യെഡിയൂരപ്പയ്ക്ക് ബദലൊരുക്കാന്‍ ബിജെപി... 3 ഓപ്ഷന്, അമിത് ഷായുടെ സ്ട്രാറ്റജി, ദക്ഷിണേന്ത്യയിലേക്ക്!!
ബെംഗളൂരു: ബിജെപിയുടെ ശ്രദ്ധ ശക്തമായി ദക്ഷിണേന്ത്യയിലേക്ക് പതിയുന്നു. കര്‍ണാടകത്തില്‍ കൂടുതല്‍ യുവത്വം നിറഞ്ഞ നേതാക്കളെ കൊണ്ടുവന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയെ തന്നെ മാറ്റാനാണ് അമിത് ഷായുടെ ശ്രമം. യെഡിയൂരപ്പ മന്ത്രിസഭാ വികസനത്തിനായി ദില്ലിക്ക് പോകാനിരിക്കെയാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും കൊണ്ടുവന്ന വിമതരെ കൂടെ നിര്‍ത്തി മുന്നോട്ട് പോകാന്‍ യെഡിയൂരപ്പയ്ക്ക് സാധിക്കുന്നില്ലെന്നാണ് പരാതി. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ഈ പ്ലാനിലാണ് അമിത് ഷായെന്ന് കേന്ദ്ര നേതൃത്വം പറയുന്നു.
യെഡിയൂരപ്പ ദില്ലിയിലേക്ക്
യെഡിയൂരപ്പ മന്ത്രിസഭാ വികസനത്തിനായി അമിത് ഷായെയും ജെപി നദ്ദയെയും കാണാന്‍ ദില്ലിക്ക് പോകാനിരിക്കുകയാണ്. സെപ്റ്റംബര്‍ 21ന് നിയമസഭാ സമ്മേളനം ആരംഭിക്കും. ആ സമയത്ത് തന്നെ കൂടുതല്‍ പേര മന്ത്രിസഭയില്‍ കൊണ്ടുവരണം. എന്നാല്‍ വിമതര്‍ക്ക് ഇതുവരെ മന്ത്രിസ്ഥാനം നല്കാന് യെഡ്ഡിക്ക് സാധിച്ചിട്ടില്ല. നാല് മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. എംടിബി നാഗരാജ്, ആര് ശങ്കര്‍ എന്നിവര്‍ മന്ത്രിസ്ഥാനം കിട്ടാത്തത് കൊണ്ട് സഖ്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.
പാര്‍ട്ടിയില്‍ തമ്മിലടി
ദില്ലിയിലേക്ക് തുടര്‍ച്ചയായി കര്‍ണാടകത്തില്‍ നിന്നുള്ള മന്ത്രിമാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതാണ് യെഡിയൂരപ്പയെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളിയും ദില്ലിയിലെത്തിയിരുന്നു. ഇതിനൊപ്പം തന്നെ ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദിയും ദില്ലിയിലെത്തി. സവാദിയെ മാറ്റി എച്ച് വിശ്വനാഥ്, നാഗരാജ്, ശങ്കര്‍ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സവാദി മന്ത്രിസ്ഥാനം നിലനിര്‍ത്താനാണ് ദില്ലിയിലെത്തിയത്. യോഗേശ്വര്‍, സിടി രവി, കോട്ട ശ്രീനിവാസ് പൂജാരി എന്നിവരും ലോബിയിംഗിലാണ്.
വെല്ലുവിളി യെഡ്ഡിക്ക്
യെഡിയൂരപ്പ 75 പിന്നിട്ട നേതാവാണ്. അമിത് ഷായ്ക്ക് അദ്ദേഹത്തെ മാറ്റാന്‍ വലിയ താല്പര്യമുണ്ട്. യെഡിയൂരപ്പ ദില്ലിയിലെത്തിയാല്‍ രണ്ട് കാര്യങ്ങളാണ് അമിത് ഷായ്ക്ക് പറയാനുള്ളത്. ഒന്ന് മുഖ്യമന്ത്രിയെ മാറ്റുന്നതാണ്. മറ്റൊന്ന് മന്ത്രിസഭാ വികസനത്തിനുള്ള അനുമതിയാണ്. അതേസമയം യെഡിയൂരപ്പയ്ക്ക് ഇതില്‍ കുലുക്കമില്ല. കാരണം തന്നെ മാറ്റി നിര്‍ത്താനാവില്ലെന്ന് അദ്ദേഹത്തിനറിയാം. പക്ഷേ സര്‍ക്കാരിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ യെഡിയൂരപ്പ ആ നിമിഷം വീഴും. അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഉറപ്പായും അവസാനിക്കും.
