മല്യക്ക് പിറകേ അനിൽ അംബാനിയും മുങ്ങുമോ? കടം മൂത്ത് പാപ്പരായി... ഔദ്യോഗികമാകാൻ ഇനി നടപടിക്രമങ്ങൾ
മുംബൈ: ബാങ്കുകളെ പറ്റിച്ച് വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ഒക്കെ രാജ്യം വിട്ടത് സമീക കാലത്തായിരുന്നു. അതുപോലെ ബിസിനസ് ഭീമനായ അനില്‍ അംബാനിയും ഇന്ത്യ വിടുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ സഹോദരന്‍ ആണ് അനില്‍ അംബാനി.
അനില്‍ അംബാനി നാടുവിടാന്‍ ഉള്ള സാഹചര്യം തടയണം എന്നാവശ്യപ്പെട്ട് എറിക്‌സണ്‍ ഇന്ത്യ കോടതിയെ സമീപിച്ചിട്ടുണ്ട് എന്നത് മറ്റൊരു വാര്‍ത്തയാണ്. എന്തായാലും അനില്‍ അംബാനി തന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വന്‍ നഷ്ടത്തിലായതിനെ തുടര്‍ന്നാണ് പാപ്പര്‍ ഹര്‍ജി സമര്‍പിക്കാന്‍ ഒരുങ്ങുന്നത്.
ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള അതിവേഗ നടപടികള്‍ സ്വീകരിക്കും എന്നാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ രംഗത്ത് വിപ്ലവം കൊണ്ടുവന്നതും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ആയിരുന്നു എന്നത് മറ്റൊരു ചരിത്രം.
അംബാനിയുടെ മക്കള്‍
ഇന്ത്യ കണ്ട ഏറ്റവും വലിയ സംരഭകരില്‍ ഒരാളാണ് ധീരൂഭായ് അംബാനി. സാധാരണക്കാരനില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന് ഉടമയായി അംബാനി മാറുകയായിരുന്നു. ധീരുഭായ് അംബാനിയുടെ രണ്ട് മക്കളാണ് മുകേഷ് അംബാനിയും മുകേഷ് അംബാനിയും. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ധീരുഭായ് അംബാനിയുടെ സ്വത്തുവകകളും ബിസിനസ് സാമ്രാജ്യവും രണ്ട് മക്കള്‍ക്കായി വിഭജിച്ചത്.
നഷ്ടക്കച്ചവടം
സ്വത്ത് ഭാഗം വച്ചതിന് ശേഷം ലോകം കണ്ടത് മുകേഷ് അംബാനി എന്ന ബിസിനസ് ഭീമന്റെ വളര്‍ച്ചയാണ്. അതേ തോതില്‍, മറുവശത്ത് അനില്‍ അംബാനി വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ അതേതാണ്ട് പൂര്‍ണമായ മട്ടാണ്.
റിലയന്‍സ് കമ്യൂണിക്കേഷന്‍സ്
ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വിപ്ലവം കൊണ്ടുവന്നത് തന്നെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ആണെന്ന് പറയാം. ചുരുങ്ങിയ ചെലവില്‍ മൊബൈല്‍ ഫോണുകള്‍ നല്‍കി എന്നത് മാത്രമല്ല, മൊബൈല്‍ ഫോണ്‍ സേവനങ്ങളുടെ നിരക്കുകളും വലിയ തോതില്‍ കുറച്ച് വിപ്ലവം സൃഷ്ടിച്ചിരുന്നു റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. പക്ഷേ, അതെല്ലാം പഴങ്കഥ മാത്രമാണിപ്പോള്‍.
വന്‍ നഷ്ടം
മൊബൈല്‍ ഫോണ്‍ മേഖല പൂര്‍ണമായും ജിഎസ്എമ്മിലേക്ക് മാറിയതോടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സിഡിഎംഎ സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. ഒടുവില്‍ 2017 ജൂണ്‍ രണ്ടിന് കമ്പനിയുടെ പല പ്രൊജക്ടുകളും അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴേക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വലിയ കടക്കെണിയില്‍ പെട്ടുകഴിഞ്ഞിരുന്നു.
ചുവടുമാറ്റവും ഫലം കണ്ടില്ല
2018 സെപ്തംബറില്‍ ടെലികോം രംഗത്ത് നിന്ന് പൂര്‍ണമായും പിന്‍മാറാന്‍ കമ്പനി തീരുമാനിച്ചതായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരു ഗുണവും ഉണ്ടായില്ലെന്നതാണ് വാസ്തവം.
45,000 കോടിയുടെ കടം
ഏതാണ്ട് 45,000 കോടിയില്‍ അധികം രൂപയുടെ കടബാധ്യതകളാണ് ഇപ്പോള്‍ കമ്പനിയ്ക്കുള്ളത്. 2017 ലെ തീരുമാനങ്ങള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ കാര്യമായ ഒരു ചലനവും സൃഷ്ടിക്കാന്‍ ആകാതെ പോയ സാഹചര്യത്തില്‍ ആണ് ഇപ്പോള്‍ പാപ്പര്‍ നടപടികളിലേക്ക് കമ്പനി കടക്കുന്നത് എന്നാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.
ജിയോയുമായുള്ള ഇടപാടും
തങ്ങളുടെ കൈവശമുള്ള സ്‌പെക്ട്രം മുകേഷ് അംബാനിയുടെ റിലയന്‍സി ജിയോക്ക് വില്‍ക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നായിരുന്നു ജിയോയുടെ നിലപാട്. അത്തരം ഉറപ്പുകള്‍ നല്‍കാനാവില്ലെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയതോടെ ആ ഇടപാടും നിലച്ചു.
നൂലാമാലകള്‍ ഏറെ
ഓഹരി ഉടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പാപ്പര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകാന്‍ ഇടയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാപ്പര്‍ നിയമങ്ങളില്‍ അടുത്തിടെ വരുത്തിയ ഭേദഗതികള്‍ അനില്‍ അംബാനിയെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് യിക്കാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല.
റാഫേലിലും തിരിച്ചടി
ഈ വിവാദങ്ങള്‍ നടക്കുന്നതിനിടെ ആണ് റാഫേല്‍ ഇടപാടില്‍ ഓണ്‍സെറ്റ് കമ്പനിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തത്. ഇതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യമാണെന്നും ആരോപണം ഉണ്ടായിരുന്നു. എന്നാല്‍, തങ്ങളാണ് റിലയന്‍സിനെ തിരഞ്ഞെടുത്തത് എന്നായിരുന്നു റാഫേല്‍ വിമാന നിര്‍മാതാക്കളായ ദസ്സോ വ്യക്തമാക്കിയത്.
ഇത്രയും സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു കമ്പനിയെ ദസ്സോയെ പോലെ ഒരു കമ്പനി ഓണ്‍സെറ്റ് പങ്കാളിയാക്കി തിരഞ്ഞെടുക്കുമോ എന്ന ചോദ്യവും ഇനി ശക്തമായി ഉയരും.