ആമസോണിന് ഭക്ഷണവും പലചരക്കും വില്‍ക്കാം, സര്‍ക്കാരിന്‍റെ പച്ചക്കൊടി
ഭക്ഷണ പദാര്‍ത്ഥങ്ങളും പലചരക്കും വില്‍പ്പന നടത്തുന്നതിനുള്ള അംഗീകാരം സര്‍ക്കാരില്‍ നിന്ന് ലഭിച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്
ദില്ലി: ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണിന് ഭക്ഷണ പദാര്‍ത്ഥങ്ങളും പലചരക്കും വില്‍ക്കുന്നതിനുള്ള ലൈസന്‍സ്. ഇന്ത്യയിലെ മുഖ്യ എതിരാളിയായ ഫ്ലിപ്പ് കാര്‍ട്ടിനെതിരെ ആമസോണ്‍ നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായാണ് കൂടുതല്‍ രംഗത്തേയ്ക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങളും പലചരക്കും വില്‍പ്പന നടത്തുന്നതിനുള്ള അംഗീകാരം സര്‍ക്കാരില്‍ നിന്ന് ലഭിച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആമസോണ്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യന്‍ ഭക്ഷ്യ വിപണിയില്‍ ചുവടുറപ്പിക്കുന്നതിനായി 500 മില്യണ്‍ ഡോളറാണ് ആമസോണ്‍ നിക്ഷേപിക്കുന്നത്. ഇന്ത്യയില്‍ 5 ബില്യണ്‍ ഡോളറിന് മുകളിലുള്ള തുക നിക്ഷേപിക്കാമെന്ന് ആമസോണ്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്. വില കുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാകുന്നതും ഇന്‍റര്‍നെറ്റ് ശൃംഖലകള്‍ വ്യാപിച്ചതും ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും പലവ്യജ്ഞനങ്ങളുമുള്‍പ്പെടെ എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.
നിലവില്‍ ആമോസണ്‍ പാന്‍ട്രി വഴിയാണ് രാജ്യത്ത് ആമസോണ്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. ആമസോണ്‍ നൗ ആപ്പ് വഴി ഉല്‍പ്പന്നങ്ങള്‍ അതേ ദിവസം തന്നെ ബുക്ക് ചെയ്തവരില്‍ എത്തിക്കുകയാണ് ആമസോണ്‍ പാന്‍ട്രി ചെയ്യുന്നത്. ഇന്ത്യന്‍ റീട്ടെയില്‍ വില്‍പ്പനക്കാരായ സ്റ്റാര്‍ ബസാര്‍, ഹൈപ്പര്‍സിറ്റി എന്നിവയുമായി ചേര്‍ന്നാണ് ഉപയോക്താക്കള്‍ക്ക് മികച്ച സേവനം പ്രദാനം ചെയ്തുകൊണ്ടിരുന്നത്.
ഇന്ത്യൻ ഗ്രോസറി വെബ്സൈറ്റ് ബിഗ്ബാസ്കറ്റിനെ വാങ്ങാനുള്ള നീക്കങ്ങള്‍ ആമസോൺ നടത്തുന്നതായി നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ വിപണിയില്‍ വളർച്ച പ്രാപിക്കുന്ന ബിഗ് ബാസ്കറ്റിനെ സ്വന്തമാക്കുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചകൾ അമേരിക്കൻ ഇ കൊമേഴ്സ് കമ്പനിയായ ആമസോൺ നടത്തിക്കഴിഞ്ഞുവെന്നാണ് വാര്‍ത്തകള്‍. ഇന്ത്യയിലെ 25 നഗരങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന ബിഗ് ബാസ്കറ്റ് വെബ്സൈറ്റ് നടത്തുന്നത് സൂപ്പർ മാർക്കറ്റ് ഗ്രോസറി സപ്ലൈസ് പ്രൈവറ്റ് ലിമിറ്റഡാണ്. എന്നാൽ ആമസോണ്‍ ബിഗ് ബാസ്കറ്റിനെ വാങ്ങാനുള്ള ചര്‍ച നടത്തിയെന്ന വാര്‍ത്ത ബിഗ് ബാസ്കറ്റ് വക്താവ് നിഷേധിച്ചു. എന്നാൽ വിഷയത്തില്‍ ആമസോണിന്‍റെ പ്രതികരണം പുറത്തുവന്നിട്ടില്ല.