ജെയ്റ്റ്ലിയുടെ ബജറ്റ് പ്രസംഗം ഹിന്ദിയില്‍: ലക്ഷ്യം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ്!!
ദില്ലി: രാജ്യത്ത് ബജറ്റ് പ്രസംഗത്തില്‍ ചരിത്രം കുറിച്ച് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. എൻഡിഎ സര്‍ക്കാരിന്റെ അവസാനത്തെ ധനകാര്യ ബജറ്റ് അവതരണമാണ് ഹിന്ദിയിൽ നടത്തുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദിയിൽ ബജറ്റ് പ്രസംഗം നടത്തുന്ന ആദ്യത്തെ ധനകാര്യമന്ത്രിയായി ഇതോടെ അരുൺ ജെയ്റ്റ്ലി മാറിക്കഴിഞ്ഞു. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് അവതരണം ഗ്രാമവാസികളിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജെയ്റ്റ്ലി വേറിട്ടൊരു മാർഗ്ഗം കണ്ടെത്തിയിട്ടുള്ളത്. ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് അവതരണത്തെ നേരത്തെ തന്നെ എൻഡിഎ സർക്കാർ മുന്നൊരുക്കങ്ങളോടെയാണ് സമീപിച്ചിട്ടുള്ളത്.
ഹിന്ദിയില്‍ ബജറ്റ് അവതരിപ്പിക്കുന്നതോടെ ബജറ്റ് സാധാരണക്കാരന് വേണ്ടിയുള്ളതാണന്ന ബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാനും ജനങ്ങളോട് സംവദിക്കാനുമാണ് നീക്കമെന്നും ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. കാർഷിക മേഖലയെ അഭിമുഖീകരിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുക, രാജ്യത്തെ തൊഴിൽ അവസരങ്ങള്‍ മെച്ചപ്പെടുത്തുക, രാജ്യത്തെ സാമ്പത്തിക വളർച്ച ഉയർത്തുക എന്നിങ്ങനെ വിവിധ വെല്ലുവിളികളാണ് എന്‍ഡിഎ സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ അരുണ്‍ ജെയ്റ്റ്ലിയ്ക്ക് മുമ്പിലുള്ള വെല്ലുവിളികള്‍.
ബിജെപി ഭരിക്കുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങളിലുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ നടത്തുകയും നിലവിലുള്ള പദ്ധതിതകള്‍ക്കുള്ള ഫണ്ടുകൾ ഉയര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഗ്രാമീണ മേഖലയില്‍ നടപ്പിലാക്കി വരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെയുള്ള ഫണ്ടുകൾ വർധിപ്പിക്കേണ്ടതും സര്‍ക്കാരിന് മുമ്പിലുള്ള അനിവാര്യതയാണ്. ഇതിന് പുറമേ ഗ്രാമീണ മേഖലയിലെ പാർപ്പിട പദ്ധതികൾ, ജലസേചനം, കാര്‍ഷിക വിള ഇൻഷ്വറൻസ് എന്നിവയ്ക്കും പ്രാമുഖ്യം നല്‍കേണ്ടതുണ്ട്.