ഇനി ചേട്ടൻ അംബാനി വിചാരിച്ചാലും രക്ഷയില്ല! അനിൽ അംബാനി വൻ കുരുക്കിൽ... ആസ്ഥാനം വിറ്റ് കടംവീട്ടാൻ
മുംബൈ: അനില്‍ അംബാനി വലിയ കടക്കെണിയില്‍ ആണെന്ന് ലോകം മുഴുവനും ഇന്ന് പരസ്യമായ വാര്‍ത്തയാണ്. ഒരുഘട്ടത്തില്‍ ലോകത്തിലെ ആറാമത്തെ ധനികനായിരുന്ന അനില്‍ ഇപ്പോള്‍ ശതകോടീശ്വര പട്ടികയില്‍ നിന്ന് തന്നെ പുറംതള്ളപ്പെട്ടിരിക്കുകയാണ്.
അനില്‍ അംബാനി കൊടുമുടിയില്‍ നിന്ന് അഗാധ ഗർത്തത്തിലേക്ക്; ഇനി ശതകോടീശ്വരനല്ല... ഒരു ഇന്ത്യൻ ദുരന്തം
മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കമ്പനി ആസ്ഥാനം വിറ്റ് കടം വീട്ടുന്നതിനെ കുറിച്ചാണത്രെ അനില്‍ അംബാനി ഇപ്പോള്‍ ചിന്തിക്കുന്നത്. ദീര്‍ഘകാലത്തേക്ക് ലീസിന് നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അതുകൊണ്ട് മാത്രം കടങ്ങള്‍ വീട്ടാനാവില്ലെന്ന് ഉറപ്പാണ്. മറ്റ് വഴികളെ കുറിച്ചും അനില്‍ അംബാനി ആലോചിക്കുന്നുണ്ട്. എന്തായാലും അനില്‍ അംബാനിയുടെ കുരുക്കുകള്‍ അഴിക്കുക അത്ര എളുപ്പമാവില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
ആസ്ഥാനം വില്‍ക്കുന്നു
സാന്റക്രൂസിലുള്ള റിലയന്‍സ് സെന്റര്‍ ആണ് വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ അനില്‍ അംബാനി ആലോചിക്കുന്നത്. ഏഴ് ലക്ഷം ചതുരശ്ര അടിയില്‍ ഉള്ളതാണ് ഈ കെട്ടിടം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.
രണ്ടായിരം കോടി വരെ
സാന്റാക്രൂസിലെ റിലയന്‍സ് സെന്ററിന് വിപണി വില പ്രകാരം ആയിരത്തി അഞ്ഞൂറ് കോടി മുതല്‍ രണ്ടായിരം കോടി രൂപ വരെ ലഭിച്ചേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും കടം വീട്ടാന്‍ അംബാനിക്ക് സാധിക്കില്ല. ഗ്രൂപ്പിന്റെ മൊത്തം ബാധ്യത ഏതാണ്ട് എഴുപത്തി അയ്യായിരത്തോളം കോടി രൂപയാണ്.
ബല്ലാഡ് എസ്റ്റേറ്റിലേക്ക് മടക്കം
ഒരു പക്ഷേ, സാന്റാക്രൂസിലെ ആസ്ഥാനം വിട്ടതിന് ശേഷം ബല്ലാഡ് എസ്റ്റേറ്റിലേക്ക് തിരിച്ചുപോവുകയായിരിക്കും അനില്‍ അംബാനിയുടെ ലക്ഷ്യം. 2005 ല്‍ റിലയന്‍സ് ഗ്രൂപ്പ് വിഭജിച്ചപ്പോള്‍ ആണ് ബല്ലാഡ് എസ്‌റ്റേറ്റിലെ ആസ്ഥാനം അനില്‍ അംബാനിക്ക് ലഭിക്കുന്നത്. എങ്ങോട്ട് മടങ്ങിയാലും കടങ്ങള്‍ വീട്ടാതെ ഒരു രക്ഷയും ഉണ്ടാവില്ല.
കേസും പൊല്ലാപ്പും
സാന്റാക്രൂസിലെ ആസ്ഥാനം വില്‍ക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. അദാനിയുമായുള്ള ഇടപാടില്‍ ഈ സ്ഥലം സംബന്ധിച്ച് മഹാരാഷ്ട്ര അപ്പെലേറ്റ് ട്രൈബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റിയില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സ്ഥലം അദാനിക്ക് കൈമാറുകയോ അല്ലെങ്കില്‍ തങ്ങളുടെ വൈദ്യുതി ബില്ലുകളില്‍ അതിനനുസരിച്ച ഇളവുകള്‍ നല്‍കുകയോ വേണം എന്നാണ് ഒരു സംഘം ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.