ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, നാല് പേർ പിടിയിൽ, സംഭവം ബെംഗളൂരുവിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പാര്‍ക്കില്‍ നിന്നും നാല് പേര്‍ ചേര്‍ന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ട് പോയ ശേഷം കൂട്ടബലാംത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മാര്‍ച്ച് 25ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് എന്ന് പോലീസ് പറയുന്നു. കൊറമംഗലയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ ഒരു സുഹൃത്തിനെ കാണുന്നതിന് വേണ്ടി എത്തിയതായിരുന്നു യുവതി. യുവതി സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരിക്കെ പ്രതികളില്‍ ഒരാള്‍ വന്ന് ഇവരെ ചോദ്യം ചെയ്തു. രാത്രി പാര്‍ക്കില്‍ ഇരിക്കരുത് എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പ്രശ്‌നമുണ്ടാക്കിയത്.

പിന്നീട് യുവതിയുടെ സുഹൃത്ത് പോയതിന് ശേഷം ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ പാര്‍ക്കിലേക്ക് വിളിച്ച് വരുത്തി. യുവതിയെ വലിച്ചിഴച്ച് പാര്‍ക്കിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കയറ്റി. തുടര്‍ന്ന് നാല് പേരും ഓടുന്ന വാഹനത്തില്‍ വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പീഡനത്തിന് ശേഷം അവശയായ യുവതിയെ പിറ്റേ ദിവസം അതിരാവിലെയാണ് പ്രതികളുടെ വീടിന് സമീപത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
പീഡിപ്പിക്കപ്പെട്ട വിവരം പോലീസിനെ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും എന്ന് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സികെ ബാബ പറയുന്നത് ഇങ്ങനെ: യുവതിയുടെ പരാതി പ്രകാരം അവര്‍ പുരുഷ സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു. അവര്‍ സിഗരറ്റ് വലിക്കുന്നുമുണ്ടായിരുന്നു. ഇത് പ്രതികളിലൊരാള്‍ എതിര്‍ത്തു.
ഏതാനും മിനുറ്റുകള്‍ക്ക് ശേഷം യുവതിയുടെ സുഹൃത്തിനെ പ്രതി ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്ന് പറഞ്ഞയച്ചു. തുടര്‍ന്ന് പ്രതി മൂന്ന് സുഹൃത്തുക്കളെ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. കാറുമായി എത്തിയ ഇവര്‍ യുവതിയെ വലിച്ച് കാറില്‍ കയറ്റി. പുലര്‍ച്ച് മൂന്നര വരെ പ്രതികള്‍ കാറുമായി ഡോംലൂര്‍, ഇജിപുര, ഹൊസൂര്‍ റോഡുകളിലൂടെ വാഹനം ഓടിച്ചു. നാല് പേരും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പിന്നേറ്റ് രാവിലെയാണ് യുവതി പരാതി നല്‍കിയത്.
വിജയ്, ശ്രീധര്‍, കിരണ്‍, സതീഷ് എന്നിവരാണ് പ്രതികള്‍. നാല് പേരും 23-24 വയസ്സ് പ്രായമുളളവരാണ്. യുവതി താമസിക്കുന്ന പ്രദേശത്ത് തന്നെ ഉളളവരാണ് പ്രതികള്‍ എന്ന് പോലീസ് പറയുന്നു. യുവതിക്ക് പ്രതികളെ നേരിട്ട് പരിചയമില്ല. എന്നാല്‍ മുഖപരിചയമുണ്ടെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്ത് വരികയാണ് എന്നും സികെ ബാബ പറഞ്ഞു.












Click it and Unblock the Notifications