പിസിഎല്‍: ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ്, 7035 കോടിയുടെ അഴിമതി, ഉടമകള്‍ മുങ്ങി!!
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പായ പാന്‍ കാര്‍ഡ് ക്ലബ്ബ് ലിമിറ്റഡ് കേസിന്‍റെ അന്വേഷണം ഇക്കണോമിക് ഒഫന്‍സ് വിങ്ങിന്. കമ്പനിയുടെ ആറ് ഡയറക്ടര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. 50 ലക്ഷത്തോളം നിക്ഷേപകരെ പറ്റിച്ച് 7,035 കോടിയുടെ തട്ടിപ്പാണ് പാന്‍ കാര്‍ഡ് ക്ലബ്ബ് രാജ്യത്ത് നടത്തിയത്. നേരത്തെ കമ്പനിയുടെ സ്വത്തുക്കള്‍ വില്‍ക്കരുതെന്ന് സെബിയും പിസിഎല്ലിനോട് ആവശ്യപ്പെട്ടിരുന്നു. പിസിഎല്ലിന്‍റെ സ്വത്തുക്കള്‍ വിറ്റ് തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതിനായി സെക്യൂരിറ്റീസ് ആന്‍ഡ‍് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനായി സെബി സര്‍വീസില്‍ നിന്ന് വിരമിച്ച അഡ്വക്കറ്റ് ആര്‍ എം ലോധയെ നിയമിക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഇക്കണോമിക് ഒഫന്‍സ് വിംഗ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് കീഴിലും മഹാരാഷ്ട്ര പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍റ്ററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്സ് ആക്ടിന് കീഴിലുമുള്ള വകുപ്പുകളുമാണ് പിസിഎല്ലിനെതിരെയും ആറ് ഡയറക്ടര്‍മാര്‍ക്കെതിരെയും ചുമത്തുക. തട്ടിപ്പ് പുറം ലോകമറിഞ്ഞതോടെ പ്രഭാദേവിയിലുള്ള പിസിഎല്ലിന്‍റെ ഹെഡ് ഓഫീസും അടച്ചുപൂട്ടിയിട്ടുണ്ട്. ഡിംസബര്‍ 10ന് മുംബൈയിലെ ദാദര്‍ സ്വദേശിയായ നരേന്ദ്ര വഡൗക്കറാണ് കമ്പനിക്കെതിരെ പരാതി നല്‍കിയത്.
വാഗ്ദാനം നല്‍കി പറ്റിച്ചു
പണം നിക്ഷേപിക്കുന്നവര്‍ക്ക് വന്‍ തുക തിരികെ ലഭിക്കുമെന്ന് ഉറപ്പുനല്‍കിയാണ് കമ്പനി വന്‍ തുക നിക്ഷേപമായി സ്വീകരിച്ചത്. എന്നാല്‍ ഹോളി ഡേ പാക്കേജ് ഉള്‍പ്പെടെ വാഗ്ധാനം ചെയ്തതൊന്നും നിക്ഷേപകര്‍ക്ക് ലഭിക്കുകയും ചെയ്തില്ല. ഇതോടെയാണ് നിക്ഷേപകരില്‍ ചിലര്‍ പരാതിയുമായി സെബിയെ സമീപിച്ചത്. കമ്പനിക്കെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു നിക്ഷേപകരുടെ ആവശ്യം.
ഹോട്ടല്‍ ഹോളിഡേ പാക്കേജ്
ഹോട്ടല്‍ സ്റ്റേയ്ക്ക് പദ്ധതികളുമായാണ് പിസിഎല്‍ രംഗത്തെത്തിയത്. ഈ ശൃംഖലയിലേയ്ക്ക് അംഗങ്ങളെ ചേര്‍ത്ത കമ്പനി ഇവരോട് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഹോട്ടലുകളില്‍ നിക്ഷേപകര്‍ക്ക് ഹോളി ഡേ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഉയര്‍ന്ന തുക തിരികെ ലഭിക്കുമെന്നും പിസിഎല്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ആര്‍ക്കും ഹോളി ഡേ പാക്കേജുപോലും കമ്പനി നല്‍കിയിരുന്നില്ല.
