ഡിജിറ്റൽ ഇടപാട്!! പണം നഷ്ടമായാല്‍ 3 ദിവസത്തിനകം വിവരമറിയിക്കണം!!! ബാധ്യത ഒഴിവാകുമെന്ന് ആര്‍ബിഐ
നാലു മുതല്‍ ഏഴുവരെ ദിവസംകഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ അതിന്റെ ബാധ്യത ഇടപാടുകാരനും ബാങ്കുംചേര്‍ന്ന് വഹിക്കണം.
മുംബൈ: അകൗണ്ടിൽ നിന്നു അനധികൃത ഡിജിറ്റൽ പണമിടപാടിലൂടെ പണം നഷ്ടമായാൽ മൂന്ന് ദിവസത്തിനകം ബാങ്കുമായി ബന്ധപ്പെട്ടാൽ ബാധ്യത ഒഴിവാക്കി നൽകുമെന്നു റിസർവ് ബാങ്ക്. അകൗണ്ടിൽ നിന്നും നഷ്ടമായ തുക പത്തു ദിവസത്തിനുള്ളിൽ തിരികെയെത്തുമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ പണമിടപാടു വഴി തട്ടിപ്പു വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആർബിഐയുടെ ഉത്തരവ്.കൂടാതെ ഡിജിറ്റൽ പണമിടപാടു തട്ടിപ്പു വഴി പണം നഷ്ടമായാൽ ഇടപാടുകാരന് എപ്പോഴൊക്കെയാണ് ഉത്തരവാദിത്വമുണ്ടാകുക എന്നതു ആർബിഐ ഇറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാസ് വേഡ് കൈമാറ്റം
ഇടപാടുകാരന്റെ അശ്രദ്ധയോ പാസ്വേഡ് കൈമാറ്റം ചെയ്യുന്നതു മുഖേനെ പണം നഷ്ടമായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഇടപാടുകാരന് മാത്രമായിരിക്കും
ബാങ്കിനെ വിവരം അറിയിക്കുക
ബാങ്കിനെ വിവരം ധരിപ്പിച്ചതിനു ശേഷവും പണം നഷ്ടമായാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനു തന്നെയായിരിക്കും.
മൂന്ന് ദിവസത്തിനുള്ളിൽ ബാങ്കിനെ അറയിക്കുക
പണം നഷ്ടമായി എന്നു മനസിലായാൽ മൂന്ന് ദിവസത്തിനകം ഇക്കാര്യം ബാങ്കിനെ അറിയിക്കേണ്ടതാണ്.
ബാങ്കിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച
ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭാഗത്തു നിന്നോ ഇടപാടു കൈകാര്യം ചെയ്യുന്ന മൂന്നാം കക്ഷിയുടെ ഭാഗത്തു നിന്നോ വന്നുള്ള വീഴ്ച മുഖേനെയാണ് പണം നഷ്ടമായതെങ്കിൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിന് തന്നെയായിരിക്കും. കൂടാതെ ബാങ്കിന്റെഭാഗത്തുള്ള ഗുരുതരമായ വീഴ്ചകാരണമോ ബാങ്കുമായി ബന്ധപ്പെട്ടുനടന്ന സംഘടിത കുറ്റകൃത്യം കാരണമോ ആണ് പണം നഷ്ടമായതെങ്കില്‍ ഇടപാടുകാരന്‍ വിവരമറിയിച്ചാലും ഇല്ലെങ്കിലും അതിന്റെ ഉത്തരവാദിത്വവും ബാധ്യതയും ബാങ്കിനു തന്നെയായിരിക്കും
ദിവസം വൈകിയാൽ ഇടപാടുകാരനും ബാങ്കിനും തുല്യ ബാധ്യത
തട്ടിപ്പു നടന്നു നാലു മുതൽ ഏഴു ദിവസം വരെ കഴിഞ്ഞാണ് ബാങ്കിൽ വിവരം അറിയിക്കുന്നതെങ്കിൽ അതിന്റെ ബാധ്യത ബാങ്കും ഇടപാടുകാരനും ചേർന്നു വഹിക്കണം. എന്നാൽ ഇടപാടുകാരന്റെ ബാധ്യത 25000 രൂപയ്ക്ക് മുകളിൽ ആകില്ല. കൂടാതെ ദിവസം കഴിഞ്ഞാണ് ബാങ്കിൽ വിവരമറിക്കുന്നതെങ്കിൽ ബാങ്കിന്റെ നയമനുസരിച്ചാകും ബാധ്യത പങ്കുവെയ്ക്കുന്നതെന്നും ആർബിഐ വ്യക്തമാക്കുന്നുണ്ട്.
പത്തു ദിവസത്തിനകം പണം തിരിച്ചു നൽകും
ഇടപാടുകാരന് ബാധ്യതയില്ലാത്ത തട്ടിപ്പാണ് നടന്നതെങ്കിൽ പത്തു ദിവസത്തിനകം നഷ്ടമായ തുക തിരികെ നൽകണമെന്നു ആർബിഐ അറിയിച്ചു.
എസ്എംഎസ്/ ഇ-മെയിൽ
ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ നിർബന്ധമായും എസ്എംഎസ് വഴിയോ ഇ-മെയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതു വഴിയോ ഇടപാടുകാരനെ നിർബന്ധമായും അറിയിച്ചിരിക്കണം.