ബിഹാറില്‍ വോട്ടെണ്ണല്‍ ഞായറാഴ്ച നെഞ്ചിടിപ്പോടെ ദേശീയ രാഷ്ട്രീയം
പറ്റ്ന: അഞ്ചു ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍മാത്രം. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടന്നതെന്ന് പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയും ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തില്‍ മഹാസഖ്യവുമാണ് നേര്‍ക്കുനേരെ ഏറ്റുമുട്ടുന്നത്.
വീറും വാശിയും നിറഞ്ഞതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. ഒട്ടുമിക്ക ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിഹാറിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കളും, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു.
അടുത്തിടെ ഒരു സംസ്ഥാനത്തും കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വാക്പോര്. പലപ്പോഴും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് പ്രചരണം മാറിയെങ്കിലും രാഷ്ട്രീയവും, വിവാദങ്ങളും തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നു. തീവ്ര ഹിന്ദുത്വ സംഘടനകളുടെ അസഹിഷ്ണുതയും ബീഫ് വിഷയങ്ങളുമെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
രണ്ടു ടേമുകളില്‍ തുടര്‍ച്ചയായി നിതീഷ് കുമാര്‍ ഭരിക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. ഇത്തവണ രാഷ്ട്രീയമാറ്റമുണ്ടാകുമെന്നുതന്നെയാണ് രാഷ്ട്രീയ വിദഗ്ധരുടെ പക്ഷം. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ 243ല്‍ 115 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് ലഭിച്ചത്. ബിജെപിക്ക് 91, ലാലു പ്രസാദിന്റെ ആര്‍ജെഡിക്ക് 22, കോണ്‍ഗ്രസ് 4, ലോക് ജനശക്തി 3 എന്നിങ്ങനെയാണ് കക്ഷിനില. ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് എന്നിവര്‍ ഒരുമിച്ചുനിന്നാണ് എന്‍ഡിഎയ്ക്കെതിരെ ഇത്തവണ മത്സരിക്കുന്നതെങ്കിലും ഫലം എന്‍ഡിഎയ്ക്ക് അനുകൂലമാകാനാണ് സാധ്യത. ഫലം എന്തായാലും അത് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണയകമാകും എന്നുറപ്പാണ്.