ഐടി കമ്പനികൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാമെന്ന് കേന്ദ്രം: 20 മുതൽ ഇളവ്
ബംഗളൂരു: ബെംഗളുരുവിലെ ഐടി, ഐടിഇഎസ് കമ്പനികൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തനം ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി. ഏപ്രിൽ 20 മുതൽ ഇത്തരം കമ്പനികൾക്ക് പ്രവർത്തിച്ച് തുടങ്ങാമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽപ്പോലും പകുതിയോളം വരുന്ന ജീവനക്കാരും ഇക്കാലയളവിനുള്ളിൽ തന്നെ തിരിച്ചെത്തിയേക്കില്ല.
ആശങ്ക വേണ്ട... ഗള്‍ഫ് തകരില്ല; 2021 ല്‍ ശക്തമായി തിരിച്ചു വരും, ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്ത്
കർണാടകത്തിൽ ഭാഗികമായി ലോക്ക്ഡൌൺ നീക്കുന്നതിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി നടത്തിയ ഐടി കമ്പനി തലവന്മാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. പെട്ടെന്ന് 50 ശതമാനം ജീവനക്കാരെയും ഓഫീസിലെത്തിക്കാൻ കമ്പനികൾക്ക് കഴിഞ്ഞേക്കില്ലെന്നും അതിന് ആഴ്ചകൾ തന്നെ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കർണാടക പോലീസ് നടപ്പിലാക്കിയ പാസ് സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇതേ സംവിധാനം തുടരണമെന്നുമാണ് ബയോകോൺ മാനേജിംഗ് ഡയറക്ടർ കിരൺ മജുംദാർ യോഗത്തിൽ വ്യക്തമാക്കിയത്. അതിനൊപ്പം ലോക്ക്ഡൌൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ കുടുതൽ പാസുകൾ അനുവദിക്കണം. ഇളവുകളുടെ അടുത്ത ഘട്ടത്തിൽ നിരവധി സ്വകാര്യ കാറുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ല. മറിച്ച് ജീവനക്കാരെ ഓഫീസിലെത്തിക്കേണ്ട കമ്പനികൾ ബിഎംടിസി ബസുകളുമായി ബന്ധപ്പെടണമെന്നും കിരൺമജുദാർ പറഞ്ഞു. ഓഫീസ് ക്യാമ്പസുകൾക്കുള്ളിൽ പരിശോധനാ ബൂത്തുകൾ സ്ഥാപിക്കുന്നതിനൊപ്പം ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ ശക്തമായി പ്രോട്ടോക്കോൾ നടപ്പിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കമ്പനി പൂർണമായി അടച്ചിടുന്നത് കടുത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് അവർ യോഗത്തിൽ ചൂണ്ടിക്കാണിച്ചത്.
പാസുകൾ അനുവദിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ ഏപ്രിൽ 20 ഓടെ പരിഹരിക്കുമെന്നാണ് ഉപമുഖ്യമന്ത്രി നൽകിയ മറുപടി. കമ്പനിയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ കമ്പനി അടച്ചിടുകയോ സ്ക്രീനിംഗ് നടത്തുകയോ അണുനശീകരണം നടത്തുകയോ ചെയ്യില്ലേ? ആ സമയങ്ങളിൽ പ്രോട്ടോക്കോൾ നടപ്പിലാക്കും. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കണമെന്നും അണുനശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കമെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ കമ്പനികൾ ജീവനക്കാരെ പുറത്താക്കരുതെന്നും നാരായൺ നിർദേശിച്ചിട്ടുണ്ട്. എന്നാൽ പ്രതിസന്ധി കമ്പനികളെ ബാധിക്കാതിരിക്കാൻ ശമ്പളം വെട്ടിക്കുറയ്ക്കാമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതൽ ലോക്ക്ഡൌൺ ആരംഭിച്ചതോടെ നിരവധി പേർക്കാണ് ജോലി നഷ്ടമായത്. രാജ്യത്ത് ഇതിനകം 13,000 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്.