന്ന് ഞാന്‍ കെജ്രിവാളിനോട് ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് അത് കര്‍ണാടകത്തിലെ ജനങ്ങള്‍ എടുക്കേണ്ട തീരുമാനമാണെന്നാണ്. കര്‍ണാടകത്തില്‍ ഇത് മാറ്റത്തിനുള്ള സമയമാണ്. എഎപിയാണ് ആ മാറ്റമെന്നും പൃഥ്വി റെഡ്ഡി പറഞ്ഞു.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാനാണ് എഎപി പ്ലാന്‍ ചെയ്യുന്നത്. പാര്‍ട്ടിയെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തുകയാണ് എഎപിയുടെ ലക്ഷ്യം. പല മേഖലയില്‍ നിന്നുള്ളവര്‍ എഎപിയില്‍ ചേരുന്നുണ്ടെന്നും റെഡ്ഡി പറയുന്നു. നിയമ ബിരുദധാരിയായ ധര്‍മശ്രീ ഇത്തരത്തില്‍ പാര്‍ട്ടിയിലെത്തിയവരാണ്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ധരം സിംഗിന്റെ പേരക്കുട്ടിയാണ് ധര്‍മശ്രീ. ഇവര്‍ ദില്ലിയിലെത്തി ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെ കുറിച്ച് അന്വേഷിച്ചു. എഎപി നല്‍കുന്ന വാഗ്ദാനങ്ങള്‍ ദില്ലിയില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമായി. അതുകൊണ്ടാണ് എഎപിയില്‍ ചേര്‍ന്നതെന്നും ധര്‍മശ്രീ പറഞ്ഞു.

അതേസമയം കോഡിഹള്ളി വിഭാഗം ആറോളം യോഗങ്ങള്‍ചേര്‍ന്നാണ് എഎപിക്കൊപ്പം പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘടന എഎപയിയില്‍ ലയിക്കില്ല. എന്നാല്‍ കര്‍ഷക നേതാവ് പച്ചൈ നഞ്ചുണ്ടസ്വാമി ജെഡിഎസ്സിനൊപ്പം തന്നെ നില്‍ക്കും. ഇവര്‍ക്ക് പത്ത് സീറ്റ് കുമാരസ്വാമി ഓഫര്‍ ചെയ്തിട്ടുണ്ട്. ഈ പത്ത് സീറ്റിലും വിജയിക്കാനാണ് നഞ്ചുണ്ടസ്വാമിയുടെ ശ്രമം. ഇവര്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട്. മറ്റ് നേതാക്കളെല്ലാം ഒരു പാര്‍ട്ടിക്കും പരസ്യമായ പിന്തുണ പ്രഖ്യാപിക്കാതെ നില്‍ക്കാനാണ് ശ്രമിക്കുന്നത്. അതേസമയം എഎപിയുടെ നീക്കം ജെഡിഎസ്സിനും വലിയ വെല്ലുവിളിയാണ്.

കോണ്‍ഗ്രസിന് അപ്രതീക്ഷിതമായി ഭരണം നഷ്ടമായതാണ് കര്‍ണാടകത്തില്‍. ഇത്തവണ ഭരണം തിരിച്ചുപിടിക്കണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കരുത്താര്‍ജിച്ച് വരികയാണ്. സിദ്ധരാമയ്യയുമായുള്ള പ്രശ്‌നങ്ങളും പറഞ്ഞ് പരിഹരിച്ചു. കോണ്‍ഗ്രസിന്റെ വിജയസാധ്യതയ്ക്ക് വലിയ മങ്ങലേല്‍പ്പിക്കാന്‍ എഎപിയുടെ വരവിന് സാധിക്കും. കോണ്‍ഗ്രസില്‍ നിന്ന് വോട്ട് ചോര്‍ത്താന്‍ ശേഷിയുള്ളവര്‍ എഎപിയാണ്. പഞ്ചാബിലും ദില്ലിയിലും ഗോവയിലുമെല്ലാം ഇത് പ്രകടമായിരുന്നു. ബിജെപി ഹിജാബ് വിഷയത്തില്‍ അടക്കം കര്‍ണാടകത്തില്‍ പ്രതിരോധത്തിലാണ്. എഎപിയുടെ വരവ് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയാല്‍ അതിലൂടെ നേട്ടം ബിജെപിക്കാണ് ലഭിക്കുക.












Click it and Unblock the Notifications