പെണ്‍കുട്ടികള്‍ക്ക് നേരെ കോളേജിലും സദാചാര പോലീസിംഗ്?
ബെംഗളൂരു: വിദ്യാര്‍ഥിനികള്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന ബെംഗളൂരുവില്‍ വിദ്യാര്‍ഥിനികളെ പ്രത്യേകം നിരീക്ഷിക്കാന്‍ കോളേജുകളുടെ തീരുമാനം. പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിലെ വിദ്യാര്‍ഥിനികളെയാണ് അധികൃതര്‍ സുരക്ഷയുടെ പേരില്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പോകുന്നത്. കോളേജില്‍ മാത്രമല്ല, കുട്ടികള്‍ എവിടെയൊക്കെ പോകുന്നു ആരോട് സംസാരിക്കുന്നു, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കാര്യങ്ങളെല്ലാം നിരീക്ഷിക്കപ്പെടും.
പ്രീ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പാണ് വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. എത്രമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങുന്നു, എത്രമണിക്ക് കോളേജില്‍ എത്തുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം കോളേജില്‍ അറിയിക്കണം. പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍മാരുടെ സംഘം തയ്യാറാക്കിയ 34 ഇന മാര്‍ഗ നിര്‍ദേശങ്ങളും ഇതിനൊപ്പമുണ്ട്.
സര്‍ക്കാര്‍, പ്രൈവറ്റ് വിഭാഗങ്ങളിലായി 324 കോളേജുകള്‍ക്കാണ് ഇത് സംബന്ധിച്ച് ഉത്തരവ് കിട്ടിയിരിക്കുന്നത്. കാമ്പസുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാന്‍ ശുപാര്‍ശയുണ്ട്. രക്ഷിതാക്കളുടെ അനുവാദത്തോടെ, പെണ്‍കുട്ടികള്‍ എവിടെയൊക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കാനും കോളേജുകള്‍ക്ക് നിര്‍ദേശമുണ്ട്.
സുരക്ഷയുടെ പേരിലുള്ള ഈ നടപടികള്‍ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായിട്ടാണ് കുട്ടികളില്‍ പലരും കാണുന്നത്. സുരക്ഷ വേണ്ടത് തന്നെയാണ് എന്നാല്‍ അതിന്റെ പേരിലുള്ള മോറല്‍ പോലീസിംഗ് അനുവദിക്കാന്‍ പറ്റില്ല. ബര്‍ത്ത് ഡേ പാര്‍ട്ടികള്‍, യാത്രയയപ്പുകള്‍, കോളേജ് ഡേ, സ്‌പോര്‍ട്‌സ് ഡേ തുടങ്ങിയ പരിപാടികളെല്ലാം പകല്‍ സമയത്ത് നടത്തണം. ഇത്തരം പരിപാടികളില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പ്രത്യേകം നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.