കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: അവസാന നിമിഷം പോര് മുറുകുന്നു, കിടിലന്‍ മറുപടിയുമായി സിദ്ധരാമയ്യ
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ഹംഗല്‍, സിന്ദ്ഗി മണ്ഡലങ്ങളില്‍ പോരാട്ടം മുറുകുന്നു. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കു നേര്‍ പോരാടുന്ന മത്സരത്തില്‍ ജെ ഡി എസ് ഏറെക്കുറെ കാഴ്ചക്കാരന്റെ റോളിലേക്ക് മാറിക്കഴിഞ്ഞു. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സാമുദായിക വിഷയങ്ങളിലൂന്നിയാണ് പ്രചരണം കടന്ന് പോവുന്നത്. ലിംഗായത്തുകൾക്ക് പ്രത്യേക മതം എന്ന വിഷയം തിരഞ്ഞെടുത്ത ബിജെപി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരെ തന്ത്രപരമായി നീക്കമാണ് നടത്തുന്നത്. സിന്ദ്ഗിയിൽ നടന്ന കുറുബ സമുദായ യോഗത്തിൽ മുൻ മുഖ്യമന്ത്രി പങ്കെടുത്തതിന് ശേഷമായിരുന്നു ബിജെപിയുടെ ഇത്തരത്തിലുള്ള ഒരു നീക്കം. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലിംഗായത്ത് സമുദായത്തെ തകർക്കാൻ ശ്രമിച്ചയാളായിരുന്ന സിന്ധരാമയ്യ ഇപ്പോൾ മതേതര നേതാവായി വേഷമിടുകയാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
സംസ്ഥാനത്ത് ജാതീയതയുടെ വിഷവിത്ത് പാകിയ ആളാണ് സിദ്ധരാമയ്യ. ഇന്ന് അതേ മനുഷ്യൻ നുണകളുടെ മാല ചാർത്തി വോട്ട് പിടിക്കാൻ ശ്രമിക്കുന്നു. വീരശൈവരേയും ലിംഗായത്തുകളേയും ഭിന്നിപ്പിക്കാൻ ശ്രമിച്ച നിങ്ങൾക്ക് ഇപ്പോൾ എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ബിജെപി നേതാക്കള്‍ പ്രചരണത്തിന്റെ ഭാഗമായി നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു.

ന്യൂനപക്ഷങ്ങൾക്ക് മാത്രം മാധ്യമ കിറ്റുകൾ നൽകി സിദ്ധരാമയ്യ മാധ്യമപ്രവർത്തകരെ വർഗീയമായി വിഭജിക്കുകയാണെന്നും ബിജെപി ആരോപിച്ചു. അവരുടെ നേതാക്കൾ ജാതി അടിസ്ഥാനത്തിലുള്ള റാലികളിൽ പങ്കെടുക്കുമ്പോൾ അത് മതേതരമാണെന്നും എന്നാൽ താൻ ഒന്നിൽ പങ്കെടുത്താൽ അത് ജാതീയതയാണെന്ന് മുദ്രകുത്തുമെന്നും പറഞ്ഞുകൊണ്ടായിരുന്നു ബി ജെ പി വിമര്‍ശനങ്ങല്‍ സിദ്ധരാമയ്യ മറുപടി നല്‍കിയത്. ഈശ്വരപ്പ കുറുബ റാലി നടത്തി, ബസൻഗൗഡ പാട്ടീൽ യത്നാൽ പഞ്ചമസാലി ലിംഗായത്ത് നടത്തി. അതിലൊന്നും കാണാത്ത പ്രശ്നം എന്താണ് ഞാനൊരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മാത്രമെന്നും അദ്ദേഹം ചോദിച്ചു.
''പ്രഹ്ലാദ് ജോഷി, വിശ്വേശ്വര ഹെഗ്‌ഡെ കാഗേരി, സുരേഷ് കുമാർ എന്നിവർ ബ്രാഹ്മണ സമുദായ റാലിയിൽ പങ്കെടുത്തു. വൊക്കലിഗ ആയതുകൊണ്ടാണ് താൻ മന്ത്രിയായതെന്നാണ് മന്ത്രി ആർ അശോകന്റെ വാദം. അവരെല്ലാം ജാതിവാദികളാണോ മതേതരമാണോ?''- സിദ്ധരാമയ്യ ചോദിക്കുന്നു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ മാറ്റുമ്പോൾ അദ്ദേഹത്തെ പിന്തുണച്ച് ലിംഗായത്ത് വാദികൾ രംഗത്തെത്തിയതും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ഇടയ സമൂഹത്തിന്റെ പ്രതീകമായ ഒരു കമ്പളി അണിഞ്ഞതിനെ ചൊല്ലിയായിരുന്നു ബിജെപി നേതാക്കളും സിദ്ധരാമയ്യയും തമ്മിലുള്ള വാക് പോര് ആരംഭിച്ചത്. മുഖ്യമന്ത്രി ബസവ ബൊമ്മയ്യ ഉള്‍പ്പടേയുള്ളവരും കഴിഞ്ഞ ദിവസം സിദ്ധരാമയ്യക്കെതിരെ രംഗത്ത് വന്നിരുന്നു. കുറുബ നേതാക്കളായി സ്വയം ചിത്രീകരിക്കുകയും കമ്പളി ധരിക്കുകയും ചെയ്യുന്ന ചില ആളുകളുണ്ട്. അത്തരം നേതാക്കൾ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മാത്രം ആ കമ്പളി ധരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. കനകദാസന്റെ ജന്മസ്ഥലമായ ബാദ ഗ്രാമം വികസിപ്പിച്ചത് ഞാനാണ്. കനകദാസൻ കുറുബ സമുദായത്തിൽ നിന്നാണ് വന്നതെന്നുമായിരുന്നു ബൊമ്മയയുടെ വിമര്‍ശനം.
"വോട്ടിനായി തോളിൽ പരവതാനി ധരിക്കുന്നത് നിങ്ങൾ ആ സമൂഹത്തിനൊപ്പമാണെന്ന് അർത്ഥമാക്കുന്നില്ല. പ്രസ്തു സമൂഹത്തെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ കന്നുകാലികളുടെ മരണത്തിന് നഷ്ടപരിഹാരം നൽകുന്ന അനുഗ്രഹ പദ്ധതി വീണ്ടും അവതരിപ്പിക്കുക, "- എന്നായിരുന്നു ശിവമോഗയിലെ ഒരു ക്ഷീരകർഷകന്റെ 40 ആടുകൾ ചത്ത സംഭവത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ തിരിച്ചടിച്ചത്.
അതേസമയം, താൻ ഒരിക്കലും സിദ്ധരാമയ്യയെയോ മറ്റേതെങ്കിലും നേതാക്കളെയോ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഹംഗലിൽ മുഖ്യമന്ത്രി പ്രതികരിത്. ഒരു അപേക്ഷ സമർപ്പിച്ചുകൊണ്ട് ആരും ഒരു പ്രത്യേക സമുദായത്തിൽ ജനിക്കുന്നില്ല. എല്ലാ സമുദായങ്ങളും ബിജെപിക്കൊപ്പമാണ്, ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് നേടാൻ ഞാൻ ആരെയും അപകീർത്തിപ്പെടുത്തേണ്ടതില്ല. ബിജെപി ഒരിക്കലും ഒരു ജാതിയോടും സമുദായത്തോടും വിവേചനം കാണിച്ചിട്ടില്ല. കോൺഗ്രസും സിദ്ധരാമയ്യയും വാക്കുകൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications