ഫെബ്രുവരി മുതൽ സൗജന്യ വോയ്സ് കോളില്ല!! പ്രഖ്യാപനവുമായി ടെലികോം കമ്പനി
ദില്ലി: സൗജന്യ വോയ്സ് കോളുകള്‍ അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപപനവുമായി ബിഎസ്എൻഎൽ. ബിഎസ്എന്‍എൽ ലാന്‍ഡ് ലൈൻ ഉപയോക്താക്കള്‍ക്ക് ഞായറാഴ്ച തോറും നല്‍കിവരുന്ന സൗജന്യ വോയ്സ് കോളുകൾ ഫെബ്രുവരി ഒന്നുമുതൽ ലഭിക്കില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. സൗജന്യ നൈറ്റ് കോളുകള്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ ഈ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.
ബിഎസ്എൻഎല്‍ 2018 ഫെബ്രുവരി ഒന്നുമുതല്‍ സൗജന്യ വോയ്സ് കോള്‍ സംവിധാനം നിർത്തലാക്കുകയാണ്. ഇത് രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുമെന്നും ബിഎസ്എൻഎല്ലിന്റെ കൊൽക്കത്ത ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്എന്‍എൽ ഉപയോക്താക്കളിൽ മാറ്റം ഉണ്ടാക്കിയേക്കാവുന്ന ചില പ്ലാനുകൾ തുടങ്ങുമെന്നും കൊൽക്കത്ത ടെലഫോൺസ് ചീഫ് ജനറൽ മാനേജർ എസ്പി ത്രിപാഠിയാണ് വ്യക്തമാക്കിയത്.
ഇതോടെ മറ്റേത് ദിവസത്തേയും എന്ന പോലെ ഞായറാഴ്ചത്തെ കോള്‍/കോമ്പോ/സൗജന്യ ബ്രോഡ്ബാൻഡ് ബിഎസ്എൻഎൽ ഉപയോക്താക്കളിൽ നിന്ന് തുക ഈടാക്കുമെന്നാണ് ബിഎസ്എന്‍എൽ ഇതോടൊപ്പം വ്യക്തമാക്കിയിട്ടുള്ളത്. പുതിയ ഉപയോക്താക്കള്‍ക്കും നിലവിലുള്ള ഉപയോക്താക്കൾക്കും ഇത് ബാധകമായിരിക്കുമെന്നും ബിഎസ്എൻഎൽ കൂട്ടിച്ചേർക്കുന്നു. രാജ്യത്തെ 12 മില്യൺ ബിഎസ്എൻഎൽ കണക്ഷനുകളെ ബാധിക്കുന്നതാണ് ഈ പ്രഖ്യാപനം.
ബിഎസ്എന്‍എൽ നൽകിവന്നിരുന്ന സൗജന്യ വോയ്സ് കോളിംഗ് സംവിധാനം ജനുവരി മധ്യത്തോടയാണ് അവസാനിപ്പിച്ചത്. രാത്രി 10.30 മുതല്‍ രാവില ഒമ്പത് മണിവരെ നല്‍കിവന്നിരുന്ന ഓഫറാണ് കമ്പനി ഇതോടെ അവസാനിപ്പിച്ചത്. കൊൽക്കത്ത ടെലികോം ടെക്നിക്കൽ സെക്രട്ടറി സിജിഎം ഗൗതം ചക്രവർത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016 ആഗസ്ത് 21 മുതലാണ് ഈ ഓഫര്‍ ബിഎസ്എൻഎൽ ഉപയോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങിയത്.