കിട്ടാക്കട പ്രതിസന്ധി: റിസർവ് ഓര്‍ഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം, ഉടൻ നടപ്പിലാക്കും
മുബൈ: ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ച ഓർഡിനൻസ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചുനൽകുകയായിരുന്നു. കിട്ടാക്കടം വരുത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകുന്നതാണ് ബാങ്കിംഗ് റെഗുലേഷൻ ഓര്‍ഡിനൻസ്.
ബാങ്കിംഗ് സംവിധാനത്തിന് ഭീഷണിയാവുന്ന കിട്ടാക്കടത്തിന്‍റെ പ്രശ്നം പരിഹരിക്കുന്നതിനായി തട്ടിപ്പുകാരും ബാങ്കുകാരും ചേർന്ന് ഒത്തുതീര്‍പ്പിലെത്തുന്നതിന് അധികാരം നൽകുന്നതായിരിക്കും ഓർഡിനൻസ്.
കിട്ടാക്കടം ബാങ്കുകൾക്ക് ഭീഷണി
രാജ്യത്തെ- സ്വകാര്യ മേഖലാ ബാങ്കുകൾക്ക് കിട്ടാക്കടം ഭീഷണിയാവുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി പ്രണാബ് മുഖർജി ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിയ്ക്കാൻ കേന്ദ്രസർക്കാർ നപടികള്‍ സ്വീകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നുവന്ന സാഹചര്യത്തിലാണ് കിട്ടാക്കട ഓർഡിനൻസിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയത്.
നടപടികൾ എന്തെല്ലാം
വായ്പ തിരിച്ചടയ്ക്കുന്നതിൽ ബോധപൂർവ്വം വീഴ്ച വരുത്തുന്നവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നതിനും അവ ലേലം ചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികള്‍ റിസർവ് ബാങ്കിന് സ്വീകരിക്കാൻ അധികാരം നൽകുന്നതാണ് ഓര്‍ഡിനൻസ്. എന്നാൽ ഓർഡിനൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല.
കിട്ടാക്കടം കോടികൾ
2016 ലെ കണക്ക് പ്രകാരം രാജ്യത്തെ ബാങ്കുകളിലെ കിട്ടാക്കടം 6. 07 ലക്ഷം കോടി രൂപയാണ. ഇതിൽ 5.02 കോടി രൂപ പൊതു മേഖലാ ബാങ്കുകളുടേതാണ്.
നിയമത്തിൽ ഭേദഗതി
ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 35ാം വകുപ്പിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്രത്തിന്‍റെ നീക്കം. രാഷ്ട്രപതിയുടെ അംഗീകാരം ഓർഡിനൻസിന് ലഭിച്ചതോടെ റിസർവ്വ് ബാങ്കിന് നേരിട്ട് പ്രശ്ന പരിഹാരത്തിന് വേണ്ടി ഇടപെടാൻ സാധിക്കും.
സമയം അനുവദിയ്ക്കും
വലിയ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിയ്ക്കുന്നതിന് ബാങ്കുകൾക്ക് റിസര്‍വ്വ് 6-9 മാസം സമയം നല്‍കുമെന്നാണ് സൂചന. അനുവദിച്ച കാലയളവിനുള്ളിൽ ബാങ്കുകള്‍ക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ റിസർവ് ബാങ്ക് നേരിട്ട് ഇടപെട്ട് പരിഹാരം കാണും. വീഴ്ച വരുത്തുന്നവർക്ക് ശിക്ഷ നല്‍കാനുള്ള അധികാരവും റിസർവ് ബാങ്കിനുണ്ടായിരിക്കുമെന്നാണ് ആര്‍ബിഐയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.