ഇന്ത്യന്‍ വിപണിയിലെ 'കാളകൾ' ഐസിയുവിലാകുമ്പോള്‍;സെൻസെക്സിന്റെ തകർച്ചയ്ക്ക് പിന്നിലെ 5 ഘടകങ്ങള്‍
ദില്ലി: കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഓഹരിവിപണികളില്‍ ഒറ്റദിവസം കൊണ്ട് ഉണ്ടാകുന്ന വന്‍ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ബിഎസ്ഇ സെൻസെക്സ് 2,919 പോയിൻറ് കുറഞ്ഞ് 32,778 ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 868 പോയിൻറ് കുറഞ്ഞ് 9,590 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ രാജ്യത്തെ നിക്ഷേപകര്‍ക്ക് ഒരു ദിവസം കൊണ്ട് നഷ്ടമായത് 11.27 ലക്ഷം കോടിയിലേറെ രൂപയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണ് രാജ്യത്തെ സൂചികകള്‍ നേരിടുന്നത്. സെൻസെക്സിന്റെ തകർച്ചയ്ക്ക് പിന്നിലെ അഞ്ച് ഘടകങ്ങൾ ഇവയാണ്
കൊറോണ വൈറസ്; മഹാമാരി
കഴിഞ്ഞ ദിവസമാണ് കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.മഹാമാരിയെന്നത് നിസ്സാരമായോ അശ്രദ്ധയോ ഉപയോഗിക്കേണ്ടൊരു പദമല്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. നിലവിൽ വിവിധരാജ്യങ്ങളിലെ 1,22,289 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 4389 പേർക്ക് ജീവൻ നഷ്ടമായി.ഇതോടെ സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റി. ഇത് ഇന്ത്യന്‍ വിപണിയേയും സാരമായി ബാധിച്ചു.
യാത്രാ നിരോധനം
കൊറോണ വൈറസ് വ്യാപനം തടയാൻ അടുത്ത 30 ദിവസത്തേക്ക് യുകെ ഒഴികെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിരിക്കുകയാണ് യുഎസ്. ഇത് വ്യാപാരത്തെ തകര്‍ത്തിട്ടുണ്ട്, പ്രത്യേകിച്ച് അമേരിക്കയുമായി നേരിട്ട് ബന്ധമുള്ളവയെ. നിയന്ത്രണങ്ങള്‍ വ്യാപാരത്തെ ബാധിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയതെങ്കിലും ഇതൊന്നും വിപണിയെ ആശ്വസിപ്പിക്കാന്‍ ശാശ്വതമായിരുന്നില്ല. ഇത് വിപണിയില്‍ 'കരടി'കളുടെ ആധിപത്യത്തിന് വഴിവെച്ചു.
വിസ നിയന്ത്രണം
അതേസമയം ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണവും ഇന്ത്യന്‍ വിപണിയെ പിടിച്ചുകുലുക്കി. ഏപ്രിൽ 15 വരെ നയതന്ത്ര, തൊഴിൽ തുടങ്ങിയ വിഭാഗങ്ങൾ ഒഴികെയുള്ള വിസകളാണ് ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ക്രൂസ് കപ്പലുകൾക്കു രാജ്യത്തെ തീരങ്ങളിൽ താൽക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുന്ന 31 വരെ ഒരു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ക്രൂസ് കപ്പലുകൾക്ക് ഇന്ത്യൻ തീരങ്ങളിൽ പ്രവേശിക്കുന്നതിന് അനുമതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനം.ഈ തിരുമാനങ്ങളെല്ലാം ബോംബെ ദേശീയ സൂചികയെ ദോഷകരമായി ബാധിച്ചു.
ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍
വിദേശ നിക്ഷേപകര്‍(എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വിൽക്കുന്നത് തുടരുകയാണ്. മാർച്ചിൽ മാത്രം ആഭ്യന്തര വിപണിയിൽ നിന്ന് 20,831 കോടി രൂപയാണ് അവർ പിൻവലിച്ചത്. ഇടിഎഫ് വീണ്ടെടുക്കലാണ് വിൽപ്പനയ്ക്ക് പ്രധാന കാരണമെന്നാണ് ദലാൽ സ്ട്രീറ്റ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. റിസർവ് ബാങ്കിന്റെ ചില നിർദ്ദേശങ്ങള്‍ ബോണ്ട് വിപണിയിലും അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ബോണ്ട് വിപണിയിലെ അനിശ്ചിതത്വം
ബോണ്ട് വിപണിയിലെ അനിശ്ചിതത്വം ഇന്ത്യന്‍ നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. യെസ് ബാങ്കിനെ പുനസംഘടിപ്പിക്കുന്നതിനുള്ള കരട് പദ്ധതിയില്‍ ബാങ്കിംഗ് റെഗുലേറ്ററായ റിസർവ് ബാങ്ക് അഡീഷണൽ ടയർ I (AT1) ബോണ്ടുകൾ എഴുതിത്തള്ളാൻ നിർദ്ദേശിച്ചത് ഓഹരി നിക്ഷേപകരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ആര്‍ബിഐ തങ്ങളുടെ നിര്‍ദ്ദേങ്ങളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അത് നിരവധി നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം സമ്മാനിച്ചേക്കും.
യെസ് ബാങ്ക് പ്രതിസന്ധി
പിഎൻബിയിൽ തുടങ്ങി ഐഎൽ ആൻഡ് എഫ്എസ്, ഡിഎച്ച്എഫ്എൽ, പിഎംസി ബാങ്ക് തുടങ്ങി നിരവധി വിഷയങ്ങളില്‍ തട്ടി ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത സമ്മർദ്ദത്തിലാണ് .ഇപ്പോള്‍ യെസ് ബാങ്ക് പ്രതിസന്ധി കൂടി ഉടലെടുത്തതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പ്രതികരിച്ചു. ഓഡിറ്റിംഗ്, ക്രെഡിറ്റ് റേറ്റിംഗ്, റെഗുലേറ്ററി മേൽനോട്ടം എന്നിവയിലെ അപര്യാപ്തതകൾ ഉൾപ്പെടെയുള്ള തെറ്റുകൾ, പരാജയങ്ങൾ എന്നിവയിൽ നിന്ന് നമ്മൾ പഠിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വിപണി
പ്രധാന വിപണികളിലെല്ലാം കനത്ത ഇടിവാണ് നേരിട്ട് കൊണ്ട് ഇരിക്കുന്നത്. ഏഷ്യ-പസഫിക് ഓഹരി വിപണി സൂചികയായ എംഎസ്സിഐ 3.2 ശതമാനം ഇടിഞ്ഞ് 2019 ന്റെ തുടക്കത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.ജപ്പാനിലെ നിക്കി 5.3 ശതമാനം തകർന്നു.ദക്ഷിണകൊറിയന്‍ വിപണിയും തകര്‍ച്ചയിലാണ്. ഡൗജോൺസ് 5.86 ശതമാനം ഇടിഞ്ഞ് 23,553.22 ലെത്തി. എസ്&പി 500 ന് 4.89 ശതമാനം നേരിട്ട് 2.741.38 ലും നാസ്ഡാക് 4.7 ശതമാനം ഇടിഞ്ഞ് 7,952.05 ലും എത്തി.യുറോപ്യൻ രാജ്യങ്ങളിലെ വിപണികളും കനത്ത നഷ്ടത്തിലാണ്.