ബിനാമി ഇടപാടുകാർക്ക് പിടിവീഴുന്നു! അതിസമ്പന്നരുടെ ഭാര്യമാരും പ്രവാസികളും നിരീക്ഷണത്തിൽ...
ബിനാമി സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്നവരെന്ന് സംശയിക്കുന്ന അമ്പതിനായിരത്തോളം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി.
ദില്ലി: കള്ളപ്പണ വേട്ടയുടെ ഭാഗമായി ബിനാമി സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്നവർക്കെതിരെയും ആദായനികുതി വകുപ്പ് നടപടികൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ബിനാമി സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്നവരെന്ന് സംശയിക്കുന്ന അമ്പതിനായിരത്തോളം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി.
മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിൽ നോമിനിയായി പേരു ചേർക്കപ്പെട്ടവർ, ആദായനികുതി റിട്ടേൺ സമർപ്പിക്കാത്ത അതിസമ്പന്നരുടെ ഭാര്യമാർ, അവസാന വർഷങ്ങളിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയ പ്രവാസികൾ, നോട്ട് നിരോധിച്ച സമയത്ത് ഒരു ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചവർ തുടങ്ങിയവർക്കാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
കണക്കുകൾ...
ബിനാമി സ്വത്തുക്കൾ കൈവശം വച്ച് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാനായാണ് ആദായനികുതി വകുപ്പ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്. ഇതുവരെ അമ്പതിനായിരത്തോളം പേർക്കാണ് ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരുടെ മുൻവർഷങ്ങളിലെ ഇടപാടുകളും വരുമാനത്തിന്റെ ഉറവിടവും ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. അമ്പതിനായിരത്തോളം പേർക്ക് നോട്ടീസ് അയച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിൽ എത്രപേർക്കാണ് പ്രോസിക്യൂഷൻ നോട്ടീസ് അയച്ചതെന്ന കാര്യം വ്യക്തമല്ല. പ്രോസിക്യൂഷൻ നോട്ടീസ് ലഭിച്ചവർ നിയമാനുസൃതമായ പിഴയ്ക്ക് പുറമേ കടുത്ത ശിക്ഷാനടപടികളും നേരിടേണ്ടിവരുമെന്നാണ് സൂചന.
സോഫ്റ്റ്വെയർ...
ആദായനികുതി വകുപ്പിന്റെ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഇവരുടെ ബിനാമി ഇടപാടുകളും മറ്റു സാമ്പത്തിക ഇടപാടുകളും ആദായനികുതി വകുപ്പ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിനുശേഷമാണ് ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾക്കിടെ വലിയരീതിയിലുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന അതിസമ്പന്നരായ ഇന്ത്യക്കാരുടെയും അവരുടെ ഭാര്യമാരുടെയും ഇടപാടുകളും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചതോടെ ബിനാമി ഇടപാടുകൾ വർദ്ധിച്ചതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.
1600 ഓളം ഇടപാടുകൾ....
ഫെബ്രുവരി അവസാനം വരെ ഏകദേശം 1600ഓളം ബിനാമി ഇടപാടുകൾ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ബിനാമി ഇടപാടുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആദായനികുതി വകുപ്പ് തീരുമാനമെടുത്തത്. ആദായനികുതി വകുപ്പിന്റെ പ്രോസിക്യൂഷൻ നോട്ടീസ് ലഭിച്ചവർക്ക് ഒരുപക്ഷേ കോടതി നടപടികൾ വരെ നേരിടേണ്ടി വന്നേക്കാമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ബിനാമി ഇടപാടുകൾ നടത്തിയവരുടെ ഫോൺ രേഖകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, പാൻ വിവരങ്ങൾ, നികുതി റിട്ടേൺ സമർപ്പിച്ച രേഖകൾ തുടങ്ങിയവയ്ക്ക് പുറമേ ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വരെ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
കത്വയിലെ മൃഗീയത; ദീപികയ്ക്കും ജല്ലയ്ക്കും രാജ്യത്തിന്റെ സല്യൂട്ട്!! ജീവന്‍ പണയപ്പെടുത്തിയ പോരാട്ടം
റഷീദിനും കുടുംബത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി! കബറടക്കത്തിന് പിന്നാലെ ഫായിസിന്റെ മരണവാർത്തയും