സെബിയുടെ അംഗീകാരമില്ല
സെബിയുടെ അംഗീകാരം ആവശ്യമായ കളക്ടീവ് ഇന്‍വെസ്റ്റ് സ്കീമാണ് പിസിഎല്‍ നടത്തിവന്നിരുന്നതെന്ന് സെബി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനി ഡയറക്ടര്‍മാര്‍ പദ്ധതി നടത്തിപ്പിനായി സെബിയില്‍ നിന്ന് ഒരുതരത്തിലുമുള്ള അനുമതി നേടിയിട്ടില്ലെന്നും സെബി വ്യക്തമാക്കുന്നു. ഒരു ശതമാനം നിക്ഷേപകര്‍ പിസിഎല്ലിന്‍റെ പദ്ധതി ഉപയോഗപ്പെടുത്തിയെന്നാണ് സെബി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
മുന്നറിയിപ്പ് വകവെച്ചില്ല
നേരത്തെ പിസിഎല്ലിനോട് ബിസിനസ് അവസാനിപ്പിക്കാനും കമ്പനി അടച്ചുപൂട്ടുവാനും സെബി ആവശ്യപ്പെട്ടിരുന്നു. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നും ഇതിനകം നിക്ഷേപിച്ചവരുടെ പണം മൂന്ന് മാസത്തിനകം തിരിച്ചു നല്‍കണമെന്നും സെബി ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ വില്‍ക്കരുതെന്നും റെഗുലേറ്റര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുു. എന്നാല്‍ സെബിയുടെ ഉത്തരവിനെതിരെ പിസിഎല്‍ സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഉത്തരവ് തടഞ്ഞുവയ്ക്കാനായിരുന്നു കമ്പനിയുടെ ആവശ്യം.
അക്കൗണ്ടുകള്‍ മരവിപ്പിച്ചു
പിസിഎല്ലിന്‍റെ
34
സ്വത്തുക്കള്‍
പിടിച്ചെടുത്ത
സെബി
250ഓളം
ബാങ്ക്
അക്കൗണ്ടുകളും
മരവിപ്പിച്ചിരുന്നു.
റിസോര്‍ട്ട്,
കെട്ടിട
സമുച്ചയങ്ങള്‍,
പ്ലോട്ടുകള്‍,
രാജ്യത്തെമ്പാടുമുള്ള
ഓഫീസുകള്‍
എന്നിവയാണ്
സെബി
പിടിച്ചെടുത്തത്.
പരാതിക്കാര്‍ പോലീസില്‍
മുംബൈ ദാദര്‍ സ്വദേശിയാണ് പിസിഎല്ലിനെതിരെ പരാതിയുമായി സെബിയെയും ദാദര്‍ പോലീസിനെയും സമീപിച്ചിട്ടുള്ളത്. കമ്പനി 40000 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്കാരന്‍റെ വാദം. ഇതിന് പുറമേ മറ്റ് 82 പേരും ഇക്കണോമിക് ഒഫന്‍സ് വിങ്ങിനെ സമീപിച്ചത്. രാജ്യത്ത് 51 ലക്ഷം നിക്ഷേപകരില്‍ നിന്നായി പിസിഎല്‍ 7,035 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇക്കണോമിക് ഒഫന്‍സ് വിംഗ് പറയുന്നത്. ഇതോടെയാണ് കേസ് പോലീസില്‍ നിന്ന് തങ്ങള്‍ ഏറ്റെടുത്തതെന്നും ഇക്കണോമിക് ഒഫന്‍സ് വിംഗ് വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസില്‍ നിന്ന് കൈപ്പറ്റിയ സംഘം അന്വേഷണം നടത്തിവരികയാണ്. രാജ്യത്തെ മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കമ്പനിയില്‍ വിശ്വാസമര്‍പ്പിച്ച് പണം നിക്ഷേപിച്ചത്.