ജിഎസ്ടി ഇഫക്ട്: എടിഎം പണമിടപാടുകളുടെ സേവനനിരക്ക് വര്‍ദ്ധിച്ചു
എടിഎം സേവനനിരക്ക് 23.60 രൂപയാകും
ദില്ലി: രാജ്യത്ത് ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടി നിലവില്‍ വന്നതോടെ എടിഎം സേവനനിരക്കുകള്‍ വര്‍ദ്ധിച്ചു. ബാങ്കിങ്ങ് സേവനനിരക്കും കൂടി. ഇതോടൊപ്പം ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളും ഫീസുകളും വര്‍ദ്ധിക്കും.എടിഎം,ബാങ്കിങ്ങ് സേവനങ്ങളെ 18 ശതമാനം ജിഎസ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ ഇത് 15 ശതമാനം ആയിരുന്നു.
പുതിയ നികുതി വ്യവസ്ഥയനുസരിച്ച് നിശ്ചിത പരിധി കഴിഞ്ഞാല്‍ എടിഎം സേവനങ്ങള്‍ക്ക് 23.60 രൂപ സേവനനിരക്കായി നല്‍കേണ്ടി വരും. ബാങ്കുകളുടെ സേവനനികുതിയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ പണമിടപാടുകള്‍ നടത്തിയാല്‍ 100 രൂപക്ക് 10 രൂപ എന്ന നിരക്കില്‍ സേവനനികുതി ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് ചില ബാങ്കുകളില്‍ നിലനിന്നിരുന്ന ഈ പതിവ് പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു.
ജിഎസ്ടിയുടെ മറവിൽ വില കൂട്ടി വിൽപ്പന നടത്തുന്നവരെല്ലാം പെടും!കേരളത്തിലെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന
ജിഎസ്ടി വന്നതോടെ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍ അഥവാ എടിഎം മെഷീന്റെ വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും. എടിഎം മെഷീനെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എടിഎം മെഷീന്റെ വില വര്‍ദ്ധിക്കുന്നത് രാജ്യത്തെ ചെറുകിട ബാങ്കുകളേയും പുതിയതായി ലൈസന്‍സ് ലഭിച്ച ഫൈനാന്‍സ് ബാങ്കുകളെയും ബാധിക്കും. എന്നാല്‍ ഹോം ലോണ്‍, വ്യക്തിഗത ലോണ്‍, ഇഎംഐ എന്നിവയെ ജിഎസ്ടി പ്രതികൂലമായി ബാധിക്കില്ല. എസ്ബിടി സേവനങ്ങള്‍ക്ക് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ നിരക്ക് വര്‍ധിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ നേരത്തേ വ്യക്തമാക്കിയിരുന്നു.