തൊഗാഡിയക്ക് ബെംഗളൂരുവില്‍ വിലക്ക്, കണ്ടുപഠിക്കുമോ കേരളം?
ബെംഗളൂരു: വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ബെംഗളൂരുവില്‍ പ്രവേശിക്കുന്നതില്‍ വിലക്ക്. ഫെബ്രുവരി എട്ടിന് ബെംഗളൂരുവില്‍ ഹിന്ദു വിരാട് സമാവേശ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ അഞ്ച് മുതൽ പത്ത് വരെയാണ് വിലക്ക്. വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിക്കുന്നതിന് പേരുകേട്ട നേതാവാണ് പ്രവീണ്‍ തൊഗാഡിയ.
ബെംഗളൂരുവിലെ സമ്മേളനത്തില്‍ തൊഗാഡിയ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ഈ ദിവസങ്ങളില്‍ തൊഗാഡിയക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ബെംഗളൂരു പോലീസ് തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഗുല്‍ബര്‍ഗയില്‍ 471 കുടുംബങ്ങളെ ഘര്‍ വാപസിയിലൂടെ വി എച്ച് പി മതംമാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.
ഹിന്ദു വിരാട് സമാവേശ് സമ്മേളനത്തിന് ശേഷം ഘര്‍ വാപസി സജീവമാക്കാന്‍ വി എച്ച് പി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രത്തില്‍ ബി ജെ പി ഭരിക്കുമ്പോഴാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ ഈ കടുത്ത നടപടി എടുത്തത് എന്നതും ശ്രദ്ധേയമാണ്. പ്രകോപന പരമായ പ്രസംഗങ്ങള്‍ നടത്തി പലതവണ വെട്ടിലായിട്ടുള്ള നേതാവാണ് തൊഗാഡിയ.
അതേസമയം കേരളത്തില്‍ പ്രവീണ്‍ തൊഗാഡിയയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പോലും പിന്‍വലിക്കപ്പെടുന്ന സാഹചര്യമാണ്. മാറാട് കലാപത്തെ തുടര്‍ന്ന് കോഴിക്കോടെത്തിയ പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു നേരത്തെ പോലീസ് കേസെടുത്തത്. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതിനായിരുന്നു കേസ്