ഹിജാബ് നിരോധനം: ഉത്തരവ് വിദ്യാർത്ഥികള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളുവെന്ന് കർണാടക കോടതി
ബെംഗളൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ പാടില്ലെന്ന ഇടക്കാല നിർദ്ദേശം വിദ്യാർത്ഥികൾക്ക് മാത്രമേ ബാധകമാകൂ എന്ന് കർണാടക ഹൈക്കോടതി. എല്ലാ വിദ്യാർത്ഥികളും സ്ഥാപനങ്ങള്‍ നിർദ്ദേശിച്ചിരിക്കുന്ന യൂണിഫോം കോഡ് പാലിക്കണമെന്നും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി വ്യക്തമാക്കി. ഹിജാബ് കേസിൽ ഹർജിക്കാരുടേയും സർക്കാറിന്റേയും വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിർദേശം. ശിരോവസ്ത്രം നീക്കാൻ അധ്യാപകർ നിർബന്ധിതരാകുകയാണ്, എന്നാല്‍ ഉത്തരവ് വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ഒരു അഭിഭാഷകനോട് സംസാരിക്കവടെ ചീഫ് ജസ്റ്റിസ് അവസ്തി പറഞ്ഞു.
ഉത്തരവിൽ വ്യക്തതയുണ്ട്. യൂണിഫോം നിർദേശിച്ചിട്ടുണ്ടെങ്കിൽ ഡിഗ്രി കോളജായാലും പിയു കോളജിലായാലും അത് പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഹിജാബ് നിരോധനത്തിനെതിരായ മുസ്ലീം പെൺകുട്ടികളുടെ ഹർജി പരിഗണിക്കുന്ന കർണാടക ഹൈക്കോടതി, അന്തിമ ഉത്തരവ് വരെ ഹിജാബ്, കാവി ഷാൾ അല്ലെങ്കിൽ സ്കാർഫുകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിച്ച് ഇടക്കാല ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയായിരുന്നു ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കർണാടകയിലെ ഒരു സ്വകാര്യ കോളജിലെ ഗസ്റ്റ് ലക്ചറർക്ക് രാജിവെക്കേണ്ട സാഹചര്യമുണ്ടായത്.

അതേസമയം, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) ആണ് ഹിജാബ് പ്രശ്‌നം ആരംഭിച്ചതെന്നും വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ അംഗങ്ങൾ വിദ്യാർത്ഥികളെയും അധികാരികളെയും കണ്ടതായും പിയു കോളേജുകളിലൊന്നിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് എസ് നാഗാനന്ദ് പറഞ്ഞു. "ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) ആണ് ഹിജാബിന് വേണ്ടി ഈ നീ നാടകം കളിക്കുന്നതിന് നേതൃത്വം നൽകുന്നത്. ഇതൊരു വിദ്യാഭ്യാസ സംഘടനയോ വിദ്യാർത്ഥികളുടെ പ്രതിനിധിയോ അല്ല. ഏതോ സംഘടന വന്ന് ഈ ബഹളം ഉണ്ടാക്കുക്കയാണ്" അഡ്വക്കേറ്റ് നാഗാനന്ദ് പറഞ്ഞു.
അതിനിടെ, ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപകരമായ ട്വീറ്റ് ചെയ്ത കന്നഡ നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് വിലക്കിനെതിരായ ഹർജികൾ കേൾക്കുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന് എതിരെയായിരുന്നു നടന്റെ ട്വീറ്റ്. ഐപിസി 505(2), 504 എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ട്വീറ്റിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം എൻ അനുചേത് വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications