ഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾ
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പല വസ്തുക്കളുടേയും കച്ചവടം ഏതാണ്ട് അവസാനിച്ച മട്ടാണ്. ആളുകള്‍ പുറത്തിറങ്ങിയാല്‍ അല്ലേ പല സാധനങ്ങളും വില്‍ക്കാന്‍ ആകൂ. വില്‍പനയ്ക്കുള്ളതാവട്ടെ അവശ്യവസ്തുക്കളും ആണ്.
എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് വില്‍പന കുതിച്ചുകയറിയ ഒരു സാധനം ഉണ്ട്. അതാണ് 'ഗര്‍ഭ നിരോധന ഉറകള്‍'! ഇത് കണ്ട് ആരും അമ്പരക്കുകയൊന്നും വേണ്ട... ഗര്‍ഭനിരോധന ഉറകളുടെ വില്‍പനയിലെ വര്‍ദ്ധന ഒരു നല്ല സൂചനയാണ് നല്‍കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളുടെ വിനോദോപാധികള്‍ ഒരുപരിധിവരെ ഇല്ലാതായിരിക്കുകയാണ്. ജിമ്മുകും പാര്‍ക്കുകളും സ്വിമ്മിങ് പൂളുകളും എല്ലാം പൂട്ടിയിരിക്കുകയാണ്. ജീവിതത്തില്‍ തിരക്കോട് തിരക്ക് മാത്രം ഉണ്ടായിരുന്നവര്‍ പോലും ഇപ്പോള്‍ വീട്ടില്‍ തന്നെ ഇരിപ്പാണ്.
ഇരട്ടി വില്‍പന
മാര്‍ച്ച് 24 ന് ആണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതിന് മുമ്പ് തന്നെ പല കമ്പനികളും അവധി പ്രഖ്യാപിക്കുകയോ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുകയോ ചെയ്തിരുന്നു.
ഇത് തുടങ്ങി ഒരാഴ്ചയിലെ കണക്കെടുത്താല്‍ ഗര്‍ഭ നിരോധന ഉറ വില്‍പനയില്‍ 25 ശതമാനം മുതല്‍ 50 ശതമാനം വരെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത് അത്ര ചെറിയ വര്‍ദ്ധന ഒന്നും അല്ല!
വീട്ടിലിരിക്കുമ്പോള്‍
ആളുകള്‍ വീട്ടിലിരിക്കുന്നു എന്നത് തന്നെയാണ് ഗര്‍ഭ നിരോധന ഉറകളുടെ വില്‍പനയിലെ വര്‍ദ്ധനയ്ക്ക് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. ഫ്രീ ടൈം ഇപ്പോള്‍ ഇഷ്ടം പോലെയാണ്. ബോറടിയും കൂടും. അതൊക്കെ തന്നെ ആളുകളെ ശാരീരിക ബന്ധത്തിലേക്ക് കൂടുതല്‍ നയിക്കും എന്നാണ് വില്‍പനക്കാരുടെ പക്ഷം. എന്തായാലും ഇപ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ സമയമുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.
വലിയ പാക്കറ്റുകള്‍
സാധാരണ ഗതിയില്‍ 3 ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ഇതിലും മാറ്റം വന്നുവത്രെ. ആളുകള്‍ വലിയ വലിയ പാക്കറ്റുകള്‍ ആണ് കൂടുതലായി വാങ്ങിയത് എന്നും കച്ചവടക്കാര്‍ പറയുന്നു.
10 മുതല്‍ 20 എണ്ണം വീതമുള്ള വലിയ പാക്കറ്റുകള്‍ക്കായിരുന്നു ഏറ്റവും ഡിമാന്റ് എന്നും വില്‍പനക്കാര്‍ പറയുന്നു.
ഉറകള്‍ക്ക് മാത്രമല്ല
ഗര്‍ഭ നിരോധന ഉറകള്‍ക്ക് മാത്രമല്ല ചെലവ് കൂടിയത്. മറ്റ് ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ക്കും വില്‍പന കൂടിയിട്ടുണ്ട് എന്നാണ് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറയുന്നത്. ചില സമയത്ത് സ്റ്റോക്ക് തീര്‍ന്നുപോകുന്ന സാഹചര്യം പോലും ഉണ്ടായി എന്നും ചിലര്‍ പറയുന്നുണ്ട്.
ലോക്ക് ഡൗണ്‍ സാഹചര്യം മുന്‍കൂട്ടി കണ്ട് ആളുകള്‍ അവശ്യമരുന്നുകളും മറ്റും വലിയതോതില്‍ വാങ്ങി ശേഖരിച്ചിരുന്നു. ഇതിനൊപ്പം തന്നെ ഗര്‍ഭനിരോധന ഉറകളും വാങ്ങിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.
സ്ത്രീകളും മുന്നിലുണ്ട്
ആദ്യകാലങ്ങളില്‍ ഗര്‍ഭനിരോധ ഉറ വാങ്ങുന്നത് പോലും എന്തോ മോശം കാര്യമാണ് എന്നായിരുന്നു ഇന്ത്യന്‍ പൊതുബോധം. എന്തായാലും അടുത്ത കാലത്ത് അതില്‍ മാറ്റം വന്നിട്ടുണ്ട് എന്നത് ആശാവഹമാണ്. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഉറകളും മറ്റ് ഗര്‍ഭനിരധന ഉറകളും വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തിലും അടുത്തകാലത്തായി വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.
സെക്‌സ് ടോയ്‌സ് വില്‍പന
ഇന്ത്യയില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പന അത്രയേറെ വ്യാപകമായിട്ടില്ല. ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. എന്നിരുന്നാലും കൊറോണ വൈറസ് വ്യാപനം തുടങ്ങിയതോടെ സെക്‌സ് ടോയ്‌സിന്റെ വില്‍പനയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍. പത്ത് മുതല്‍ 15 ശതമാനം വരെ വില്‍പനയില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. പക്ഷേ, ആവശ്യക്കാര്‍ക്കെല്ലാം ഇത് എത്തിച്ചുനല്‍കാന്‍ ഇപ്പോള്‍ സാധിക്കിന്നില്ലെന്നാണ് പരാതി.
വെബ്‌സൈറ്റുകളിലും തിരക്ക്
ലോകത്തിന്റെ പാതിയോളം ഇപ്പോള്‍ ലോക്ക് ഡൗണിലാണ്. ഇതോടെ അശ്ലീല വെബ്‌സൈറ്റുകളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ലോക വ്യാപകമായി പോണ്‍ഹബ്ബില്‍ എത്തുന്ന കാഴ്ചക്കാരുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രീമിയം കണ്ടന്റുകളും ഇവര്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതോടെ ഇവിടത്തെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ദ്ധിച്ചിട്ടുണ്ട്.