ഡികെയ്ക്ക് പിന്നില്‍ ശക്തിയാര്‍ജ്ജിച്ച് കോണ്‍ഗ്രസ്; ഗ്രൂപ്പ് കളിയില്‍ ഇടറി ബിജെപി, യഡ്ഡിക്ക് തലവേദന
ബെംഗളൂര്: സംസ്ഥാനത്തെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഡികെ ശിവകുമാര്‍ രംഗത്ത് എത്തിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പുതിയ പാതയിലാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തനിച്ച് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡികെ ശിവകുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബൂത്ത് തലം മുതലുള്ള പുനഃസംഘടന ഏകദേശം അവസാന ഘട്ടത്തിലാണ്. ഇത്തരത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തിയാര്ജ്ജിച്ചുകൊണ്ടിരിക്കുപ്പോള് അധാരിത്തിലിരിക്കുന്ന ബിജെപിയിവാട്ടെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാല്‍ ഉഴലുകയാണ്.
യഡിയൂരപ്പക്ക് പകരം ആര്
മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹരായ ഒട്ടനവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ ബിജെപിയില്‍ അതല്ല സ്ഥിതി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിഎസ് യദ്യൂരപ്പയ്ക്ക് പകരം വെക്കാനാവുന്ന ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ന് ബിജെപിക്ക് സാധ്യമല്ല. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മനസ്സിൽ വച്ചുകൊണ്ട് യെദ്യൂരപ്പയ്ക്ക് അനുയോജ്യമായ ഒരു പിൻഗാമിയെ കണ്ടെത്താൻ ബിജെപി നേതൃത്വം ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
അനുമതിയില്ല
എന്നാല്‍ പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ അനുമതി ലഭിക്കാത്തതിനാലും മറ്റ് ചില കാരണങ്ങളാലും ഇത്തരം നീക്കങ്ങള്‍ പിന്നീട് ഉണ്ടായില്ലെന്നാണ് പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെയുള്ള ആളുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2023 ല്‍ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍
എന്നിരുന്നാലും 2023 ല്‍ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് പുതുമുഖം എത്താനുള്ള സാധ്യതകള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലെ അധികാരം വടം വളി ശക്തമായതിനാല്‍ മന്ത്രിസഭാ വിപുലീകരണം പൂര്‍ത്തിയാക്കാന്‍ യെഡിയൂരപ്പക്ക് ഇതുവരെ സാധിച്ചിട്ടില്ല.
മന്ത്രിസഭാ വികസനം
പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തെ, പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും കാണാന്‍ കഴിഞ്ഞ ആറുമാസമായി യഡിയൂരപ്പക്ക് സാധിച്ചിട്ടില്ല. അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലും ഇരുവരെയും കാണാൻ മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. മന്ത്രിസഭാ വിപുലീകരണത്തിന് അനുമതി തേടിയാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നത്.
വീണ്ടും ദില്ലിയിലേക്ക്
നാളെ വീണ്ടും യഡിയൂരപ്പ ദില്ലിയിലെത്തുന്നുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസം, സംസ്ഥാനവുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ, ജിഎസ്ടി നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കേന്ദ്രമന്ത്രിമാരെ കാണുമെന്ന് യഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഷായുടെയും പാർട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെയും അഭാവത്തിൽ പ്രധാനമന്ത്രിയെ കാണാൻ അദ്ദേഹം ശ്രമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും മന്ത്രിസഭ വിപുലീകരണത്തിന് അനുമതി ലഭിക്കുമോയെന്ന കാര്യം സംശയമാണ്.
രാഷ്ട്രീയ പ്രതിസന്ധി
മന്ത്രിസഭാ വിപുലീകരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മുതിര്‍ന്ന എംഎല്‍എമാരില്‍ നിന്ന് അദ്ദേഹം തുറന്ന കലാപം നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഇത് മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാവും സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയത്തെ കൊണ്ട് ചെന്നെത്തിക്കുക. ചില മന്ത്രിമാര്‍ തന്നെ ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അനുമതിയില്ലാതെ സാധ്യമല്ല
മന്ത്രിസഭാ വിപുലീകരണത്തിന് കൂടുതല്‍ കാലതാമസത്തിന് സാധ്യതയുണ്ട്. പുതിയ നിയമസഭാംഗങ്ങളിൽ നിന്നും നമ്മുടെ സ്വന്തം പാർട്ടി പ്രവർത്തകരിൽ നിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് മന്ത്രിസഭ വിപുലീകരിക്കാൻ കഴിയില്ലെന്നാണ് ഒരു മന്ത്രി വ്യക്തമാക്കിയത്.
സര്‍ക്കാര്‍ താഴെ വീഴും
ബിജെപിക്കുള്ളില്‍ പ്രശ്നങ്ങളാല്‍ തന്നെ സര്‍ക്കാര്‍ വീഴുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയത്താല്‍ സംസ്ഥാനത്ത് ഭരണം നടക്കുന്നില്ല. വെള്ളപ്പൊക്ക ദുരിതാശ്വാസം, കൊവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ശരത് ബച്ചേഗൗഡ കോൺഗ്രസിലേക്ക്
ഇതിനിടെ ചിക്കാബെല്ലാപൂർ എംപിയായ ബിഎൻ ബച്ചേഗൗഡയുടെ മകനും ഹോസ്കോട്ട് എംഎൽഎയുമായ ശരത് ബച്ചേഗൗഡ കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മുൻ യുവമോര്‍ച്ച നേതാവായ ബച്ചേഗൗഡ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ താഴെ വീണ പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയോട് ഇടഞ്ഞത്.
ഉപതിരഞ്ഞെടുപ്പില്‍
ഉപതിരഞ്ഞെടുപ്പില്‍ ഹോസോകോട്ട് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ എംടിബി നാഗരാജിനെതിരെ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കാന്‍ ശരത്തിന് സാധിച്ചിരുന്നു. ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നേരിട്ട് 11,486 വോട്ടുകള്‍ക്കായിരുന്നു ഹോസ്കോട്ടെയില്‍ ശരത്ത് വിജയക്കൊടി പാറിച്ചത്. വിജയത്തിന് പിന്നാലെ ശരത് ശരത് ബച്ചേഗൗഡ കോണ്‍ഗ്രസുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു
ഡികെ ശിവകുമാറുമായി ചര്‍ച്ച
കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ചതിനു ശേഷം പാർട്ടി പ്രവേശനം ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച് ശരതിന് കോൺഗ്രസ് ഉറപ്പ് നൽകിയതായുമായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിച്ചതോടെ ഡികെ ശിവകുമാര്‍ ശരത്തുമായി ചര്‍ച്ച തുടങ്ങിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചന.
ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്
ഉമ്മന്‍ചാണ്ടിയുടെ ഏക ജയില്‍വാസം അതാണ്, കിടന്നത് 7 ദിവസം; സഹതടവുകാരനായതിന്റെ ഓര്‍മ്മ