60 ലേറെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; കണ്ണടച്ച് സ്വീകരിക്കാതെ ഡികെ ശിവകുമാര്‍, കാരണമുണ്ട്
ബെംഗളൂര്: സമീപകാല ചരിത്രത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടികള്‍ നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കര്‍ണാടക. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ കനത്ത പരാജയം, എംഎല്‍എമാരുടെ കൂറുമാറ്റവും തുടര്‍ന്നുണ്ടായ സഖ്യ സര്‍ക്കാറിന്റെ വീഴ്ച, ഉപതിരഞ്ഞെടുപ്പിലെ തോല്‍വി എന്നിങ്ങനെ എന്തുകൊണ്ടും കര്‍ണാടക കോണ്‍ഗ്രസിനെ സംബന്ധിച്ച് ഓര്‍ക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത ഒരു വര്‍ഷമായിരുന്നു 2019. കൂടാതെ ആഭ്യന്തര കലഹങ്ങളും രൂക്ഷമായിരുന്നു. എന്നാല്‍ പിസിസി അധ്യക്ഷനായി 'ക്രൈസിസ് മാനേജര്‍' ഡികെ ശിവകുമാര്‍ എത്തിയതോടെ വലിയൊരു മാറ്റത്തിന്റെ പാതയിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്.
ലക്ഷ്യം 2022
2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് അധികാരത്തില്‍ എത്താനുള്ള അംഗബലത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഡികെ ശിവകുമാറിന്റെ പ്രവര്‍ത്തനം. കൂടുതല്‍ കൂടുതല്‍ ബിജെപി അനുകൂല നിലപാട് പ്രകടിപ്പിക്കുന്ന ജെഡിഎസിനെ ഇനി വിശ്വാസത്തില്‍ എടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് ഡികെയുടെ വിലയിരുത്തല്‍.
കെട്ടുറുപ്പും ജനസ്വാധീനവും
ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ കെട്ടുറുപ്പും ജനസ്വാധീനവും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നടത്തുന്നത്. ബൂത്ത് തലം മുതലുള്ള പുനഃസംഘടന പുരോഗമിക്കുകയാണ്. നേതൃതലത്തിലെ ഗ്രൂപ്പ് വ്യത്യാസങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനും ഡികെ ശിവകുമാറിന് സാധിച്ചിട്ടുണ്ട്.
ജെഡിഎസ് നേതാക്കളെ
ഇതോടൊപ്പം തന്നെ മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനും കോണ്‍ഗ്രസിന് സാധിക്കുന്നുണ്ട്. ജെഡിഎസ് നേതാക്കളെയാണ് പ്രധാനമായും കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. സമീപകാലത്തായി കുമാരസ്വാമി സ്വീകരിച്ചു വരുന്ന ബിജെപി അനുകൂല നിലപാടില്‍ ജെഡിഎസില്‍ അതൃപ്തി ശക്തമാണ്. ഇത്തരത്തില്‍ ശക്തമായ ബിജെപി വിരുദ്ധ നിലപാടുള്ള പാര്‍ട്ടികളാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
രമേശ് ബാബുവിനെ
മുന്‍ ജെഡിഎസ് നേതാവ് രമേശ് ബാബുവിനെ പാര്‍ട്ടിയിലെത്തിച്ചു കൊണ്ട് ഈ നീക്കത്തിന് കോണ്‍ഗ്രസ് തുടക്കം കുറിക്കുകയും ചെയ്തു. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റേയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും സാന്നിധ്യത്തിൽ രമേശ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. നേതൃത്വവുമായി ഇടഞ്ഞ ഇദ്ദേഹം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജെഡിഎസ് വിട്ടിരുന്നു.
അകല്‍ച്ച
ജെഡിഎസിന്റെ ഏറ്റവും ജനകീയമായ മുഖങ്ങളില്‍ ഒന്നായിരുന്ന രമേശ് ബാബു പാര്‍ട്ടി വക്താവ്, എംഎല്‍എസി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രൂപ്പ് വടം വലികളുടെ ഭാഗമായി നിയമ നിര്‍മ്മാണ കൗണ്‍സിലിലേക്ക് ഇദ്ദേഹത്തിന് വീണ്ടുമൊരു അവസരം നല്കാന് ജെഡിഎസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ അകല്‍ച്ചയായിരുന്നു അദ്ദേഹത്തെ ജെഡിഎസിന് പുറത്തെത്തിച്ച പ്രധാന കാരണം.
കോണ്‍ഗ്രസിന് കരുത്താകും
രമേശ് ബാബുവിന്റെ കടന്നു വരവ് കോണ്‍ഗ്രസിന് കരുത്താകുമെന്നായിരുന്നു സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത ഡികെ ശിവകുമാറിന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിവിധ പാര്‍ട്ടികളിലെ അറുപതോളം നേതാക്കളുടെ അപേക്ഷകള്‍ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഈ അപേക്ഷകള്‍ പരിശോധിക്കാന്‍ മുന്‍ കെപിസിസി പ്രസിഡന്റ് അല്ലും വീരഭദ്രപ്പയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.
എല്ലാവരും വേണ്ട
മറ്റ് പാര്‍ട്ടികളില്‍ നിന്നും വിവിധ ലക്ഷ്യങ്ങള്‍ വെച്ച് കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നവര്‍ ഉണ്ടാകും. എന്നാല്‍ ഇവരില്‍ ചിലരുടേയെങ്കിലും കടന്നു വരവുകൊണ്ട് കോണ്‍ഗ്രസിന് ദോഷമുണ്ടാക്കാം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കൂടി മാനിച്ചാവണം ഇവരെ പാര്‍ട്ടിയിലേക്ക് എത്തിക്കേണ്ടതെന്ന വ്യക്തമായ നിലപാട് ഡികെ ശിവകുമാറിനുണ്ട്. അതിനാലാണ് അപേക്ഷകള്‍ പരിശോധിക്കാന്‍ ഒരു കമ്മറ്റിയെ ഏര്‍പ്പെടുത്തിയത്.
തന്നോടൊപ്പം
അതേസമയം, ജെഡിഎസില്‍ ആയിരുന്നപ്പോൾ ബാബു തന്നോടൊപ്പം പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം ഒരു നല്ല സംഘാടകനാണെന്നുമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ജെഡിഎസ് ഒരു അവസരവാദ പാർട്ടിയാണ്, അത് അധികാരത്തിനായി ആരുമായും കൈകോർക്കും. എന്നാല്‍, കോൺഗ്രസ് പാർട്ടി എല്ലായ്പ്പോഴും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പാര്‍ട്ടിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
അച്ചടക്കമുള്ള പ്രവര്‍ത്തകനായി
സിദ്ധരാമയ്യ അതിന്റെ വർക്കിംഗ് പ്രസിഡന്റായിരുന്നപ്പോൾ ജെഡിഎസ് സ്റ്റേറ്റ് യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായിരുന്നു ബാബു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ജെഡിഎസ് സ്വീകരിച്ചു വരുന്ന നിലപാടുകളില്‍ രൂക്ഷമായ വിമര്‍ശനമാണ് രമേശ് ബാബു നടത്തിയത്. പാര്‍ട്ടിയെ ബിജെപിയുടെ പാളയത്തില്‍ കൊണ്ടുപോയി തളയ്ക്കാനാണ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ ശ്രമം. കോൺഗ്രസിന്റെ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്