ദേശീയപാതയില്‍ ബസിന് തീ പിടിച്ചു; എട്ട് മരണം
ബാംഗ്ലൂര്‍: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് ദുരന്തം ഉണ്ടായത്. ദാവന്‍കരെയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിനാണ് തീ പിടിച്ചത്. അപകടത്തില്‍ പെട്ടവരില്‍ മലയാളികള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.
കര്‍ണാകയില്‍ വ്യാഴാഴ്ച ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ഇത് അധികൃതരെ ആശങ്കാകുലരാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ അട്ടിമറി നടന്നതായി കരുതാനാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ്സിനുള്ളിലെ ചരക്കുകെട്ടുകളില്‍ നിന്നും തീ പടര്‍ന്നതതാകാം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

എസ് പി ആര്‍ ട്രാവല്‍സിന്റെ എ സി സ്ലീപ്പര്‍ കോച്ച് ബസ്സിനാണ് തീ പിടിച്ചത്. 29 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഇതില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ട് എന്നാണ് സൂചന.
ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ദേശീയപാതയില്‍ വെച്ച് ബസ്സിന് തീ പിടിക്കുകയായിരുന്നു. തീ പിടിക്കുമ്പോള്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ഇതും അപകടത്തിന്റെ ആഴം കൂട്ടിയെന്ന് ചിത്രദുര്‍ഗ പോലീസ് മേധാവി രവി കുമാര്‍ പറഞ്ഞു.
2013 ല്‍ സമാനമായ രണ്ട് അപകടങ്ങളിലായി കര്‍ണാടകയില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു.ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദിലേക്ക് പോയ ബസ്സിന് തീ പിടിച്ച് 45 ഉം ബാംഗ്ലൂരില്‍ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ബസിന് തീ പിടിച്ചുണ്ടായ അപകടത്തില്‍ ഏഴും ജീവനുകളാണ് അന്ന് നഷ്ടമായത്.












Click it and Unblock the Notifications