“സാഹിത്യത്തിന്റെ നൈതിക വാഗ്ദാനങ്ങൾ“ എന്ന വിഷയത്തെക്കുറിച്ച് സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം
കേരളത്തിലെ യുവസാംസ്കാരിക വിമർശകരിൽ ശ്രദ്ധേയനായ വ്യക്തിയാണ് പ്രൊഫസർ സുനിൽ പി ഇളയിടം. മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തെ സംബന്ധിച്ച് സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണപരമ്പര ശ്രദ്ധേയമായിരുന്നു. മാർക്സിസം, ചിത്രകല, ഉത്തരാധുനികത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളും പഠനങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തിൽ എം. എ. യും "ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അവബോധം നോവലിലും ചിത്രകലയിലും" എന്ന വിഷയത്തിൽ പി എച്ച് ഡിയും ഇദ്ദേഹം നേടിയിരുന്നു. വിദ്യാഭ്യാസാനന്തരം പറവൂർ ലക്ഷ്മി കോളേജ്, ദേശാഭിമാനി ദിനപ്പത്രം എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാളവിഭാഗം അദ്ധ്യാപകനായി ജോലി ചെയ്യുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ലളിതകലാ അക്കാദമി അവാർഡ്, വി കെ ഉണ്ണികൃഷ്ണൻ അവാർഡ്, ഗുരുദർശന അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.
ജനുവരി 7 ആം തീയതി, ബാംഗ്ലൂരിൽ സർജാപൂർ റോഡിലുള്ള ആർട്ട്കേവ് ബുക്ക് ഷോപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പ്രഭാഷണപരമ്പരയിൽ പ്രൊഫസർ സുനിൽ പി ഇളയിടം പങ്കെടുക്കുകയുണ്ടായി. ഉച്ചകഴിഞ്ഞ് 2 മണിക്ക് "സാഹിത്യത്തിന്റെ നൈതിക വാഗ്ദാനങ്ങൾ" എന്ന വിഷയത്തെ അധികരിച്ച് ഇദ്ദേഹം ക്ലാസ്സെടുത്തിരുന്നു. കേൾക്കുന്നവർക്ക് സംശയം ഉണ്ടാവാത്ത വിധത്തിൽ ഓരോകാര്യവും ഉദാഹരണ സഹിതം വിശദീകരിച്ചിട്ടായിരുന്നു പ്രഭാഷണം മുന്നേറിയത്.
കാലികമായി നീതിബോധത്തെ നിയമം വഴിബന്ധിപ്പിക്കുകയാണു ചെയ്യുന്നത്; എങ്കിലും നിയമങ്ങൾ എപ്പോഴും നീതിപൂർവ്വമായിരിക്കില്ല. സാഹിത്യവും ഇതുപോലെ ധാർമ്മിക ഉത്തരവാദിത്വങ്ങളൊന്നും തന്നെ ഏറ്റെടുക്കാറില്ല. ഇവിടെയും ടോൾസ്റ്റോയി അടക്കം ചിലരൊക്കെ നീതിപൂർവ്വമുള്ളതാവണം സാഹിത്യം എന്ന നിലയിൽ കരുതിയിരുന്നു.
മനുഷ്യർ അനുഭവപരമ്പരകളുടെ സൃഷ്ടിയാണ്. ഇത് ഓരോരുത്തരിൽ വേറിട്ടു നിൽക്കുന്നു.അനുഭവപരമ്പരകൾ ഉണ്ടാവുന്നത് അപരത്വത്തെ അംഗീകരിക്കുമ്പോൾ കൂടിയാണ്. അതുകൊണ്ടുതന്നെ ആത്മപരമായ തിരിച്ചറിവുകളെ മാറ്റി നിർത്തി അപരത്വത്തെ വ്യാഖ്യാനിച്ച് അതിലേക്കു നയിക്കുന്ന സാഹിത്യത്തിൽ നൈതിക വശങ്ങൾ തെരയുന്നതിൽ പ്രാധാന്യമുണ്ടാവാറില്ല. കുമാരനാശാന്റെ കരുണയിൽ വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുമ്പോൾ ആ കഥയെ ആസ്വദിക്കാനും അങ്ങനെയൊരു നിലയിലേക്ക് മനസ്സിനെ പരിവർത്തനം ചെയ്യിക്കാനും നമുക്കാവുന്നു. വേശ്യാസ്ത്രീയെ നല്ല പ്രണയിനിയായി നമ്മൾ കാണുന്നുണ്ട്. വേശ്യയെ അമ്മയായും ഉദാത്ത കാമുകിയായും യഥാർത്ഥ ജീവിതത്തിൽ ആർക്കും സങ്കല്പിക്കാൻ പോലും സാധ്യമല്ലാതിരിക്കെ സാഹിത്യത്തിൽ അതു സാധ്യമാവുന്നു. അനുഭത്തിന്റെ അനന്യതയിലാണു സാഹിത്യത്തിന്റെ നില. ഒരാളെ ഒരു തലത്തിൽ നിന്നും, മറ്റൊരു തലത്തിലേക്ക് - മറ്റൊരു ചിന്താധാരയിലേക്ക് എത്തിക്കുന്നതാണു സാഹിത്യം.
ഇംഗ്ലീഷിലേയും മലയാളത്തിലേയും വിവിധങ്ങളായ സാഹിത്യരചനകളെ ചൂണ്ടിക്കാട്ടിയായിരുന്നു സുനിൽ പി ഇളയിടത്തിന്റെ വിശദീകരണം. പറഞ്ഞവസാനിപ്പിച്ചത് "കൺസേർൺ ഫോർ ദ് അദേർസ്" എന്നതിലാണു നീതി ബോധത്തിന്റെ അടിസ്ഥാനം എന്നായിരുന്നു. ഈ അപരത്വം ഓരോരാളിലും ഉണ്ട്. അതിനെ തിരിച്ചറിയലാണു നീതി, അതിനെ മനസ്സിലാക്കാൻ പറ്റുന്നതും പ്രതികരിക്കുന്നതുമാണു നീതി. "അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം" എന്ന നാരായണ ഗുരുദേവന്റെ ദാര്ശനിക കൃതിയായ ആത്മോപദേശ ശതകത്തിലെ വരികൾകൂട്ടി ചേർത്തുകൊണ്ടാണ് പ്രൊഫസർ സുനിൽ പി ഇളയിടം പ്രഭാഷണം അവസാനിപ്പിച്ചത്.
തുടർന്ന് ചോദ്യാവലികൾ അല്പസമയം നടന്നിരുന്നു. മതിയായ ഉത്തരങ്ങൾ നൽകാനും സുനിൽ പി ഇളയിടം സമയം കണ്ടെത്തി. വൈകുന്നേരം 4:30 ഓടെ പ്രഭാഷണം അവസാനിപ്പിച്ചു.