അമിത് ഷായുടെ മനസ്സിലിരിപ്പ്
കേന്ദ്ര നേതൃത്വത്തെ ഭയപ്പെടുന്ന നേതാവിനെയാണ് അമിത് ഷായ്ക്ക് ആവശ്യം. എന്നാല്‍ യെഡിയൂരപ്പ താഴെ തട്ടില്‍ വരെ സ്വാധീനമുള്ള നേതാവാണ്. ലിംഗായത്ത് മേഖലയില്‍ പരക്കെ സ്വാധീനവും യെഡിയൂരപ്പയ്ക്കുണ്ട്. ബിജെപി വിട്ട് യെഡിയൂരപ്പ സ്വന്തം പാര്‍ട്ടിയായ കെജെപി ഉണ്ടാക്കിയത് അമിത് ഷായെ നേതാക്കള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അന്ന് 40 സീറ്റിലേക്ക് ബിജെപി ഒതുങ്ങി പോയി. യെഡിയൂരപ്പയുടെ പാര്‍ട്ടി എട്ട് സീറ്റും പത്ത് ശതമാനം വോട്ടും നേടി. അതുകൊണ്ട് യെഡിയൂരപ്പ തൊടും മുമ്പ് ബിജെപി സ്വന്തം നിലയ്ക്ക് വളരണം.
മൂന്ന് ഓപ്ഷനുകള്‍
ആര്‍എസ്എസിന് താല്പര്യമില്ലാത്ത നേതാവാണ് യെഡിയൂരപ്പ. സജീവമായി ആര്‍എസ്എസാണ് മാറ്റത്തിന് ശ്രമിക്കുന്നത്. ലിംഗായത്തുകള്‍ക്കിടയില്‍ നിന്ന് ക്രെഡിബിളായിട്ടുള്ള ഒരു നേതാവിനെയാണ് ആര്‍എസ്എസ് തിരയുന്നത്. ബിജെപിയെ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിവുള്ള നേതാവിനെയാണ് ആര്‍എസ്എസ് അന്വേഷിക്കുന്നത്. ലിംഗായത്തുകളുടെ വോട്ടുകള്‍ ബിജെപിക്ക് തന്നെ പോകുമെന്ന് ഉറപ്പാണ്. എന്നാല്‍ എല്ലാ സമുദായങ്ങളെയും ചേര്‍ത്താല്‍ മാത്രമേ കര്‍ണാടകത്തില്‍ അധികാരം നേടാനാവൂ. അത് കര്‍ണാടകത്തിലെ പ്രത്യേകതയാണ്.
സാധ്യതകള്‍ ഇങ്ങനെ
യെഡിയൂരപ്പ തന്നെ അടുത്ത തിരഞ്ഞെടുപ്പോടെ നേതൃത്വത്തില്‍ നിന്ന് മാറാനും സാധ്യതയുണ്ട്. മറ്റൊരു ലിംഗായത്ത് നേതാവായ ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യെഡിയൂരപ്പ തന്നെ നിര്‍ദേശിക്കും. ബൊമ്മൈ യെഡിയൂരപ്പയുമായി വളരെ അടുപ്പമുള്ള നേതാവാണ്. ദളിത് മുഖ്യമന്ത്രി വേണമെന്നും ആവശ്യമുണ്ട്. ഉപമുഖ്യമന്ത്രി ഗോവിന്ദ് കാര്ജോളിന്റെ പേരുകളും അമിത് ഷായുടെ പരിഗണനയിലുണ്ട്. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പകുത്ത് നല്‍കാനും സാധ്യതയുണ്ട്.
സര്‍പ്രൈസ് ഉണ്ടായേക്കും
ബിഎല്‍ സന്തോഷാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. പ്രതിപക്ഷത്തെ നേരിടുന്നതും സന്തോഷാണ്. അമിത് ഷായ്ക്ക് സന്തോഷിനെ മുഖ്യമന്ത്രിയാക്കണമെന്നാണ്. യെഡിയൂരപ്പയെ പരമാവധി ചൊടിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ അദ്ദേഹത്തോട് ചോദിക്കുക പോലും ചെയ്യാതെയാണ് അമിത് ഷാ നിയമിച്ചത്. എംഎല്‍സി, രാജ്യസഭാ തിരഞ്ഞെടുപ്പിലും യെഡിയൂരപ്പയുടെ ആവശ്യം പരിഗണിച്ചിട്ടില്ല. യെഡിയൂരപ്പ സ്വന്തം മകന് വേണ്ടിയാണ് നീക്കങ്ങള്‍ നടത്തുന്നത്. അതിനായി ലിംഗായത്ത് വോട്ട് വെച്ച് വിലപേശലും നടത്തും.