ആഭ്യന്തര വിമാനയാത്രകള്‍ക്ക് ആധാര്‍ മതി! ബയോമെട്രികും ഇ- ഗേറ്റും, എന്താണ് ഡിജി യാത്ര?
ദില്ലി: രാജ്യത്തിനകത്തെ വിമാനയാത്രകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്ന സംവിധാനം 2018 മുതല്‍. കൊല്‍ക്കത്ത, വിജയവാഡ, അഹമ്മദാബാദ് എന്നിവിടങ്ങളിലേയ്ക്കുള്ള വിമാന യാത്രകള്‍ക്കാണ് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക. കേന്ദ്രസര്‍ക്കാരിന്‍റെ ഡിജി യാത്ര പദ്ധതിയുടെ ഭാഗമായാണ് ആധാര്‍ നമ്പറും വിമാന ടിക്കറ്റുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നീക്കം. ഇതിന്‍റെ ആദ്യഘട്ടം അടുത്ത വര്‍ഷം ആദ്യം കൊല്‍ക്കത്ത, വിജയവാഡ, അഹമ്മദാബാദ് എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ ആരംഭിക്കും.
ഇതോടെ ആധാര്‍ അധിഷ്ഠിത സംവിധാനത്തിന് കീഴില്‍ വിമാനത്താവളങ്ങളിലെ ടെര്‍മിനലുകളില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി. വിമാനടിക്കറ്റ് ആധാറുമായി ബന്ധിപ്പിക്കുന്നതോടെ വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരുടേയും വിവരങ്ങള്‍ വിമാനത്താവളത്തിലെ ഡാറ്റാ ബേസില്‍ ലഭ്യമാവും. ഇതോടെ യാത്ര ചെയ്യുന്ന സ്ഥലം അറിയുന്നതിനൊപ്പം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് ഗേറ്റിലേയ്ക്കും പ്രവേശനം അനുവദിക്കും. ഇതോടെ തിരിച്ചറിയല്‍ കാര്‍ഡ്, ബോര്‍ഡിംഗ് കാര്‍ഡ്, പേപ്പര്‍ ടിക്കറ്റ് എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സമയനഷ്ടവും ഇല്ലാതാക്കും.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കുന്നതോടെ വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലെ ഇ- ഗേറ്റ് ടിക്കറ്റിന്‍റെ ബാര്‍കോഡ് റീഡ് ചെയ്യും. ഇതോടെ ഒരു യാത്രക്കാരന്‍റെ യാത്ര ചെയ്യുന്ന വിവരങ്ങള്‍, ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ച് വിജയകരമായി വേരിഫിക്കേഷന്‍ പൂര്‍ത്തിയാവും ഇതോടെയാണ് ഇ-ഗേറ്റ് തുറക്കുക. ഇ ഗേറ്റ് വഴി പ്രവേശനം ലഭിക്കുന്നതോടെ ചെക്ക് ഇന്‍ ചെയ്യല്‍, സുരക്ഷാ പരിശോധന, ബോര്‍ഡിംഗ് എന്നിവ ക്യൂ ആര്‍ കോഡ് അല്ലെങ്കില്‍ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍ ആധാറിന് പകരം മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കുന്നവര്‍ സാധാരണ നടപടിക്രമങ്ങളിലൂടേയാണ് കടന്നുപോകേണ്ടത്.
രാജ്യത്തിനകത്തെ വിമാനയാത്രകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ മതിയെന്ന് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വിമാന യാത്രയ്ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമില്ലെന്നും വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വ്യോമയാന മന്ത്രാലയം സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ വിമാനത്താവള ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തിരിച്ചറിയല്‍ രേഖകളെല്ലാം ഹാജരാക്കേണ്ടി വരില്ല. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് യാത്രക്കാരെക്കുറിച്ചും അവര്‍ സഞ്ചരിക്കേണ്ട വിമാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഹൈദരാബാദിലെയും ബെംഗളൂരുവിലെയും ചില വിമാനത്താവളങ്ങളില്‍ പരീക്ഷണാര്‍ത്ഥം പുതിയ സംവിധാനം നടപ്പിലാക്കിയിരുന്നു.
ബയോമെട്രിക് വിവരങ്ങളും ഡിജിറ്റലായി സൂക്ഷിക്കാന്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ്എംആപ്പ് എന്നപേരില്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്. മൊബൈല്‍ ആധാര്‍ ആപ്പിന്‍റെ ചുരുക്കപ്പേരെന്ന നിലയിലാണ് എംആപ്പ് എന്ന പേര് സ്വീകരിച്ചിട്ടുള്ളത്. ആധാര്‍ കാര്‍ഡ്, ഡെമോഗ്രാഫിക് വിവരങ്ങളായ പേര്, ജനന തിയ്യതി, ലിംഗം, വിലാസം, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോട്ടോ എന്നിവയാണ് ആപ്പ് വഴി സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുന്ന വിവരങ്ങള്‍. ഈ വിവരങ്ങള്‍ ഉപയോഗിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറാണ് എംആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഇതോടെ ആധാര്‍ കാര്‍ഡ് കൈവശം സൂക്ഷിക്കുന്നതിന് പകരം സോഫ്റ്റ് കോപ്പി ആവശ്യം വരുന്ന ഘട്ടങ്ങളില്‍ ഉപയോഗിക്കാനും സാധിക്കും. ഒരു വ്യക്തിയ്ക്ക് തന്നെ സംബന്ധിച്ച ബയോമെട്രിക്, ഡെമോഗ്രാഫിക് വിവരങ്ങള്‍ ലോക്ക് ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും എംആധാര്‍ ആപ്പിലുണ്ട് എന്നത് കൂൂടുതല്‍ പേരെ ആപ്പിലേയ്ക്ക് ആകര്‍ഷിക്കും.
ഇതിന് പുറമേ രാജ്യത്തിനകത്തെ വിമാന യാത്രകള്‍ക്ക് ആധാറിന് പുറമേ എട്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, എം ആധാര്‍, പാന്‍ കാര്‍ഡ്,ലൈസന്‍സ് എന്നിവയാണ് സമര്‍പ്പിക്കാവുന്ന മറ്റ് തിരിച്ചറിയല്‍ രേഖകള്‍. ഇതിന് പുറമേ ദേശസാല്‍കൃത ബാങ്കുകളുടെ പാസ്ബുക്ക്, പെന്‍ഷന്‍ കാര്‍ഡും, അംഗ വൈകല്യമുള്ളവര്‍ക്ക് സംസ്ഥാന- കേന്ദ്രസര്‍ക്കാരുകള്‍ അനുവദിക്കുന്ന കാര്‍ഡുകളും അംഗീകരിക്കും. ഈ രേഖകളില്‍ ഒന്നുപോലും സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഗസറ്റഡ‍് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ രേഖയും തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാവുന്നതാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.