മുഖ്യമന്ത്രി പദം പോവുമെന്ന ആശങ്കയ്ക്കിടെ വിവാദ ഭൂമി ഇടപാട് റദ്ദാക്കി ബിഎസ് യദ്യൂരപ്പ
ബെംഗളൂരു: ജെഎസ്ഡബ്ല്യു സ്റ്റീൽസിന് ബെല്ലാരി ജില്ലയിലെ 3,667 ഏക്കർ ഭൂമി വില്‍ക്കാനുള്ള നീക്കം നിര്‍ത്തിവെച്ച് കര്‍ണാടക സര്‍ക്കാര്‍. ജിന്‍ഡല്‍ ഗ്രൂപ്പിന് ഭുമി വില്‍ക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഭുമി വില്‍പ്പനയ്ക്ക് അന്തിമ അനുമതി നല്‍കിയില്ലെന്നു അതിനാല്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നുമാണ് സംസ്ഥാന നിയമ പാർലമെന്ററി കാര്യ മന്ത്രി ബസവരാജ് ബൊമ്മയ പറഞ്ഞത്. സംസ്ഥാനത്ത് അധികാര മാറ്റ ചര്‍ച്ചകള്‍ സജീവമാവുന്നതിനിടയിലാണ് ഇത്തരമൊരു നീക്കമെന്നതാണ് ശ്രദ്ധേയം.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിഎസ് യദ്യൂരപ്പയെ മാറ്റ് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ പകരം ആ സ്ഥാനത്തേക്ക് കൊണ്ട് വരാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഭുമി വില്‍പ്പനയില്‍ കര്‍ണാടക സര്‍ക്കാര്‍ പിന്‍മാറുന്നത്. ഭൂമിവില്‍പ്പനയ്ക്കെതിരെ ബിജെപിയില്‍ നിന്ന് തന്നെ അതിശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ ഈ നീക്കത്തിനെതിരെ കോടതിയില്‍ വിവിധ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതയില്‍ അപ്പീല്‍ ഹര്‍ജിയുമുണ്ട്.

കോടതി നടപടികളിലെ തീരുമാനത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുകയയെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 26 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമായിരുന്നു ഭൂമി വില്‍ക്കാനുള്ള തീരുമാനം എടുത്തത്. നേരത്തെ കോണ്‍ഗ്രസ്-ജെഡിഎസ് അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരമൊരു നീക്കം നടന്നപ്പോള്‍ അതിശക്തമായ പ്രതിഷേധമായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി നടത്തിയിരുന്നത്.

ഏക്കറിന് 1.22 മുതൽ 1.50 ലക്ഷം വരെ തുക നിശ്ചയിച്ചുള്ള വിൽപ്പനയിലൂടെ വന്‍ അഴിമതി നടക്കാന്‍ പോവുന്നുവെന്നായിരുന്നു ബിജെപി അന്ന് ആരോപിച്ചത്. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തില്‍ വന്ന യദ്യൂരപ്പ സര്‍ക്കാര്‍ ഭൂമി വില്‍പ്പന നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസബാ ഉപസമിതി ഭൂമി വില്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്തുകൊണ്ട് ബിജെപി എംഎല്‍എമാര്‍ തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതി. അതേസമയം പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം ഒഴിയണം എന്ന കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശത്തോട് യെദ്യൂയൂരപ്പയുടെ പ്രതികരണം അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

യദ്യൂരപ്പയെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം സര്‍ക്കാറിന് അകത്ത് തന്നെയുണ്ട്. മുഖ്യമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ മകൻ ബി വൈ വിജയേന്ദ്ര ഭരണത്തിൽ ഇടപെടുന്നതിനെക്കുറിച്ചും ടൂറിസം മന്ത്രി സി പി യോഗേശ്വരയും ഒരു എംഎൽഎയും അടുത്തിടെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു.സര്‍ക്കാറിനെതിരെ താന്‍ പരാതി ഉന്നയിച്ചതായി അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്തു.

ഈ സര്‍ക്കാറിന്‍റെ കൈകകള്‍ ശുദ്ധമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു യോഗേശ്വരയുടെ പ്രതികരണം. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റുകയല്ല എന്റെ ഉദ്ദേശ്യം, എനിക്ക് അതിനുള്ള അധികാരമില്ല. 2023 ൽ എനിക്ക് എംഎൽഎയായി വീണ്ടും തിരഞ്ഞെടുക്കാനാകുമോ, അതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ വിഷയങ്ങൾ ഞാൻ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യെദ്യൂരപ്പക്കെതിരായ ഒപ്പ് ശേഖരണം നടന്നുവെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എംപി രേണുകാചാര്യ രംഗത്തെത്തി. യദ്യൂരപ്പക്കെതിരായി ഒരു എംഎല്‍എയും രംഗത്ത് എത്തിയിട്ടില്ല. 118 ബിജെപി എംഎൽഎമാരിൽ 62 പേർ പിന്തുണ നൽകി. ഇത് ശരിയായ സമയത്ത് ദേശീയ നേതാക്കൾക്ക് അയയ്ക്കും. എല്ലാ എംഎൽഎമാരും കോവിഡ് നിയന്ത്രണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ കോവിഡിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി യഡിയൂരപ്പയും പറഞ്ഞത്












Click it and Unblock the Notifications