ഇന്ത്യ ഏറെ ആശിച്ചു, എന്നാല്‍ വിജയിച്ചത് ചൈന: വന്‍ സ്വർണ ശേഖരം കണ്ടെത്തി, 7 ലക്ഷം കോടി മൂല്യം
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വളരെ ഉയർന്ന ഡിമാന്‍ഡുള്ള രാജ്യത്ത് അതിനോട് അടുത്തെങ്ങും നില്‍ക്കാത്ത തരത്തിലുള്ള നേരിയ ഉല്‍പ്പാദനം മാത്രമാമാണ് രാജ്യത്തുള്ളത്. നേരത്തെ കോലാർ പോലുള്ള വലിയ സ്വർണഖനകളുണ്ടായിരുന്നെങ്കിലും അത്തരം ഖനികളൊന്നും നിലവില്‍ എവിടേയും പ്രവർത്തിക്കുന്നില്ല. സ്വർണഖനി കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ വിജയം കണ്ടില്ല. എന്നാല്‍ അയല്‍ രാജ്യമായ ചൈനയില്‍ നിന്ന് വരുന്നത് ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു വാർത്തയാണ്. അവിടെ അവർ പുതിയ വലിയൊരു സ്വർണ ശേഖരം കണ്ടെത്തിയിരിക്കുകയാണ്.
ഹുനാൻ പ്രവിശ്യയിലെ ഖനിയിലാണ് ചൈന വൻ സ്വർണശേഖരം കണ്ടെത്തിയത്. ഈ വലിയ സ്വർണ ശേഖരത്തിൻ്റെ മൂല്യം നൂറുകണക്കിന് ബില്യൺ രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരമൊരു കണ്ടെത്തല്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുമെന്നതില്‍ സംശയമില്ല. ആഗോളതലത്തിൽ ചൈനയെ ശക്തിപ്പെടുത്താൻ കഴിയുന്ന സാമ്പത്തിക തന്ത്രം രൂപീകരിക്കാനും ഇതിലൂടെ സാധിക്കും.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഹുനാൻ പ്രവിശ്യയിലെ പിംഗ്ജിയാങ് കൗണ്ടിയിലെ വാംഗു മേഖലയിലാണ് സ്വർണ്ണ ഖനി സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 2000 മീറ്ററിൽ താഴെ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ഈ ഖനിയിൽ നിന്ന് 40 ലധികം സ്വർണ്ണ സിരകളാണ് കണ്ടെത്തിയിരിക്കുന്നത്. ഹുനാൻ പ്രൊവിൻഷ്യൽ ജിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്കനുസരിച്ച്, ഖനിയുടെ പ്രധാന പ്രദേശത്തെ മൊത്തം സ്വർണ്ണ ശേഖരം ഇപ്പോൾ 300.2 ടണ്ണിൽ എത്തിയിട്ടുണ്ട്.
പുതുതായി കണ്ടെത്തിയ കരുതൽ ശേഖരത്തിൽ 1000 ടണ്ണിലധികം സ്വർണം അടങ്ങിയിരിക്കുന്നു. ഈ കരുതൽ ശേഖരങ്ങളുടെ ആകെ കണക്കാക്കുന്ന മൂല്യം ഏകദേശം 600 ബില്യൺ യുവാൻ (ഏകദേശം 7 ലക്ഷം കോടി രൂപ) ആണ്. ചൈനയുടെ സ്വർണ പര്യവേക്ഷണ തന്ത്രത്തിൻ്റെ വലിയ വിജയമായാണ് കണ്ടെത്തലിനെ ഹുനാൻ പ്രവിശ്യാ ജിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വൈസ് പ്രസിഡൻ്റ് ലിയു യോങ്‌ജുൻ വിശേഷിപ്പിച്ചത്.
ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ്ണ ഖനന കേന്ദ്രങ്ങളിലൊന്നാണ് വാംഗു ഖനി. 2020 മുതൽ സർക്കാർ 100 ദശലക്ഷം യുവാൻ (ഏകദേശം 115 കോടി രൂപ) ഈ പ്രദേശത്ത് ധാതു പര്യവേക്ഷണത്തിനായി നിക്ഷേപിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ, ഇന്ത്യയെപ്പോലെ തന്നെ ചൈനയിലും സ്വർണ്ണത്തിൻ്റെ ആവശ്യകതയിൽ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട് പുതിയ കണ്ടെത്തല്‍ ഈ സാഹചര്യത്തില്‍ ഏറെ ആശ്വാസകരമാണ്.












Click it and Unblock the Notifications